മകളെ ഏറെ സ്‌നേഹത്തോടെയും ലാളനയോടെയും വളര്‍ത്തി; സംഭവത്തില്‍ തനിക്ക് പങ്കില്ല അനുപമയുടെ അച്ഛന്‍
കോഴിക്കോട്: കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതത്തോടെയെന്നതില്‍ ഉറച്ച് അനുപമയുടെ അച്ഛന്‍ എസ് ചയചന്ദ്രന്‍. അനുപമയുടെ കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാതൃഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പേരൂര്‍ക്കട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ജയചന്ദ്രന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം താന്‍ നല്‍കിയിരുന്നുവെന്നും ഏറെ സ്നേഹവും ലാളനയും പിന്തുണയും നല്‍കിയാണ് അനുപമയെ വളര്‍ത്തിയതെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഡിഗ്രി അവസാന വര്‍ഷ വേളയിലാണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നതെന്നും ഏതു വെല്ലുവിളികളെയും നേരിടാന്‍ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് അവളെ താന്‍ വളര്‍ത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിടുകയായിരുന്നു. അവള്‍ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ജയചന്ദ്രന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടെന്നും ഇതില്‍ ഇളയകുട്ടി ഒരാളുമായി പ്രണയത്തിലാണെന്നും സങ്കല്‍പ്പിക്കുക. കരുതലും സ്നേഹവുമുള്ള ഒരച്ഛന്‍ മകള്‍ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങള്‍ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എല്ലാ അച്ഛന്‍മാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക ഇത് മാത്രമാണ് താന്‍ ചെയ്തതെന്നും ജയചന്ദ്രന്‍ പറഞ്ഞു. അനുപമയുടെ ചേച്ചിയുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം താന്‍ അറിഞ്ഞതെന്നും അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകര്‍ത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാല്‍ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യറായില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.

കാര്യങ്ങളെല്ലാം അറിയുമ്പോള്‍ അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അന്നവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും ആസമയത്ത് അജിത്ത് പോലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞിരുന്നുവെങ്കില്‍ നിശ്ചയിച്ചുറപ്പിച്ച മൂത്ത മകളുടെ വിവാഹം മുടങ്ങുമായിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നുവെന്നും മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ എല്ലാവരും കൂട്ടായി എടുത്ത തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കുട്ടിയെ അമ്മതൊട്ടിലിലേക്ക് കൈമാറിയത്. പിന്നീട് എല്ലാവരും അത് മറക്കുകയും മൂത്ത മകളുടെ വിവാഹം കഴിയുകയും ചെയ്തു.
Recommended Video

പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുഞ്ഞിനെ ആവശ്യപ്പെട്ട് തന്റെ അടുക്കലത്തെുന്നതെന്നും, കുഞ്ഞിനെ വേണമെങ്കില്‍ ശിശു ക്ഷേമ സമിതിയ്ല്‍ പോയി അന്വേഷിക്കാനായിരുന്നു തങ്ങള്‍ പറഞ്ഞതെന്നും അനുപമയുടെ അച്ഛന്‍ പറഞ്ഞു. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം താന്‍ അറിഞ്ഞതെന്നും ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയതെന്നും മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ എനിക്ക് പങ്കില്ലെന്നും വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അനുപമ മതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടുംബം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. കുഞ്ഞിനെ വിട്ടുകിട്ടുന്നതില്‍ പൊലീസില്‍ വിശ്വാസമില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ ദത്തെടുത്തതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ താല്‍ക്കാലിക ദത്ത് മാത്രമാണെന്നും ഇനി ഒരു പേപ്പര്‍ മാത്രമാണ് ലഭിക്കാനുളഅളതെന്നും അത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദത്തെടുത്ത കുടുംബം പറഞ്ഞു.












Click it and Unblock the Notifications