രാജമലയില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക്; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം 27 ആയി
ഇടുക്കി: രാജമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു. ഇന്ന് രാവിലെ പുനഃരാരംഭിച്ച തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 27 ആയി ഉയര്‍ന്നു. ഇനിയും 43 പേരെ ഇവിടെ നിന്നും കണ്ടെത്താനുണ്ട്. മേഖലയില്‍ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
39 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. രാഷ്ട്രീയ, സന്നദ്ധ സംഘടനകളിൽ അംഗങ്ങളായ പ്രവർത്തകരും പിന്തുണയുമായി പ്രദേശത്തുണ്ട്. പ്രദേശത്ത് വീണ്ടും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. പെട്ടിമുടിയിലെ 3 എക്കര്‍ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞത്. ഈ സ്ഥലത്തിന്റെ അവസാന ഭാഗത്തായിരുന്നു തൊഴിലാളികളുടെ ലയങ്ങള്‍. ചവിട്ടിയാല്‍ അരയ്ക്കൊപ്പം പുതഞ്ഞു പോകുന്ന ചെളിയായതിനാല്‍ മണ്ണുമാന്ത്രി യന്ത്രങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ചതുപ്പുപ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചിട്ടു വഴിയൊരുക്കി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. കരിപ്പൂർ ദുരന്തത്തിലെ ഇരകൾക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകർക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സർക്കാർ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഈ തുച്ഛമായ തുക കൊണ്ട് ഒന്നുമാകില്ല. 10 ലക്ഷം രൂപ വീതം കരിപ്പൂർ ദുരന്തത്തിനിരയായവർക്ക് അടിയന്തിര സഹായം അനുവദിച്ച സാഹചര്യത്തിൽ എന്തിനാണ് ഈ വിവേചനമെന്നും അദ്ദേഹം ചോദിച്ചു.
'കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖങ്ങള്‍ ഞങ്ങള്‍ക്ക് കാണണം'