രാജസ്ഥാന്‍ മന്ത്രിസഭ പുനഃസംഘടന: ദില്ലിയിലെത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി സച്ചിന്‍ പൈലറ്റ്
ദില്ലി: രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടനയും പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുമുണ്ടാകുന്ന ഊഹാപോഹങ്ങൾക്കിടയിൽ ദില്ലിയിലെത്തി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് സച്ചിന്‍ പൈലറ്റ. സോണിയ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2023ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സംഘടനയെ ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അത് സംബന്ധിച്ച കാര്യങ്ങളാണ് പാര്‍ട്ടി അധ്യക്ഷയുമായി ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തിന് ശേഷം പൈലറ്റ് പറഞ്ഞു.
2023ൽ സംസ്ഥാനത്ത് വീണ്ടും കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. അനുഭവപരിചയം, വിശ്വാസ്യത, പ്രാദേശിക സന്തുലിതാവസ്ഥ, ജാതി സമവാക്യങ്ങള്‍ എന്നിവ കണക്കിലെടുത്തായിരിക്കും പാർട്ടി തീരുമാനങ്ങളെടുക്കുകയെന്നും പൈലറ്റ് പറഞ്ഞു. സംസ്ഥാനത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിരന്തരം അഭിപ്രായം തേടുന്ന സോണിയ ഗാന്ധിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ സമയത്ത് എഐസിസി ജനറൽ സെക്രട്ടറി ഇൻ ചാർജ് അജയ് മാക്കൻ രാജസ്ഥാന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം പ്രഖ്യാപിക്കുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യാഴാഴ്ച പറഞ്ഞിരുന്നു. അദ്ദേഹം ഇന്നലെ ദില്ലിയില്‍ എത്തി സോണിയയെ കാണുകയും ചെയ്തു. അതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റും സോണിയയെ കാണാന്‍ എത്തിയത്.
കഴിഞ്ഞ വർഷം ഗെഹ്ലോട്ടിനെതിരെ ആഭ്യന്തര കലാപം നടത്തിയ പൈലറ്റിന്റെ നേതൃത്വത്തിലുള്ള നിയമസഭാംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് മൂന്നംഗ സമിതിക്ക് രൂപം നൽകിയിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിൽ കോൺഗ്രസ് ഒരു നേതാവ്, ഒരു പദവി എന്ന ഫോർമുല പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഗെഹ്‌ലോട്ട് മന്ത്രിസഭയിലെ മൂന്ന് മുതിർന്ന അംഗങ്ങള്‍ക്ക് ഇതിനോടകം തന്നെ പാർട്ടിയിൽ ചുമതലകൾ നൽകിയതിനാൽ അവരെ സ്ഥാനത്ത് നിന്നും മാറ്റിയേക്കും.
രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് ദോതസ്ര, പഞ്ചാബിന്റെ എഐസിസി ചുമതലയുള്ള ഹരീഷ് ചൗധരി, ഗുജറാത്തിന്റെ എഐസിസി ചുമതലയുള്ള രഘു ശർമ എന്നിവർ പുനഃസംഘടനയിൽ പുറത്തായേക്കും. ഇതിന് പുറമെ
നിലവിൽ ഗെലോട്ടിന്റെ മന്ത്രിസഭയിൽ ഒമ്പത് സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം പൈലറ്റ് തന്റെ വിശ്വസ്തരായ 4-5 എംഎൽഎമാർക്ക് കാബിനറ്റ് ബെർത്ത് തേടുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications