രാജസ്ഥാന്‍ സർക്കാറില്‍ വീണ്ടും ആഭ്യന്തര തർക്കം: പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മന്ത്രി
ജയ്പൂർ: ഒരിടവേളക്ക് ശേഷം രാജസ്ഥാന്‍ സർക്കാറില്‍ വീണ്ടും അതൃപ്തി ശക്തമാവുന്നു. സംസ്ഥാന കായിക വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് സർക്കാറിലെ തർക്കം പരസ്യമാക്കിയത്. തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും എല്ലാ വകുപ്പുകളും ഗെലോട്ടിന്റെ പ്രിൻസിപ്പൽ സെക്രട്ടറി കുൽദീപ് രങ്കയ്ക്ക് നൽകണമെന്നും മുഖ്യമന്ത്രിയോട് മന്ത്രി അശോക് ചന്ദ്‌ന ഒരു ട്വീറ്റിലൂടെ അഭ്യർത്ഥിക്കുകയായിരുന്നു. കായിക വകുപ്പിന് പുറമെ യുവജനകാര്യം, നൈപുണ്യ വികസനം, തൊഴിൽ, സംരംഭകത്വം, ദുരന്തനിവാരണം, ദുരിതാശ്വാസം എന്നിവയുടെ ചുമതല കൂടി നിർവ്വഹിക്കുന്ന മന്ത്രിയാണ് അശോക് ചന്ദ്‌ന.
"ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എനിക്ക് നിങ്ങളോട് വ്യക്തിപരമായി ഒരു അഭ്യർത്ഥനയുണ്ട്, ഈ കഠിനമായ മന്ത്രി സ്ഥാനത്ത് നിന്ന് എന്നെ മോചിപ്പിച്ച്, എന്റെ എല്ലാ വകുപ്പുകളുടെയും ചുമതല കുൽദീപ് രങ്ക ജിക്ക് നൽകണം, കാരണം എന്തായാലും അദ്ദേഹം എല്ലാ വകുപ്പുകളുടെയും മന്ത്രിയാണ്. നന്ദി. ," മിസ്റ്റർ ചന്ദന ട്വീറ്റ് ചെയ്തു. ആദിവാസി നേതാവും എംഎൽഎയുമായ ഗണേഷ് ഘോഗ്രയും ഉദ്യോഗസ്ഥരും തമ്മില്‍ ഭൂമി രേഖ വിതരണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ബുണ്ടിയിൽ നിന്നുള്ള എംഎൽഎകൂടിയായ ചന്ദനയുടെ പരാതി.

നിയമസഭയിൽ ദുംഗർപൂരിനെ പ്രതിനിധീകരിക്കുന്ന യൂത്ത് കോൺഗ്രസ് മേധാവി കൂടിയായ ഗണേഷ് ഘോഗ്ര ഭരണകക്ഷിയുടെ എംഎൽഎ ആയിരുന്നിട്ടും തന്നെ അവഗണിക്കുകയാണെന്ന് പറഞ്ഞ് മെയ് 18 ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രിയും രംഗത്ത് എത്തിയത്. സർക്കാറിനുള്ളിലെ ഈ ആഭ്യന്തര പ്രശ്നം ബി ജെ പിയും ആയുധമാക്കിയിട്ടുണ്ട്. "കപ്പൽ മുങ്ങുകയാണ്... 2023-ലെ ട്രെൻഡുകൾ എത്തിത്തുടങ്ങി," എന്നായിരുന്നു രാജസ്ഥാൻ ബി ജെ പി അധ്യക്ഷൻ സതീഷ് പൂനിയ പ്രതികരിച്ചത്.
ഹേയ് തമിഴ് സെല്‍വീയെന്ന് അദിതി; മയില്‍ പോലെയെന്ന് ആരാധകരും, വൈറലായി അനുശ്രിയുടെ ചിത്രങ്ങള്‍
ഓരോ വോട്ടും നിർണായകമാകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാരും എം എൽ എമാരും തന്നെ അതൃപ്തിയിലായത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം സർക്കാറില്‍ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കുന്നത്. അശോക് ചന്ദ്‌ന രാജി ആവശ്യം തള്ളുകയാണെന്നും ജോലി സമ്മർദ്ദത്തിലാണ് മന്ത്രി അത്തരമൊരു പ്രസ്താവന നടത്തിയതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
"അദ്ദേഹം വളരെയധികം ജോലി സമ്മർദ്ദത്തിലാണ്. ആ ടെൻഷനിലായിരിക്കാം അദ്ദേഹം അത്തരമൊരു പ്രസ്താവന നടത്തിയത്. നമ്മള്‍ അത് ഗൗരവമായി എടുക്കേണ്ടതില്ല. ഞാൻ അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല''-എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയം അവഗണിക്കരുതെന്നും ചന്ദനയുടെ ട്വീറ്റ് ഗൗരവമായി കൈകാര്യം ചെയ്യണമെന്നും മറ്റൊരു സംസ്ഥാന മന്ത്രി ഗെലോട്ടിനോട് ആവശ്യപ്പെട്ടു. "മുഖ്യമന്ത്രി വിഷയം സംസാരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അശോക് ചന്ദ്‌നയുടെ ട്വീറ്റ് ഗൗരവമായി കാണേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ഞാൻ ചന്ദനയുമായി നേരിട്ട് സംസാരിക്കും," രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ് പറഞ്ഞു.












Click it and Unblock the Notifications