Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടികളുടെ ജീൻസിലെ പിടി വിടാതെ രജത് കുമാർ.. ജീൻസ് ധരിച്ചാൽ ഗർഭിണിയാവില്ലെന്ന് വീണ്ടും

കോഴിക്കോട്: ഡോ. രജത് കുമാറിനെ ആരും മറന്ന് കാണാനിടയില്ല. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ കടുത്ത സ്ത്രീ വിരുദ്ധത പ്രസംഗിച്ചതിന്റെ പേരില്‍ ആര്യ എന്ന പെണ്‍കുട്ടി കൂവിയോടിച്ച അതേ രജത് കുമാര്‍ തന്നെ. താനടക്കമുള്ള ആണ്‍കുട്ടികള്‍ ഒന്ന് മനസ്സ് വെച്ചാല്‍ പെണ്‍കുട്ടികള്‍ പത്ത് മാസം വീട്ടിലിരിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങളാണ് അന്ന്, മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകനുമായ രജത് കുമാര്‍ തട്ടിവിട്ടത്.

സംഭവം വലിയ വിവാദമാവുകയും ചെയ്തിരുന്നു. അതിന് ശേഷം ഒട്ടും കുറവല്ലാത്ത മറ്റൊരു പ്രസംഗത്തിലൂടെ രജത് കൂുമാര്‍ വീണ്ടും വിവാദനായകനാവുകയാണ്. ഇത്തവണ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച മുസ്ലീം സമ്മേളനത്തിലാണ് പ്രസംഗം. ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവില്ല എന്നൊക്കെയാണ് ഇയാളുടെ വാദങ്ങള്‍. രജത് കുമാറിനെ പൊളിച്ചടുക്കി ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നു.

ശുദ്ധ സ്ത്രീവിരുദ്ധത

ശുദ്ധ സ്ത്രീവിരുദ്ധത

ഡോ. നെല്‍സണ്‍ ജോസഫ് പറയുന്നു: അഞ്ചു വർഷം മുൻപ് ഇതുപോലൊരു ഫെബ്രുവരിയിലാണ് തിരുവനന്തപുരത്ത് സ്ത്രീശാക്തീകരണ ജാഥയുടെ സമ്മേളനത്തിനവസാനം ശുദ്ധ സ്ത്രീവിരുദ്ധത കെട്ടിയെഴുന്നള്ളിച്ച രജിത് കുമാറെന്ന മാന്യദേഹത്തെ എണീറ്റു നിന്ന് കൂവിയിട്ട് ഒരു പെൺകുട്ടി ഇറങ്ങിപ്പോയതും അത് ചർച്ചയായതും. ഏതാണ്ട് അതേസമയത്താണ് താനൊരു മെഡിക്കൽ പേഴ്സണാണെന്ന് അവകാശപ്പെട്ട് ടിയാൻ നടത്തിയ പ്രസംഗത്തിലെ വസ്തുതാപരമായ ബ്ലണ്ടറുകൾ പൊളിച്ചടുക്കിയ ഡോ. ദീപു സദാശിവൻ്റെ പോസ്റ്റ് വൈറലാവുന്നതും ദീപുച്ചേട്ടനുമായി പരിചയപ്പെടുന്നതും.

വിഷം കൂടിയിട്ടേയുള്ളു

വിഷം കൂടിയിട്ടേയുള്ളു

കിട്ടിയ അടിയുടെ ശക്തിയിൽ പണിനിർത്തി താടി കാശിക്കു പോയെന്നാണ് കരുതിയിരുന്നത്. പക്ഷേ പെൺകുട്ടികളുടെ ജീൻസിൽ നിന്ന് പിടിവിട്ടില്ലെന്ന് ഇന്നലെ ഒരു വീഡിയോ കണ്ടപ്പൊ മനസിലായി. വിഷം കൂടിയിട്ടേയുള്ളു.വിസ്താരഭയത്താൽ പ്രധാന പ്രശ്നങ്ങൾ മാത്രം ചുരുക്കിപ്പറയാം. ഇത്തവണ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച മുസ്ലിം സമ്മേളനത്തിലാണ് വിളമ്പൽ.ടൈറ്റ് ജീൻസ് വാങ്ങിച്ച് ഇട്ടുകൊടുക്കുമ്പൊ ഓവേറിയൻ ഫോളിക്കിളുകൾ ഡാമേജാകുമെന്ന പരമ വിഡ്ഢിത്തം ഇവിടെയും ഉരുക്കഴിക്കുന്നുണ്ട്.

വന്ധ്യതയുടെ കാരണമെന്ന്

വന്ധ്യതയുടെ കാരണമെന്ന്

അഞ്ചുകൊല്ലം മുൻപത്തെ അതേ ഡയലോഗ്. അന്ന് ടൈറ്റ് ജീൻസിട്ടാൽ ട്യൂബൽ പ്രഗ്നൻസി (എക്ടോപ്പിക് പ്രഗ്നൻസി) ഉണ്ടാകുമെന്നോ മറ്റോ ആയിരുന്നു തള്ള്. യഥാർഥത്തിൽ ജീൻസ് ധരിക്കുന്നതുകൊണ്ട് സ്ത്രീകളുടെ അണ്ഡാശയത്തിനു പ്രത്യേകിച്ച് പ്രശ്നമൊന്നും വരുന്നില്ലെന്നതാണ് വാസ്തവം. തുടർന്ന് പറയുന്നത് ശ്രദ്ധിച്ചേ, " ഈ പെൺകുട്ടികളെ കല്യാണം കഴിക്കുന്ന നല്ലൊരു പയ്യന് കുഞ്ഞുങ്ങളുണ്ടാകുന്നില്ല ". അതായത് പെണ്ണിൻ്റെ തൊഴുത്തിൽ കൊണ്ടുവന്ന് കെട്ടിക്കഴിഞ്ഞു വന്ധ്യതയുടെ കാരണത്തെ.

കാരണം ജീൻസല്ല

കാരണം ജീൻസല്ല

വന്ധ്യതയ്ക്ക് കാരണങ്ങൾ ഒന്ന് മാത്രമല്ല. അത് സ്ത്രീക്കും പുരുഷനുമുണ്ടാവാം. ശാസ്ത്രസത്യം എന്തെന്നാൽ ജീൻസ് ധരിക്കുന്നത് സ്ത്രീകളുടെ പ്രത്യുല്പാദനശേഷിയെ യാതൊരു വിധത്തിലും ബാധിക്കുന്നില്ലെന്നതാണ്. നേരെ മറിച്ച് ഇറുക്കമുള്ള വസ്ത്രം ധരിച്ചാൽ പുരുഷന്മാരിലെ ബീജോല്പാദനം കുറയാനിടയുണ്ടെന്ന് പറയപ്പെടുന്നുമുണ്ട്. പുരുഷന്മാരുടെ പ്രത്യുല്പാദനാവയവങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് നോക്കിയാൽ എളുപ്പം അപകടത്തിൽ പെടാനിടയുള്ള രീതിയിലാണ് സജ്ജീകരണവും.

അടുത്തത് ഹദീസ്

അടുത്തത് ഹദീസ്

സ്ത്രീകളുടെ യൂട്രസും അണ്ഡാശയവും പെൽവിസ് അഥവാ ഇടുപ്പിനുള്ളിൽ ഭദ്രമായിരിക്കുമ്പോൾ പുരുഷന്മാരുടേത് ഒരു തൊലിയുടെ മാത്രം സംരക്ഷണയിൽ ശരീരത്തിനു പുറത്താണു സ്ഥിതിചെയ്യുന്നത്. കളിക്കുമ്പൊ ഒരു ഫുട്ബോളോ ക്രിക്കറ്റ് ബോളോ വന്ന് കൊണ്ടിട്ടുള്ള ആൺകുട്ടികൾക്കും മുതിർന്നവർക്കുമറിയാം ആ സുഖം. അടുത്തത് ഏതോ ഹദീസിനെ ആസ്പദമാക്കിയാണ്. കഴിഞ്ഞ തവണ കുട്ടി എണീറ്റ് കൂവിയതുപോലെ കൂവാതിരിക്കാനുള്ള മുൻ കരുതലാണോ ആവോ.

പുരുഷ ഹോർമോൺ കൂടും

പുരുഷ ഹോർമോൺ കൂടും

ആ സദസിൽ ഖുറാനെയോ പ്രവാചകനെയോ ക്വോട്ട് ചെയ്താൽ എതിർക്കപ്പെടാനുള്ള സാദ്ധ്യത കുറവാണല്ലോ. അള്ളാഹു തിരിഞ്ഞ് നോക്കാത്ത മൂന്ന് വിഭാഗങ്ങളെപ്പറ്റിയാണ്. അതിൽ രണ്ടാമത്തെ വിഭാഗമായി രജിത് കുമാർ പറയുന്നത് പുരുഷവേഷം ധരിച്ച സ്ത്രീയെക്കുറിച്ചാണ്. വിശദീകരിച്ച് മറിക്കുന്നുണ്ട് അതിനു ശേഷം. പെൺകുട്ടി ആൺ വേഷം (ജീൻസ് ജീൻസേയ്...) ധരിച്ചുകഴിഞ്ഞാൽ തങ്ങൾ ആൺകുട്ടികളെപ്പോലെയാണെന്നുള്ള തോന്നലുണ്ടാകുമെന്നും പുരുഷ ഹോർമോൺ കൂടുമെന്നും പണ്ഡിതൻ കണ്ടെത്തുന്നു. എന്ത് എളുപ്പമായിരുന്നേനെ.

വേഷമല്ല പ്രശ്നം

വേഷമല്ല പ്രശ്നം

ഹോർമോൺ തകരാറുകളും കുറവുകളുമുള്ളവ പരിഹരിക്കാൻ ഈ തിയറിയനുസരിച്ച് എപ്പോഴും അത് കൂടണേ എന്ന് വിചാരിച്ചുകൊണ്ടിരിക്കാൻ പറഞ്ഞാൽ മതിയായിരിക്കുമല്ലോ.എല്ലാ സ്ത്രീകളിലും പുരുഷഹോർമോണിൻ്റെ സാന്നിദ്ധ്യമുണ്ട്. എല്ലാ പുരുഷന്മാരിലും സ്ത്രീഹോർമോണിൻ്റെ സാന്നിദ്ധ്യമുണ്ട്. അതിൻ്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് രോഗങ്ങളും ഉണ്ടാകാറുണ്ട്. അതുപക്ഷേ രജിത് കുമാർ കരുതുന്നതുപോലെ എതിർ ലിംഗത്തിൻ്റെ വേഷം ധരിക്കുന്നതുകൊണ്ടല്ല എന്ന് മാത്രം..

വിഷം മൂർദ്ധന്യത്തിലേക്ക്

വിഷം മൂർദ്ധന്യത്തിലേക്ക്

കഴിഞ്ഞില്ല. വിഷം മൂർദ്ധന്യത്തിലേക്ക് കടക്കുന്നതേയുള്ളൂ. രജിത് കുമാർ തുടരുന്നു. " പുരുഷവേഷം കെട്ടിയ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിന് എന്ത് സ്വഭാവമായിരിക്കും? ആ കുഞ്ഞിന് പറയുന്ന പേരാണ് ട്രാൻസ് ജെൻഡറുകൾ , നപുംസകം. അപ്പൊ ഇന്നത്തെ തലമുറയിൽ കാണുന്ന പല കഥാപാത്രങ്ങളുടെയും അടുത്ത തലമുറ മക്കൾ വരാൻ ഞാൻ കാത്തിരിക്കും " സ്വന്തമായി ട്രാൻസ് ജെൻഡർ പോളിസിയുള്ള സംസ്ഥാനത്തെ ഒരു സമൂഹത്തിൽ ഇമ്മാതിരി പോക്രിത്തരം പരസ്യമായി പ്രസംഗിച്ച് നടക്കുന്നവനെതിരെ കേസെടുത്ത് മാതൃകാപരമായ നടപടി എടുക്കേണ്ടതാണ്.

ഭിന്നലിംഗക്കാരെക്കുറിച്ച്

ഭിന്നലിംഗക്കാരെക്കുറിച്ച്

ആണെന്നും പെണ്ണെന്നുമുള്ള ബൈനറിയുടെ ചുറ്റുമതിലിനുള്ളിൽ ഒതുങ്ങാത്ത ഒരുപിടിയാളുകൾ ഇന്ന് ലോകത്തുണ്ട്. ഒരാൾ ആണായോ പെണ്ണായോ ട്രാൻസ് ജെൻഡറായോ ഇൻ്റർസെക്സ് ആയോ ജനിക്കുന്നത് അവനവൻ തീരുമാനിച്ചിട്ടല്ല.. അത് ആരെങ്കിലും ചെയ്ത തെറ്റിൻ്റെ ഫലമായും അല്ല. പിറന്ന് വീണ ലിംഗം ഒരു ദാനം മാത്രമാണ്. ഒരു കാലത്ത് പെണ്ണ് പിറക്കുന്നത് ശാപമായിക്കണ്ടിരുന്നവരാണ് നമ്മൾ. അന്ന് രജത് കുമാരന്മാർ പിറന്ന് വീണിരുന്ന പെൺകുഞ്ഞുങ്ങളെപ്പറ്റിയും ഇതേ പോക്രിത്തരം വിളിച്ചുകൂവിയിരിക്കണം.ആണിൻ്റെയോ പെണ്ണിൻ്റെയോ രൂപമുണ്ടാവുകയും മനസ് എതിർ ലിംഗത്തിൻ്റേതാവുകയും ചെയ്തവരാണ് ട്രാൻസ് ജെൻഡറുകൾ. മാനസികമായും ശാരീരികമായും സാമൂഹ്യമായും അവഗണനയും പ്രശ്നങ്ങളും നേരിടുന്നവർ.

വെറുപ്പിൻ്റെ എണ്ണ

വെറുപ്പിൻ്റെ എണ്ണ

ട്രാൻസ് ജെൻഡറാണെന്ന ഒറ്റക്കാരണം കൊണ്ട് ആക്രമിക്കപ്പെട്ട സംഭവം ഈ അടുത്ത് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി സാക്ഷരകേരളത്തിൽ. അതിലേക്കാണീ രജത് കുമാരന്മാർ വെറുപ്പിൻ്റെ എണ്ണ കോരിയൊഴിച്ചുകൊടുക്കുന്നത്.അരിയും തിന്ന് ആശാരിയെയും കടിച്ച് മുറുമുറുത്ത നായ കുരച്ചുകൊണ്ട് നാട്ടിലേക്കിറങ്ങുകയാണ്. " നിഷേധികളായ ആൺ കുട്ടിക്കും പെൺകുട്ടിക്കും ഉണ്ടാകുന്ന കുഞ്ഞുങ്ങളെപ്പറ്റി പറയാൻ " ഓട്ടിസവും സെറിബ്രൽ പാൾസിയുമാണ് ഇയാൾ കണ്ടെത്തുന്ന ആ രോഗങ്ങൾ. (പുരുഷന്മാരെ ചൂണ്ടി) " വിത്ത് മോശമായാലും (സ്ത്രീകളെ ചൂണ്ടി) പുരയിടം മോശമായാലും അണ്ഡം മോശമായാലും വരുന്ന സംഭവങ്ങൾ." ഐ മീൻ വാട്ട് ദ **ക്ക്..

വിഡ്ഢിത്തവും മനുഷ്യാവകാശലംഘനവും

വിഡ്ഢിത്തവും മനുഷ്യാവകാശലംഘനവും

ഒരു മൈക്കും കുറച്ച് ആളുകളും മുന്നിൽ കിട്ടിയാൽ എന്ത് തോന്ന്യവാസവും ആരെക്കുറിച്ചും വിളിച്ചുപറയാമെന്ന് കരുതുന്നുണ്ടോ ഇയാൾ? ഒരു വാചകത്തിൽ സ്ത്രീവിരുദ്ധതയും വിഡ്ഢിത്തവും മനുഷ്യാവകാശലംഘനവും സമ്മേളിക്കുന്ന അപൂർവതയാണിവിടെ. സ്ത്രീയെ കൃഷിയിടമായിക്കാണുന്ന സ്ത്രീവിരുദ്ധത. അപ്പനും അമ്മയും ചെയ്ത തെറ്റിൻ്റെ ഫലമാണ് കുഞ്ഞിൻ്റെ അവസ്ഥയെന്ന് വിളിച്ചുകൂവുന്ന വിഡ്ഢിത്തം, ഒപ്പം ഒരു കുഞ്ഞിൻ്റെ വീഡിയോയിട്ട് നാട്ടുകാരുടെ മുന്നിൽ അവനെ കാഴ്ചവസ്തുവാക്കിയും വികലമായി ചിത്രീകരിച്ചും നടത്തുന്ന മനുഷ്യാവകാശധ്വംസനം..

സർക്കാർ കരിമ്പട്ടികയിൽ

സർക്കാർ കരിമ്പട്ടികയിൽ

സാധാരണക്കാരിൽ നിന്ന് വ്യത്യസ്തനായ, ഭിന്ന ശേഷിക്കാരനായ കുഞ്ഞിനെ വളർത്തിയെടുക്കുന്ന മാതാപിതാക്കൾ അനുഭവിക്കുന്ന മനോവേദനയും സമ്മർദ്ദവും ഇയാൾക്ക് മനസിലാകില്ല. അങ്ങനെ നീറുന്ന അപ്പനോടും അമ്മയോടും നിങ്ങളുടെ തെറ്റുകൊണ്ടാണ് കുഞ്ഞ് അങ്ങനെയായതെന്ന് പറയുന്നതുകൂടി ആലോചിച്ച് നോക്കൂ. വീഡിയോയുടെ അവസാനം അമ്മ ഇട്ട ജീൻസിൻ്റെ കഥ പറഞ്ഞ് ക്രൂരമായി ആനന്ദം അനുഭവിക്കുന്നുമുണ്ട് അയാൾ. സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ ഒരു പ്രാസംഗികനാണിയാൾ എന്നാണറിവ്. അഞ്ച് കൊല്ലം മുൻപുണ്ടായിരുന്ന സ്ത്രീവിരുദ്ധതയോടൊപ്പം ട്രാൻസ് ജെൻഡർ വിരുദ്ധതയും കയറിയെന്ന് മാത്രം.

ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ

ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ

വാക്സിൻ വിരുദ്ധരെപ്പോലെതന്നെ ആക്രമണം പ്രത്യുല്പാദനത്തിലും ഓട്ടിസത്തിലുമൊക്കെയാണ്. ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അരമുറി സയൻ്റിഫിക് ടേംസ് - വാക്കുകൾ - അരച്ചുചേർത്ത് അയ്യായിരം ടൺ നുണ വിൽക്കാനാണ് രജത് കുമാർ ശ്രമിക്കുന്നത്. ഇരുപത്തഞ്ച് രാജ്യങ്ങളിൽ ഇയാൾ പോയിട്ടുണ്ടത്രേ. കഷ്ടം. അവിടെയൊന്നും കൂവാൻ ഒരു പെണ്ണില്ലാതെയായിപ്പോയല്ലോ. അഞ്ചുകൊല്ലം മുൻപ് കൂവിയിട്ടിറങ്ങിപ്പോയ ആ പെൺകുട്ടി (ആര്യയെന്നാണോർമ) എവിടെയെങ്കിലുമിരുന്ന് ഈ കുറിപ്പ് വായിക്കുന്നുണ്ടെങ്കിൽ മുൻ കാല പ്രാബല്യത്തോടെ ഒരു മനസു നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+