മുനമ്പത്തെത്തി രാജീവ് ചന്ദ്രശേഖർ; ബിജെപിയിൽ അംഗത്വമെടുത്ത് 50 പേർ
തിരുവനന്തപുരം: മുനമ്പത്ത് 50 പേർ ബി ജെ പിയിൽ ചേർന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ഇവർ അംഗത്വം സ്വീകരിച്ചു. വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിലെ ഇരു സഭകളിലും പാസായതിന് പിന്നാലെയാണ് പാസായതിന് പിന്നാലെയാണ് മുനമ്പത്ത് നിന്ന് ബി ജെ പിയിൽ ആളുകൾ അംഗത്വമെടുത്തത്.
കഴിഞ്ഞ ദിവസം വഖഫ് ബിൽ രാജ്യസഭയിൽ പാസായതോടെ മുനമ്പത്ത് ആഘോഷപ്രകടനം നടന്നിരുന്നു. നരേന്ദ്ര മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രദേശത്ത് ഉള്ളവർ ആഘോഷിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെയോടെ രാജീവ് ചന്ദ്രശേഖറും ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അടക്കമുള്ള നേതാക്കൾ മുനമ്പത്ത് എത്തി. ഈ സമയത്താണ് പ്രദേശത്തുള്ളവർ ബി ജെ പിയിൽ അംഗത്വമെടുത്തത്.

അതേസമയം മുനമ്പം വിഷയത്തിൽ കോൺഗ്രസിനേയും സി പി എമ്മിനേയും രാജീവ് ചന്ദ്രശേഖർ അതിരൂക്ഷമായി വിമർശിച്ചു. മുനമ്പത്തെ ജനങ്ങളെ ഇരുപാർട്ടികളും പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും അവർക്ക് വേണ്ടി യാതൊന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. മുനമ്പം സമരം രാജ്യചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശം തിരികെ കിട്ടുന്നതുവരെ ബി ജെ പി മുനമ്പത്തെ ജനങ്ങളോടൊപ്പം നിലകൊള്ളുമെന്നും രാജീവ് പറഞ്ഞു.
മുഖ്യമന്ത്രി രാജിവെച്ചേ തീരു; രാജീവ് ചന്ദ്രശേഖർ
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വച്ചേ തീരൂവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇതോടെ ആരോപണങ്ങളുടെ നിഴലിൽ നിന്നും മാറി നില്ക്കാൻ ഇനി മുഖ്യമന്ത്രിക്കാവില്ല.
മധുരയിൽ തുടരുന്ന സി പി എം പാർട്ടി കോൺഗ്രസ് ഈ വിഷയം ചർച്ച ചെയ്യണം. കാരണം രാജ്യത്ത് സിപിഎമ്മിൻ്റെ ഒരേയൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ കുടുംബമാണ് ഇപ്പോൾ ഗുരുതരമായ അഴിമതിക്കേസിൽ അകപ്പെട്ടിരിക്കുന്നത്.
ഒരു വശത്ത് കേരളം വ്യവസായ സൗഹൃദമാണെന്ന് പിണറായി വിജയൻ വീമ്പിളക്കുമ്പോൾ, അദ്ദേഹത്തിൻ്റെ മകളുടെ ബിസിനസുകൾ ബാംഗ്ലൂരിലും മറ്റിടങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ കാരണവും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. 'വീണ സർവീസ് ടാക്സ്' പോലെ, ദുരൂഹ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വേണ്ടി മാത്രമാണ് ഇത്.
രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ കേരളത്തിലും പുരോഗതി യാഥാർഥ്യമാകണമെങ്കിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും രാഷ്ട്രീയത്തിന് അവസാനമുണ്ടായേ തീരൂ. അതിനാൽ കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.












Click it and Unblock the Notifications