ആർജെ രാജേഷ് കൊലക്കേസിൽ 2 പേർ പിടിയിൽ! ബിടെക്കുകാർ.. അലിഭായിയുടെ അരുമ ശിഷ്യർ
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ പാതിരാത്രി മടവൂരിലെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് പോലീസ് അന്വേഷണത്തിനിടെ പുറത്ത് വരുന്നത്. രാജേഷിനെ കൊലപ്പെടുത്താനുള്ള കൊട്ടേഷന്‍ നല്‍കിയത് ഖത്തറിലെ മലയാളി വ്യവസായി അബ്ദുള്‍ സത്താര്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞുകഴിഞ്ഞു.
ഇയാളടക്കമുള്ള മുഖ്യപ്രതികളെ പോലീസിന് ഇതുവരെ തൊടാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൊലയ്ക്ക് പിന്നിലുള്ളവരേയും നേതൃത്വം നൽകിയവരേയും പിടികൂടാന്‍ പോലീസ് പുതിയ വഴി തേടുകയാണ്. അതിനിടെ രാജേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ രണ്ട് ബിടെക്കുകാരെ പോലീസ് പിടികൂടിയിട്ടുണ്ട്.
രണ്ട് പേർ പോലീസ് പിടിയിൽ
രാജേഷ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്ന രണ്ട് പേര്‍ കേസിലെ മുഖ്യപ്രതികളില്‍ ഉള്‍പ്പെട്ടവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓച്ചിറ മേമന കട്ടച്ചിറ വീട്ടില്‍ യാസിം അബൂബക്കര്‍, നിഖില്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെയാണ് യാസിം അബൂബക്കറും നിഖിലും കിളിമാനൂര്‍ പോലീസിന്റെ വലയിലായത്. ഇവര്‍ രണ്ട് പേരും ബിടെക് ബിരുദധാരികളാണ്. ഇവരെ രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. യാസിം അബൂബക്കറും നിഖിലും കൊട്ടേഷന്‍ സംഘത്തലവനായ സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായിയുടെ അടുപ്പക്കാരാണ്.
അലിഭായിയുടെ പ്രിയശിഷ്യർ
രാജേഷിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ അടക്കം പങ്കുള്ള രണ്ട് പേരാണ് നിഖിലും യാസിം അബൂബക്കറും എന്നാണ് പോലീസ് പറയുന്നത്. എന്നാലിവര്‍ രാജേഷിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിരുന്നോ എന്ന വിവരം വ്യക്തമല്ല. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ അലിഭായ് നേരത്തെ ഓച്ചിറയിലും ജിംനേഷ്യം പരിശീലകന്‍ ആയിരുന്നു. ഈ സമയത്ത് അലിഭായിയുടെ ശിഷ്യന്മാരായിരുന്നു നിഖിലും യാസിം അബൂബക്കറും. ഈ പരിചയത്തിന്റെ പേരിലാണ് രാജേഷിനെ കൊലപ്പെടുത്താനുള്ള കൊട്ടേഷനില്‍ ഇവരെ അലിഭായി പങ്കാളികളാക്കിയത്. മറ്റൊരു പരിചയക്കാരനായ അപ്പുണ്ണിയേയും അലിഭായി കൊട്ടേഷന് വിളിച്ചു.
പണമെത്തിയത് യാസിമിന്റെ അക്കൗണ്ടിലേക്ക്
കൊട്ടേഷന്‍ നടപ്പിലാക്കുന്നതിന് വേണ്ടി പ്രവാസി വ്യവസായിയായ പത്തിരി സത്താര്‍ എന്ന അബ്ദുള്‍ സത്താര്‍ നല്‍കിയ പണമെത്തിയത് യാസിം അബൂബക്കറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. കൊലപാതകികള്‍ സഞ്ചരിച്ച കാര്‍ ഏര്‍പ്പാടാക്കിയതും ഈ രണ്ട് പേര്‍ ചേര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ട്. മടവൂരിലെ സ്റ്റൂഡിയോയില്‍ എത്തി രാജേഷിനെ കൊലപ്പെടുത്തിയ ശേഷം അലിഭായി മൂന്ന് ദിവസത്തോളം കേരളത്തില്‍ തങ്ങിയിരുന്നുവെന്ന് പോലീസ് പറയുന്നത്. അലിഭായി കേരളത്തില്‍ എത്തിയിരുന്നു എന്ന കാര്യം വീട്ടുകാര്‍ പോലും അറിയുന്നത് പോലീസ് ഇയാളെ തേടി വീട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ്. സ്ഫടികം എന്നും ഇയാളുൾക്ക് വിളിപ്പേരുണ്ടത്രേ.
പോലീസ് സഹായം തേടുന്നു
രാജേഷ് കൊലക്കേസില്‍ ഓച്ചിറയിലും കായംകുളത്തുമുള്ള മറ്റ് ചിലരുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അലിഭായിക്കൊപ്പം കൊലപാതകത്തില്‍ പങ്കെടുത്ത കായംകുളം സ്വദേശിയായ മുന്‍ പ്രവാസി അപ്പുണ്ണിക്ക് വേണ്ടിയും പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ അപ്പുണ്ണിക്കും അലിഭായിക്കും വേണ്ടി പോലീസ് ഇന്റര്‍പോളിന്റെയും തമിഴ്‌നാട് പോലീസിന്റെയും സഹായം തേടാനൊരുങ്ങുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അലിഭായി ഖത്തറിലേക്കും അപ്പുണ്ണി തമിഴ്‌നാട്ടിലേക്കുമാണ് കടന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ പുതിയ നീക്കം.
ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും
രാജേഷ് കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ സാധിക്കാത്തതിന്റെ പേരില്‍ പോലീസിന് നേര്‍ക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. അലിഭായി മൂന്ന് ദിവസം കൊലയ്ക്ക് ശേഷം കേരളത്തില്‍ തങ്ങിയിട്ടും പോലീസിന് പിടികൂടാന്‍ സാധിച്ചില്ല. മാത്രമല്ല കൊല നടത്തിയ വാഹനം സിസിടിവിയില്‍ കുടുങ്ങിയിട്ട് പോലും കണ്ടെത്താന്‍ സാധിച്ചത് ദിവസങ്ങള്‍ കഴിഞ്ഞാണ്. ഇതൊക്കെ പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും എന്നും സൂചനയുണ്ട്. അതിനിടെ മുഖ്യപ്രതികളുടെ അറസ്റ്റ് വൈകില്ലെന്ന സൂചനയും പോലീസ് വൃത്തങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.
രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!
''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ