രജനീകാന്തിന് തുടക്കം പാളുന്നു? ബിജെപിയിൽ നിന്നെത്തിയവര്‍ക്കും ഉന്നത പദവി,മക്കള്‍മന്‍ട്രത്തില്‍ നിരാശ
ചെന്നൈ: രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചര്‍ച്ചകളാണ് തമിഴ്നാട്ടില്‍ ഉയരുന്നത്. പാര്‍ട്ടി രൂപീകരിക്കുന്ന രജനീകാന്ത് രാഷ്ട്രീയത്തില്‍ ആരോട് കൂട്ടുകൂടും എന്നത് സംബന്ധിച്ചാണ് കൂടുതല്‍ ചര്‍ച്ചകളും. പിന്നില്‍ ബിജെപിയെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും ബിജെപി ബന്ധത്തില്‍ രജനീകാന്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അണ്ണാ ഡിഎംകെ രജനിയെ സഖ്യത്തിലേക്ക് പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട്. സ്റ്റാലിനും സഖ്യ സാധ്യതകള്‍ പൂര്‍ണ്ണമായും അടച്ചിട്ടില്ല. ഇതിനിടയിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ രജനീകാന്ത് ചേരിയില്‍ അസംതൃപ്തി പുകയുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.
രജനി മക്കള്‍ മന്‍ട്രം
ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രം രാഷ്ട്രീയ ഘടകങ്ങളാക്കി മാറ്റിയാണ് രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം. എന്നാല്‍ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാന പദവികളില്‍ സംഘടനയ്ക്ക് പുറത്ത് നിന്നുള്ളവരെ മാത്രം നിയമിച്ചതില്‍ രജനി മക്കള്‍ മന്‍ട്രത്തില്‍ ശക്തമായ അതൃപ്തിയാണ് ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശക്തമായ പിന്തുണയുമായി വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന ആരാധക കൂട്ടായ്മയുമായി ബന്ധപ്പെട്ടവരെ പൂര്‍ണ്ണമായി തഴഞ്ഞുവെന്നാണ് പരാതി.
ബിജെപിയില്‍ നിന്നും
മുഖ്യ രാഷ്ട്രീയ ഉപദേശകനായിരുന്ന തമിഴരുവി മണിയനെ ഒവര്‍സിയറായും ആര്‍എ അര്‍ജുന മൂര്‍ത്തിയെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായിട്ടാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. അടുത്തിടെ മാത്രം ബിജെപിയില്‍ നിന്നും രാജിവെച്ചെത്തിയ വ്യക്തിയാണ് ആര്‍എ അര്‍ജുന. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതുള്ള ചുമതല ഇവര്‍ക്ക് രണ്ട് പേര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്.
കമല്‍ഹാസന്‍
രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പ്രഖ്യാപന സമയത്ത് രസികര്‍ മന്‍ട്രം ഭാരവാഹികള്‍ക്ക് കമല്‍ഹാസന്‍ വലിയ പ്രാധാന്യമായിരുന്നു നല്‍കിയിരുന്നത്. ഒരോ ജില്ലയിലും ആരാധക കൂട്ടായ്മയുടെ തലപ്പത്തെ പ്രമുഖര്‍ക്ക് കമല്‍ഹാസന്‍ സുപ്രധാന പദവികള്‍ നല്‍കിയുന്നു. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രജനീകാന്തിന്‍റെ ആരാധകരുടെ പ്രതിഷേധം.
മക്കള്‍ നീതി മയ്യം
കമല്‍ഹാസനില്‍ നിന്നും വ്യത്യസ്തമായി രജനീകാന്ത് പൂര്‍ണ്ണമായും പുറത്ത് നിന്നുള്ള ആളുകളെ ആശ്രയിച്ച് തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നാണ് ആരാധക കൂട്ടായ്മയുടെ തലപ്പത്തുള്ളവരുടെ പരാതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവിൽ രജനി മക്കൾ മൻട്രം കമ്മിറ്റികളുണ്ട്. പതിനാറ് ജില്ലകളില്‍ എല്ലാ ബുത്തുകളിലും കമ്മറ്റികളും രൂപീകരിച്ചു കഴിഞ്ഞു.
തമിഴരുവി മണിയൻ
ഇത്തരം കമ്മറ്റികള്‍ രൂപീകരിക്കാനെല്ലാം നേതൃത്വം നല്‍കിയത് രജനി മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരാണ്. പുതിയ സംവിധാനത്തില്‍ ഇവര്‍ക്കൊന്നും സ്ഥാനം നല്‍കാത്തതാണ് മക്കള്‍ മന്‍ട്രം ഭാരവാഹികള്‍ക്കിടിയില്‍ നിരാശ വര്‍ധിപ്പിച്ചത്. തമിഴരുവി മണിയൻ രജനികാന്തിന്‍റെ രാഷ്ട്രീയ ഉപദേശകനാണെങ്കിലും മക്കൾ മൻട്രവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രവർത്തിച്ചിട്ടില്ല.
ഗാന്ധി മക്കൾ ഇയക്കം
പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു പരിചയമുള്ള അദ്ദേഹം നിലവിൽ ഗാന്ധി മക്കൾ ഇയക്കമെന്ന സ്വന്തം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. ബിജെപി ബൗദ്ധിക സെൽ സംസ്ഥാന പ്രസിഡന്‍റ് പദവി രാജിവെച്ചെത്തിയ അര്‍ജുന മൂര്‍ത്തിയുടെ പദവി പലരേയും ഞെട്ടിച്ചു. രജനീകാന്ത് ചീഫ് കോ-ഓർഡിനേറ്ററായി പ്രഖ്യാപിക്കുന്ന സമയത്താണു മക്കൾ മൻട്രം ഭാരവാഹികൾ പോലും അദ്ദേഹത്തെ കാണുന്നതെന്നതും ശ്രദ്ധേയമാണ്.
പാളിപ്പോകുമോ
ആരാധകരുമായി നേരിട്ടു ബന്ധമില്ലാത്തവരെടുക്കുന്ന തീരുമാനങ്ങൾ പാളിപ്പോകുമോയെന്ന ആശങ്ക ആരാധക കൂട്ടായ്മയ്ക്കുള്ളിലുണ്ട്. ആരാധകരെ തന്നെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാക്കി മാറ്റാനൊരുങ്ങവെ സംഘടനയ്ക്കുള്ളില്‍ ഇത്തരം അസ്വാരസ്യങ്ങല്‍ ഉയര്‍ന്ന് വരുന്നത് നേതൃത്വത്തിനും ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മക്കള്‍ മന്‍ട്രം നേതാക്കള്‍ക്ക് പദവികള്‍ ലഭിച്ചേക്കുമെന്ന സൂചനയുമുണ്ട്.
രജനീകാന്തുമായി സഖ്യം
അതേസമയം, രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യത തള്ളാതെയുള്ള ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്‍റെ പ്രതികരണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രജനീകാന്ത് ആദ്യം നിലപാട് വ്യക്തമാക്കട്ടെ. പാർട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതൽ പ്രരികരിക്കാമെന്നുമാണ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളെ താന്‍ വിമര്‍ശിക്കില്ലെന്നും, പകരം തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരിക്കും പ്രചരണമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.
Recommended Video
സ്റ്റാലിന്‍റെ പ്രതികരണം
ഇതിന് പിന്നാലെയായിരുന്ന രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സ്റ്റാലിന്‍റെ പ്രതികരണം. രജനീകാന്തിനെതിരെ കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താരത്തെ വിമർശിക്കാതെയായിരുന്നു ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിൻ പ്രതികരിച്ചത്. എന്നാല്‍ ഡിഎംകെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പാർട്ടി സംഘാടകൻ തമിഴരുവി മണിയനെതിരെ സ്റ്റാലിന്‍ രൂക്ഷ വിമര്‍ശനവും നടത്തി.