കുറേ പ്രാഞ്ചിമാർക്ക് പത്മ അവാർഡ് കിട്ടി, മോഹൻലാലിന് മാത്രമല്ല മമ്മൂട്ടിക്കും കിട്ടണമെന്ന് ഉണ്ണിത്താൻ
തിരുവനന്തപുരം: ഭാരതരത്‌നയും പത്മ പുരസ്‌ക്കാരങ്ങളും നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനങ്ങളുണ്ടെന്ന വിവാദം ശക്തമാവവുകയാണ്. പ്രണബ് മുഖര്‍ജിക്കും മോഹന്‍ലാലിനും നമ്പി നാരായണനും കെകെ മുഹമ്മദിനുമടക്കം പുരസ്‌ക്കാരം ലഭിച്ചത് പല കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെടുന്നു.
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ ടിപി സെന്‍ കുമാര്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന നല്‍കിയതിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
സെൻകുമാറിനെതിരെ ഉണ്ണിത്താൻ
നമ്പി നാരായണന്‍-ടിപി സെന്‍കുമാര്‍ വിവാദം ചര്‍ച്ച ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് പ്രണബ് മുഖര്‍ജിയുടെ പുരസ്‌ക്കാരനേട്ടത്തെ ഉണ്ണിത്താന്‍ ചോദ്യം ചെയ്തത്. മാത്രമല്ല നമ്പി നാരായണനെതിരെ രംഗത്ത് വന്ന സെന്‍കുമാറിനേയും ഉണ്ണിത്താന്‍ കടന്നാക്രമിച്ചു. നമ്പി നാരായണനെ വിമര്‍ശിക്കുന്നതിന് മുന്‍പ് സെന്‍കുമാര്‍ തള്ളിപ്പറയേണ്ടത് പ്രണബ് മുഖര്‍ജിയേയും ഭൂപന്‍ ഹസാരികയേയും നാനാജി ദേശ്മുഖിനേയുമാണ്.
പ്രണബിന്റെ ഭാരതരത്ന
നാഗ്പൂരില്‍ പോയി ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാര്‍ രാജ്യസ്‌നേഹിയാണ് എന്ന് എഴുതി ഒപ്പിച്ച് കൊടുത്തതിനുളള പ്രത്യുപകാരമായാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയത്. പ്രണബ് മുഖര്‍ജിയോട് തനിക്കിപ്പോള്‍ ബഹുമാനമൊന്നും ഇല്ലെന്നും അക്കാര്യം തുറന്ന് പറയാന്‍ മടിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
എല്ലാം ആർഎസ്എസുകാർ
ഭൂപന്‍ ഹസാരിക വലിയ കലാകാരനാണെങ്കിലും ആര്‍എസ്എസുകാരനാണ്. നാനാജി ദേശ്മുഖിന് ഭാരതരത്‌ന ലഭിക്കാനുളള എന്ത് അര്‍ഹതയാണുളളത്. പണ്ട് ജനതാ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിച്ചു എന്നതാവാം എന്നും ഉണ്ണിത്താന്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കവേ പരിഹസിച്ചു.
മുസ്ലീംങ്ങൾക്ക് കൊടുക്കാനുളളതല്ല
മദന്‍ മോഹന്‍ മാളവ്യയ്ക്ക് വാജ്‌പേയിക്കൊപ്പം ഭാരതരത്‌ന നല്‍കി.. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ബിജെപി പറഞ്ഞത് അദ്ദേഹം ബനാറസ് സര്‍വ്വകലാശാല സ്ഥാപിച്ചു എന്നാണ്. എന്നാല്‍ അലിഗഢ് സര്‍വ്വകലാശാല സ്ഥാപിച്ച സര്‍ സയ്യീദ് അഹമ്മദ്ഖാന് ഭാരത രത്‌ന കൊടുക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ആര്‍എസ്എസ് പറഞ്ഞത് മുസ്ലീംങ്ങള്‍ക്ക് കൊടുക്കാനുളളതല്ല ഭാരതരത്‌ന എന്നാണ്.
മമ്മൂട്ടിക്കും കിട്ടണം
ഇന്ന് മോഹന്‍ലാലിന് ലഭിച്ചത് പോലെ നാളെ മമ്മൂട്ടിക്കും പത്മപുരസ്‌ക്കാരം ലഭിക്കണം എന്നും ഉണ്ണിത്താന്‍ പറഞ്ഞു. മമ്മൂട്ടിയും അതിന് അര്‍ഹനാണ്. കുറേ പ്രാഞ്ചിമാര്‍ക്ക് പത്മ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട് എന്നത് പോലെ കഴിവുളളവര്‍ക്കും കിട്ടണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
മൃഗത്തേക്കാൾ അധ:പതിച്ചു
തുടര്‍ന്ന് സെന്‍കുമാറിന് എതിരെയും ഉണ്ണിത്താന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഡിജിപി പദവിയില്‍ നിന്നും സെന്‍കുമാറിനെ മാറ്റിയതിനെ വിമര്‍ശിച്ച ആളാണ് താന്‍. എന്നാല്‍ രാജ്യത്തെ പരമോന്നത ബഹുമതികള്‍ ബലാംത്സംഗകേസ് പ്രതികളായ ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും നല്‍കണം എന്ന് പറഞ്ഞ സെന്‍കുമാര്‍ മൃഗങ്ങളേക്കാള്‍ അധ:പതിച്ച് പോയിരിക്കുന്നു.
തലയിൽ തളം വെയ്ക്കണം
സെന്‍കുമാറിന് തലയില്‍ തളം വെയ്‌ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഭരണ ഘടന പൊളിച്ചെഴുതാന്‍ ആര്‍എസ്എസുകാര്‍ കാണിക്കാത്ത ആവേശമാണ് അദ്ദേഹം കാണിക്കുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ്. ചില പദവികള്‍ ലക്ഷ്യം വെച്ചാണ് സെന്‍കുമാര്‍ കളിക്കുന്നത് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.