പിണറായി ശബരിമലയില്‍ പോയി തെറ്റുകള്‍ പൊറുക്കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിക്കണം;രാജ്മോഹന്‍ ഉണ്ണിത്താന്‍
കാസര്‍ഗോഡ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയത്തില്‍ വിമര്‍ശനവുമായി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. മുഖ്യമന്ത്രി 41 ദിവസം വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി അയ്യപ്പനോട് പ്രാര്‍ത്ഥിക്കണം എന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
പിണറായി വിജയനോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുത്ത് ശബരിമലയില്‍ പോകണം. 18 പടിയും ചവിട്ട് മല കയറി അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിക്കണം, ഇല്ലെങ്കില്‍ നിങ്ങള്‍ ഒരു തിരഞ്ഞെടുപ്പിലും ജയിക്കാന്‍ പോകുന്നില്ല, ഉണ്ണിത്താന്‍ പറഞ്ഞു.
കേരളം നിരീശ്വരവാദികളുടെ നാടല്ല മറിച്ച് വിശ്വാസികളുടെ നാടാണ്. ശബരിമലയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് അയ്യപ്പന്‍ നല്‍കിയതാണ് പരാജയം എന്നും ഉണ്ണിത്താന്‍ പറഞ്ഞു. എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയായ കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ‌്മോഹൻ ഉണ്ണിത്താൻ 40438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌് ചന്ദ്രനെ മറികടന്നത‌്.
ഉണ്ണിത്താൻ 474961 വോട്ട‌് നേടിയപ്പോൾ, കെ പി സതീഷ‌് ചന്ദ്രൻ 434523 വോട്ടും എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ഠർ 176049 വോട്ടും നേടി.ശബരിമലയും പെരിയയിലെ ഇരട്ടകൊലപാതകവും മണ്ഡലത്തില്‍ നിര്‍ണായകമായെന്നാണ് ഇടതു സ്ഥാനാര്‍ത്ഥിയുടെ പരാജയത്തോടെ വിലയിരുത്തപ്പെടുന്നത്