'രാഹുല്‍ ഗാന്ധിയെ തൊട്ടുളള കളി വേണ്ട', എ വിജയരാഘവന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് എതിരെയുളള പ്രസ്താവനയില്‍ എ വിജയരാഘവന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവാണ് എന്ന് എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. മാത്രമല്ല രാഹുല്‍ ഗാന്ധി ബിജെപിയുടെ ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും സിപിഎം കുറ്റപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ തൊട്ടുളള കളി വേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.
വിജയരാഘവന്റെ നാവില്‍ വികടസരസ്വതിയാണ് വിളയാടുന്നത്. സിപിഎമ്മിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങി എത്തുന്നത് വരെ വിവരക്കേട് വിളമ്പാന്‍ പാര്‍ട്ടി വിജയരാഘവനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെടുന്ന നേതാവാണ് രാഹുല്‍ ഗാന്ധി.
സിപിഎമ്മുകാര്‍ ജനകീയ വിഷയങ്ങളില്‍ നിന്നും അകന്ന് ചില്ല് കൊട്ടാരങ്ങളില്‍ ജീവിക്കുന്നവരാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് എതിരെയുളള വിജയരാഘവന്റെ അഭിപ്രായങ്ങള്‍ അവജ്ഞയോടെ തളളുന്നു. സിപിഎമ്മിന് ബംഗാളില്‍ രാഹുല്‍ ഗാന്ധി നല്ലവനാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നരെ രാഹുല്‍ ഗാന്ധി കണ്ടിരുന്നുവെന്നും എന്നാല്‍ സ്വേച്ഛാധിപതിയായ പിണറായി അത് ചെയ്തില്ലെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബിജെപിയ്‌ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ലെന്ന് സിപിഎം രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബിജെപിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ഗാന്ധിക്കുമെന്നത് കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണ് എന്നും സിപിഎം ആരോപിച്ചു.
ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍