ഉണ്ണിത്താനും മുരളിയും ജഗട ജഗട..! പിന്നിലെന്ത്? ഉണ്ണിത്താനെ ചതിച്ചതാര്?
രാജ്‌മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനും തമ്മിലുള്ള ശത്രുതക്കു പിന്നിലെ കഥ. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ പുതിയ ഇരയാണ് കെപിസിസി വക്താവായിരുന്ന രാജ്്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനും എതിരെ വിമര്‍ശനവുമായി എത്തിയ കെ മുരളീധരനെ പ്രതിരോധിക്കാനുള്ള ഉണ്ണിത്താന്റെ ശ്രമമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഉണ്ണിത്താന്റെ പ്രതിരോധം വസ്തുതകളില്‍ നിന്നും വഴിമാറി വ്യക്തിയിലേക്ക് ചുരുങ്ങിയപ്പോള്‍ മുരളീധരനും അതേ നാണയത്തില്‍ തിരിച്ചടിച്ചു. ചാനല്‍ മൈക്കുകള്‍ക്കു മുന്നില്‍ തുടങ്ങിയ വാക് പോര് പിന്നീട് കൈയാങ്കളിയിലേക്കു നീങ്ങുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്.
മുരളീധരന്റെ വിമര്‍ശനത്തെ പത്രസമ്മേളനം വിളിച്ചാണ് മുരളീധരന്‍ എതിരിട്ടത്. അത് പിന്നീട് പിതാവിന് ശ്രാദ്ധമിടാത്ത മകന്‍ എന്നു വരെയുള്ള പരാമര്‍ത്തില്‍ കലാശിച്ചു. വെറും രാഷ്ട്രീയ പ്രതിരോധം മാത്രമായിരുന്നില്ല അതിനു പിന്നില്‍. കെപിസിസി അധ്യക്ഷനും മറ്റ് അഞ്ച് വക്താക്കാളും മുരളീധരന്റെ വിമര്‍ശനത്തോട് മൗനം പാലിച്ചപ്പോഴായിരുന്നു പത്രസമ്മേളനം വിളിച്ചുള്ള ഉണ്ണിത്താന്റെ പ്രകടനം. ഇതിനു പിന്നില്‍ പ്രസ്ഥാനത്തിന് എതിരായ വിമര്‍ശനത്തോടുള്ള ഒരു വക്താവിന്റെ ശൗര്യം മാത്രമല്ല. പഴയൊരു കണക്കു തീര്‍ക്കലിന്റെ ആത്മുഖവും ദര്‍ശിക്കാം.
കെ കരുണാകരന്‍ നേതൃത്വം നല്‍കിയ ഐ ഗ്രൂപ്പിലെ സന്തത സഹചാരിയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഐ ഗ്രൂപ്പ് സഹയാത്രികരായ ഉണ്ണിത്താനും കെ മുരളീധരനും അടുത്ത സുഹൃത്തുക്കളും. എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് 2004ല്‍ ആയിരുന്നു. അന്നത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കാമാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണിത്താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന കൊല്ലം സീറ്റ് അദ്ദേഹത്തിന് നല്‍കാതെ പകരം ശൂരനാട് രാജശേഖരനെയാണ് അവിടെ മത്സരിപ്പിച്ചത്. സീറ്റ് ശൂരനാടിന് നല്‍കിയതിനു പിന്നില്‍ മുരളിയാണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് സീറ്റു നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
സീറ്റ് നഷ്ടമായതിനേത്തുടര്‍ന്ന് മുരളിയുമായി അകല്‍ച്ചയിലായ ഉണ്ണിത്താന്‍ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. മുരളിയെ വ്യക്തിപരമായി വളരെ മോശമായ രീതിയിലാണ് ഉണ്ണിത്താന്‍ ചിത്രീകരിച്ചത്. അന്നുമുതല്‍ മുരളിയെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഉണ്ണിത്താന്‍ അപമാനിച്ചു. അതൊടുക്കം ഉണ്ണിത്താന്റെ മുണ്ടുരിയലിലാണ് കലാശിച്ചത്. അതിന്റെ ബാക്കി പത്രമായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിലും സംഭവിച്ചത്.
2004ല്‍ മുരളിക്കെതിരായ ഉണ്ണിത്താന്റെ പടപ്പുറപ്പാടില്‍ ശക്തമായ പിന്തുണ നല്‍കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നു. അതിലൂടെ ഉമ്മന്‍ ചാണ്ടിയുടെ നേട്ടം രണ്ടായിരുന്നു. കരുണാകരനെ ഒതുക്കുകയും ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും താഴെ ഇറക്കുകയും ചെയ്തു. ഇതേ ഉമ്മന്‍ ചാണ്ടിക്കെതിരെയും തിരിഞ്ഞു കുത്തുകയാണ് ഉണ്ണിത്താന്‍. മുരളിയെ ആക്രമിച്ചതിനു പിന്നാലെ എ ഗ്രൂപ്പിനേയും ഉണ്ണിത്താന്‍ പ്രകോപിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയേയും കുടുംബത്തേയും പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
അന്ന് ഉണ്ണിത്താന്റെ പിന്നില്‍ എല്ലാവിധ പിന്തുണയുമായി ഉറച്ചു നിന്ന ഉമ്മന്‍ ചാണ്ടിയേപ്പോലെ ഇപ്പോഴത്തെ പ്രശ്‌നത്തിലും ഉണ്ണിത്താന് പിന്നില്‍ ആരോ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഉമ്മന്‍ ചാണ്ടിയേയും ഐ ഗ്രൂപ്പിനേയും തകര്‍ക്കാനാണ് ഉണ്ണിത്താന് പിന്തുണ നല്‍കുന്നവരുടെ ശ്രമം. ഇതിനെ ശക്തമായി പ്രതിരോധിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം. ഉണ്ണിത്താനു പിന്നിലാരായാലും അവരുടെ ലക്ഷ്യം ഗ്രൂപ്പ് രഹിത കോണ്‍ഗ്രസാണെന്നാണ് കണക്കാക്കുന്നത്.
ഐ ഗ്രൂപ്പ് ഒരു തുറന്ന യുദ്ധത്തിന് ഒരുക്കമല്ലെങ്കിലും ഗ്രൂപ്പ് രഹിത കോണ്‍ഗ്രസ് സൃഷ്ടടിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. എ ഗ്രൂപ്പ് ഉണ്ണിത്താനെ വെറുതെ വിടാന്‍ ഒരുക്കമല്ല. ഉണ്ണിത്താന് പിന്നില്‍ നില്‍ക്കുന്നവരെ പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണവര്‍.