ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ് തന്ത്രം; ജിഗ്നേഷ് മേവാനിയടക്കം കോണ്‍ഗ്രസിന് വോട്ട് ചെയ്തേക്കും
അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ തങ്ങളുടെ 5 എംഎല്‍എമാര്‍ രാജിവെച്ചത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു നല്‍കിയത്. സോമഭായ് പട്ടേല്‍, ജെവി കക്കാഡിയ തുടങ്ങിയ എംഎല്‍എമാരായിരുന്നു പദവികള്‍ രാജിവെച്ചത്. ഇതോടെ നാല് സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരം കടുത്തു.
നാലെണ്ണത്തില്‍ മൂന്ന് സീറ്റുകളെങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് 5 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ അംഗസഖ്യയില്‍ കുറവുണ്ടായാലും രണ്ട് സീറ്റിലും വിജയിച്ചു കയറാമെന്ന ഉറച്ച അത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതിനുള്ള തന്ത്രങ്ങളാണ് അവര്‍ അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
സ്ഥാനാര്‍ത്ഥികള്‍
ഭരണകക്ഷിയായ ബിജെപി മൂന്ന് സ്ഥാനാർത്ഥികളെയും കോൺഗ്രസ് രണ്ട് സ്ഥാനങ്ങളെയുമാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി അഡ്വ. അഭയ് ഭരദ്വാജ്, രമീളാ ബാര, നരഹരി അമിൻ എന്നിവരും കോൺഗ്രസ് സ്ഥാനാർഥികളായി ഭരത്‌സിങ് സോളാങ്കി, ശക്തിസിങ് ഗോഹിൽ എന്നിവരുമാണ് നാമനിർദേശ പത്രികകൾ സമർപ്പിച്ചത്.
അംഗബലം
182 അംഗ നിയമസഭയിൽ കോൺഗ്രസിന് 73 സീറ്റുകളുണ്ടായിരുന്നുവെങ്കിലും 5 എംഎല്‍എമാരുടെ രാജിയോടെ അത് 68 ആയി കുറഞ്ഞു. 175 ആണ് നിലവില്‍ ഗുജറാത്ത് നിയമസഭയുടെ അംഗബലം. ബിജെപി 103, ഭാരതീയ ഗോത്രപാർട്ടി രണ്ട്, എൻസിപി ഒന്ന്, ഒരു സ്വതന്ത്രൻ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ മുതല്‍ 2 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്.
വേണ്ട വോട്ടുകള്‍
മാർച്ച് 26 ന് നടക്കുന്ന വോട്ടെടുപ്പിന് നാല് സീറ്റുകളിൽ ഓരോ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാന്‍ 36 പ്രഥമ മുൻഗണനാ വോട്ടുകൾ ആവശ്യമാണ്. 68 എംഎൽഎമാരുള്ള കോൺഗ്രസിന് 72 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമാണ് രണ്ട് സീറ്റിലും വിജയിക്കാന്‍ സാധിക്കുകയുള്ളു. അതുപോലെ, ബിജെപിക്ക് മത്സരിക്കുന്ന എല്ലാ സീറ്റുകളും വിജയം നേടാൻ 111 വോട്ടുകൾ ആവശ്യമാണ്.
പിന്‍വലിച്ചില്ല
നേരത്തെ 5 എംഎല്‍എമാര്‍ രാജിവെച്ചതോടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള അംഗസഖ്യം ബിജെപിക്കും ഇല്ലാത്തതിനാല്‍ ഇരു സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് നിലനിര്‍ത്തുകയായിരുന്നു. നിലവിലെ സ്ഥിതിയില്‍ മറ്റുള്ളവരെ ആശ്രയിച്ചും ക്രോസ് വോട്ട് പ്രതീക്ഷിച്ചുമാണ് കോണ്‍ഗ്രസും ബിജെപിയും കഴിയുന്നത്.
ജിഗ്നേഷ് മേവാനിയുടെ വോട്ട്
രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയെ കൂടാതെ എൻസിപിയുമായും ഭാരതീയ ഗോത്ര പാർട്ടിയുമായും പാർട്ടി ചർച്ചകൾ നടത്തിവരികയാണെന്ന് ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) മേധാവി അമിത് ചാവ്ദ പറഞ്ഞു. ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന
ചര്‍ച്ചകള്‍
കോൺഗ്രസിനൊപ്പമായിരുന്നെങ്കിലും ബിടിപി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തു കോൺഗ്രസുമായി സീറ്റിനെച്ചൊല്ലി ഇടഞ്ഞിരുന്നു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വം തുടരുകയാണ്. 2017 ല്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്‍സിപിയുടെ വോട്ട് ബിജെപിക്കായിരുന്നു ലഭിച്ചത്.
ശരദ് പവാര്‍
എന്നാല്‍ ഇത്തവണ എന്‍സിപി ദേശിയ അധ്യക്ഷന്‍ ശരദ് പവാര്‍ ഉള്‍പ്പടേയുള്ളവര്‍ എന്‍സിപി എംഎല്‍എയുമായി ബന്ധപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ ജിഗ്നേഷ് മേവാനി, എംടിബിയുടെ രണ്ട് അംഗങ്ങള്‍ ഒരു എന്‍സിപി അംഗം എന്നിവരുടെ വോട്ട് കൂടി ചേരുമ്പോള്‍ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള അംഗബലം കോണ്‍ഗ്രസിന് ലഭിക്കും.