വിജു കൃഷ്ണനും ഐസകും രാജ്യസഭയിലേക്ക്, ചെറിയാൻ ഫിലിപ്പും പരിഗണനയില്‍, യുഡിഎഫില്‍ ഒറ്റപ്പേര്
ദില്ലി: ഹൈക്കോടതി വരേ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഈ മാസം 30 ന് കേരളത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ നിയമസഭയുടെ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധി പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കുന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് അനുകൂലമായ കാര്യമാണ്.
ആദ്യം തീരുമാനിച്ചത്
നേരത്തെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഏപ്രില്‍ 12 ന് കേരളത്തിലെ മൂന്ന് സീറ്റുകളിലേക്ക് രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ഈ തീരുമാനം കമ്മീഷന്‍ റദ്ദ് ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചത്.
Recommended Video
രണ്ട് സീറ്റില്‍ വിജയിക്കാം
നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫിന് രണ്ട് പേരേയും യുഡിഎഫിന് ഒരാളേയും വിജയിപ്പിക്കാനുള്ള അംഗബലമുണ്ട്. പുതിയ നിയമസഭയുടെ കാലയളവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ഭരണം കിട്ടുന്ന മുന്നണിക്കായിരിക്കും രണ്ട് സീറ്റില്‍ വിജയിക്കാന്‍ സാധിക്കുക.
കോടതിയിലെ വിജയം
എന്നാല്‍ നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്ന വാദമാണ് സിപിഎമ്മും സംസ്ഥന സര്‍ക്കാരും ഉയര്‍ത്തിയത്. ഇത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. പിന്നാലെ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷനും തീരുമാനിച്ചതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.
യോഗങ്ങള്‍
രാജ്യസഭ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ രണ്ട് ദിവസത്തികം സിപിഎമ്മും എല്‍ഡിഎഫും യോഗം ചേരും. രണ്ട് സീറ്റിലും സിപിഎം തന്നെ മത്സരിക്കാനാണ് ആലോചന. അന്തിമ തീരുമാനം മുന്നണി യോഗത്തിലാണ് ഉണ്ടാവുക. മുന്നണി തീരുമാനം വന്നാല്‍ വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർഥിയെ തീരുമാനിക്കും.
പരിഗണിക്കപ്പെടുന്നവര്‍
കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും കിസാൻ സഭ ജോയിൻ്റ് സെക്രട്ടറിയുമായ വിജു കൃഷ്ണൻ. ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് എന്നിവരാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്ന പേരുകള്‍. മുതിര്‍ന്ന നേതാവ്, സാമ്പത്തിക വിദഗ്ധന്‍ എന്നതിലാണ് തോമസ് ഐസകിന്‍റെ സാധ്യത. നിലവില്‍ പിബി അംഗങ്ങളില്‍ ആരും പാര്‍ലമെന്‍റില്‍ ഇല്ല.
തോമസ് ഐസക്
അതിനാല്‍ പിബി അംഗങ്ങളില്‍ നിന്ന് ആരെയെങ്കിലും കേരളത്തില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. പുതിയ നിയമസഭ അധികാരത്തില്‍ വരുന്നതിന് പിന്നാലോ ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കും രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കും. ഈ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാനാവും തീരുമാനം.
യുഡിഎഫില്‍
അതേസമയം മറുവശത്ത് യുഡിഎഫില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് വലിയ ചര്‍ച്ചാ വിഷയമല്ല. സഭയിലെ അംഗബലം വെച്ച് ഒരാളെ മാത്രമെ അവര്‍ക്ക് വിജയിപ്പിക്കാന്‍ സാധിക്കുകയുള്ളു. യുഡിഎഫില്‍ മുസ്ലിം ലീഗിനാണ് സീറ്റ്. സീറ്റ് കാലാവധി അവസാനിക്കുന്ന പിവി അബ്ദുള്‍ വഹാബിന് തന്നെ നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു.