രാജ്യസഭ തിരഞ്ഞെടുപ്പ്: കെ.കെ രാഗേഷിന് ഒരു അവസരം കൂടി നൽകിയേക്കും, വിജു കൃഷ്ണനും പരിഗണനയിൽ
കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിമാരുമായ ഇ.പി ജയരാജൻ, എ.കെ ബാലൻ, തോമസ് ഐസക്ക് എന്നിവരും മുതിർന്ന നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ജി.സുധാകരനും പരിഗണനയിലുണ്ട്
തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പ് മേയ് രണ്ടിന് മുൻപ് നടക്കാനിരിക്കെ സിപിഎം സ്ഥാനാർഥികളെ വെള്ളിയാഴ്ച തീരുമാനിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം ഇടത് പക്ഷം തന്നെ വിജയിക്കുമെന്ന് ഉറപ്പാണ്. അവശേഷിക്കുന്ന ഒരു സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയും വിജയിക്കും. എൽഡിഎഫിനായി രണ്ട് സീറ്റിലും സിപിഎം സ്ഥാനാർഥികളാകും മത്സരിക്കുക.
സിപിഎം സാധ്യത പട്ടികയിൽ നിരവധി മുതിർന്ന നേതാക്കളാണ് ഉള്ളത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിമാരുമായ ഇ.പി ജയരാജൻ, എ.കെ ബാലൻ, തോമസ് ഐസക്ക് എന്നിവരും മുതിർന്ന നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ജി.സുധാകരനും പരിഗണനയിലുണ്ട്. പിണറായി മന്ത്രിസഭയിൽ അംഗമായിരുന്ന ഈ നാലു പേരും ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല.
അതേസമയം സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കിസാൻ സഭ അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരും പരിഗണനയിലുണ്ട്. ഇപ്പോൾ കാലാവധി പൂർത്തിയാക്കുന്ന കെ.കെ രാഗേഷിന് ഒറു അവസരം കൂടി നൽകണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നു. രാഗേഷ് ഒറ്റത്തവണ മാത്രമേ രാജ്യസഭാ കാലാവധി പൂർത്തിയാക്കിയിട്ടുള്ളൂ. കിസാൻസഭാ ദേശീയനേതാവെന്ന നിലയിലും രാജ്യസഭയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അംഗമെന്ന നിലയിലും രാഗേഷിനു രണ്ടാം ടേം നൽകണമെന്നാണ് ആവശ്യം.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്, മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് എന്നിവരും പരിഗണനയിലുണ്ട്. എന്നാൽ ഒരു സീറ്റിൽ ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പിനെ മത്സരിപ്പിച്ചേക്കുമെന്ന സൂചനകളും സജീവമാണ്. കഴിഞ്ഞതവണ ചെറിയാന്റെ പേര് സജീവമായി ഉയർന്നെങ്കിലും രാജ്യസഭയിൽ പാർട്ടിനേതാവായി പ്രവർത്തിക്കാൻ മുതിർന്ന നേതാവിനെ അയക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം എളമരം കരീമിന് സീറ്റ് നൽകുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവാന്‍ സാധിയതയില്ല. തിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ മൂന്ന് പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരും ജനപക്ഷം നേതാവ് പിസി ജോര്‍ജുമാണത്. നിയമസഭ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് മൂവരും സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.