രാഖിയുടെ കൊലപാതകം: മൃതദേഹം നഗ്നമാക്കി ഉപ്പ് വിതറി...പറന്പ് വെട്ടിക്കിളച്ച് കവുങ്ങുകൾ നട്ടു...
പൂവാര്‍: ജൂണ്‍ 21 മുതല്‍ കാണാതായ പൂവാര്‍ സ്വദേശിനി രാഖിയുടെ മൃതദേഹം ഒടുവില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ അമ്പൂരിയില്‍ മറവ് ചെയ്ത നിലയില്‍ ആയിരുന്നു മൃതദേഹം. രാഖി കൊല ചെയ്യപ്പെട്ടതാകാം എന്ന് പോലീസിന് ആദ്യമേ സംശയം ഉണ്ടായിരുന്നു.
ചോരവാർന്ന് വീട്ടമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത്; മൃതദേഹം പട്ടികൾ കടിച്ച നിലയിൽ
അമ്പൂരി സ്വദേശിയായ അഖില്‍ ആണ് കൊലനടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ സൈനികനാണ്. കൊലപാതകത്തിന് ശേഷം അഖില്‍ തിരികെ ദില്ലിയിലേക്ക് പോവുകയായിരുന്നു. അഖിലിന്റെ സുഹൃത്ത് ആദര്‍ശില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആയിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം മൃതദേഹം എന്ത് ചെയ്യണം എന്ന് പോലും തീരുമാനിക്കപ്പെട്ടിരുന്നു. നഗ്നമാക്കപ്പെട്ട്, ഉപ്പ് വിതറിയ നിലയില്‍ ആയിരുന്നു രാഖിയുടെ മൃതദഹേഹം കുഴിച്ചിട്ടിരുന്നത്.
രാഖിമോള്‍ എന്ന 30 കാരി
പൂവാര്‍ സ്വദേശിനിയായ രാഖിമോള്‍(30) എറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്. വീട്ടില്‍ നിന്ന് ജൂണ്‍ 21 ന് ആണ് രാഖി ഇറങ്ങിയത്. സുഹൃത്തുക്കള്‍ക്ക് നല്‍കാനായി പലഹാരങ്ങളും ഒക്കെ ആയിട്ടായിരുന്നു അവസാന ദിവസം രാഖി വീടുവിട്ടത്. അതിന് ശേഷം രാഖിയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
പരാതി
ജോലി എറണാകുളത്ത് ആയിരുന്നതിനാല്‍ രാഖിയെ കാണാതായ വിവരം ആദ്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഫോണിലും കിട്ടാതായപ്പോള്‍ ആണ് പൂവാര്‍ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒരു മാസമായ രാഖിയ്ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു പോലീസ്.
മൊബൈല്‍ ഫോണ്‍ നിര്‍ണായകമായി
രാഖിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പക്ഷേ, ഏറ്റവും ഒടുവില്‍ ഫോണ്‍ ഓണായിരുന്ന സ്ഥലം ഏതെന്ന് കണ്ടുപിടിക്കാന്‍ പോലീസിന് സാധിച്ചു. അത് അമ്പൂരിയില്‍ ആയിരുന്നു. രാഖിയ്ക്ക് ഏറ്റവും ഒടുവില്‍ വന്ന ഫോണ്‍ കോളും അമ്പൂരി സ്വദേശിയുടേതായിരുന്നു. ഇതോടെ അന്വേഷണം അമ്പൂരിയിലേക്ക് നീണ്ടു.
അഖില്‍
സൈനികനായ അഖിലുമായി രാഖിയ്ക്ക് ആറ് വര്‍ഷത്തെ അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയുമായി അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതേപറ്റി രണ്ട് പേരും പലപ്പോഴും വഴക്കിടുകയും ചെയ്തിരുന്നതായി വിവരം ലഭിച്ചു. അഖിലിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് ആദര്‍ശിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
എല്ലാം തുറന്നുപറഞ്ഞു
അഖില്‍ ഏറ്റവും അധികം ഫോണ്‍ വിളിച്ചിരുന്നത് ആദര്‍ശിനെ ആയിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ തന്നെ ആദര്‍ശ് എല്ലാം തുറന്നുപറഞ്ഞു. അമ്പൂരിയിലെ വീട്ടില്‍ വച്ച് അഖില്‍ ആണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നത് എന്നാണ് ആദര്‍ശ് പോലീസിന് നല്കിയ മൊഴി.
കൃത്യമായ പദ്ധതി
ജൂണ്‍ 21 ന് നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖിയെ അഖില്‍ കാറില്‍ കൂട്ടിക്കൊണ്ടുവന്നത്. പുതിയ വീട് കാണിക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. അമ്പൂരിയിലെ വീട്ടിലെത്തിയപ്പോള്‍ ബന്ധം ഉപേക്ഷിക്കണം എന്ന് വീണ്ടും ആവശ്യപ്പെട്ടു. രാഖി ഇതിന് വഴങ്ങാതിരുന്നപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഈ സമയം ആദര്‍ശ് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ആക്സിലേറ്ററില്‍ ചവിട്ടി ശബ്ദമുണ്ടാക്കുകയായിരുന്നു.
മൃതദേഹം നഗ്നമാക്കി, ഉപ്പ് വിതറി
മൃതദേഹം നഗ്നമാക്കി അതിന് മുന്നില്‍ ഉപ്പ് വിതറിയായിരുന്നു കുഴിച്ചിട്ടത്. കൊലപാതകത്തിന് മുമ്പ് തന്നെ കുഴി തയ്യാറാക്കിയിരുന്നു. ഉപ്പും എത്തിച്ചിരുന്നു. മൃതദേഹം മറവ് ചെയ്തതിന് ശേഷം പറമ്പിലെ പുല്ല് മുഴുവന്‍ വെട്ടുകയും കിളയ്ക്കുകയും ചെയ്തിരുന്നു. കമുകിന് തൈകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം തന്നെ ആദര്‍ശ് പോലീസിനോട് വെളിപ്പെടുത്തി.
അഖില്‍ എവിടെ?
കൊലപാതകത്തിന് ശേഷം അഖില്‍ ദില്ലിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇയാളെ വിട്ടുകിട്ടാന്‍ സൈന്യവുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന് അഖിലിന്റെ സഹോദരന് രാഹുലിന്റെ സഹായവും ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. രാഹുലും ഇപ്പോള്‍ ഒളിവിലാണ്.