രാഖിയുടെ കൊലപാതകത്തില്‍ അടിമുടി ദുരൂഹത... ആരാണ് യഥാര്‍ത്ഥ പ്രതി? വ്യാജ സന്ദേശങ്ങൾ ആദര്‍ശിന്റെ ഫോണിൽ
തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖിയുടെ കൊലപാതകം സംബന്ധിച്ച ദുരൂഹതകള്‍ അവസാനിക്കുന്നില്ല. രാഖിയെ കൊലപ്പെടുത്തിയത് സൈനികനായ അഖിലും സഹോദരനും ചേര്‍ന്നാണെന്നാണ് ഇവരുടെ സുഹൃത്തായ ആദര്‍ശ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അഖില്‍ ഇത് നിഷേധിച്ചിട്ടുണ്ട്.
രാഖിയുടെ കൊലപാതകം: മൃതദേഹം നഗ്നമാക്കി ഉപ്പ് വിതറി...പറന്പ് വെട്ടിക്കിളച്ച് കവുങ്ങുകൾ നട്ടു...
അഖിലിനേയോ സഹോദരന് രാഹുലിനേയോ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. അഖില്‍ ഡെറാഡൂണില്‍ സൈനിക സേവനത്തിലാണ് ഇപ്പോഴുള്ളത്. നാട്ടിലെത്തി പോലീസിനെ സത്യാവസ്ഥ ധരിപ്പിക്കും എന്ന് അഖില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
ഇതിനിടെ മറ്റ് ചില വിവരങ്ങളും പുറത്തെത്തിയിട്ടുണ്ട്. രാഖിയുടേതെന്ന രീതിയില്‍ സന്ദേശങ്ങള്‍ അയച്ചത് ആദര്‍ശ് വാങ്ങിയ ഫോണ്‍ ഉപയോഗിച്ചാണ് എന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇതാണ് കേസില്‍ വഴിത്തിരിവായത്.
അഖില്‍ നിഷേധിക്കുന്നു
രാഖിയെ കൊലപ്പെടുത്തിയത് താന്‍ അല്ലെന്ന് അഖില്‍ അവര്‍ത്തിക്കുകയാണ്. തനിക്ക് രാഖിയെ കൊല്ലണം എന്നുണ്ടെങ്കില്‍ അത് നേരത്തേ ആകാമായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. രാഖിയെ കൊലപ്പെടുത്തി വലിയ പ്രശ്നങ്ങളില്‍ പെട്ട് ജയിലില്‍ പോകേണ്ട കാര്യം തനിക്കില്ലെന്നും അഖില്‍ പറയുന്നുണ്ട്.
പ്രായത്തിന്റെ പ്രശ്നം
രാഖിയ്ക്ക് തന്നേക്കാള്‍ അഞ്ച് വയസ്സ് കൂടുതല്‍ ആണെന്നാണ് അഖില്‍ പറയുന്നത്. എന്നാല്‍ പോലീസ് രേഖകള്‍ പ്രകാരം രാഖിയ്ക്ക് 30 വയസ്സും അഖിലിന് 27 വയസ്സും ആണ് ഉള്ളത്. എന്തായാലും രാഖി തന്റെ പിറകേ നടക്കുകയായിരുന്നു എന്നാണ് ആരോപണം. രാഖിയെ ഒഴിവാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നു എന്നും അഖില്‍ പറയുന്നുണ്ട്.
ആ ഫോണ്‍ സന്ദേശങ്ങള്‍
താന്‍ അഖിലുമായി പിരിയുകയാണെന്നും മറ്റൊരാളുമൊത്ത് ചെന്നൈയിലേക്ക് പോവുകയാണെന്നും പറഞ്ഞ് രാഖിയുടെ ഒരു സന്ദേശം എത്തിയിരുന്നു. അഖിലിന്റെ ബന്ധുക്കളാണ് ഈ സന്ദേശം പോലീസിന് നല്‍കിയത്. ഇത് ഏറെ സംശയങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ പോലീസിന് ഏറെ നിര്‍ണായകമായ ഒരു വിവരവും ഇതുവഴി ലഭിച്ചു.
ഫോണ്‍ വേറെ... ആദര്‍ശ് വാങ്ങിയത്
രാഖിയുടെ നമ്പറില്‍ നിന്നാണ് ഈ സന്ദേശം എത്തിയത് എങ്കിലും അത് രാഖിയുടെ ഫോണ്‍ ഉപയോഗിച്ചല്ല അയച്ചത് എന്ന് പോലീസ് കണ്ടെത്തി. ആദര്‍ശ് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഫോണില്‍ രാഖിയുടെ സിം ഇട്ടായിരുന്നു ഈ സന്ദേശം അയച്ചിരുന്നത്. രാഖിയുടെ മരണശേഷം രാഖിയുടെ ഫോണ്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരം ഒരു തന്ത്രം പ്രയോഗിച്ചത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ആര് പറയുന്നതാണ് ശരി? ആരാണ് കുറ്റക്കാരന്‍
അഖിലും സഹോദരന് രാഹുലും ചേര്‍ന്ന് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആദര്‍ശ് നല്‍കിയിട്ടുള്ള മൊഴി. അഖിലിന്റെ അടുത്ത സുഹൃത്താണ് ആദര്‍ശ്. എന്നാല്‍ അഖില്‍ ഇതിനെ പൂര്‍ണമായും തള്ളിക്കളയുകയാണ്. അഖില്‍ പറയുന്നതാണ് ശരിയെങ്കില്‍ ഈ സംഭവത്തില്‍ ആദര്‍ശിന്റെ പങ്ക് എന്താണെന്നതും നിര്‍ണായകമാണ്.