രാഖിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; കൊലപാതകത്തിന് മുമ്പ് അഖിലും രാഖിയും വിവാഹിതര്‍...
തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖിയുടെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മുമ്പ് രാഖിയും പ്രതിയെന്ന് സംശയിക്കുന്ന അഖിലും വിവാഹിതരായിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം ഉള്ളത്.
രാഖിയുടെ കൊലപാതകത്തില്‍ അടിമുടി ദുരൂഹത... ആരാണ് യഥാര്‍ത്ഥ പ്രതി? വ്യാജ സന്ദേശങ്ങൾ ആദര്‍ശിന്റെ ഫോണിൽ
സൈനികനായ അഖിലും രാഖിയും ദമ്പതിമാരായി ജീവിച്ചുവരികയായിരുന്നു. ഇതിനിടെയാണ് അഖില്‍ മറ്റൊരു വിവാഹത്തിന് ശ്രമം നടത്തിയത്. രാഖി ഇത് തടയാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൂവാര്‍ സ്വദേശിനിയായ രാഖി എറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്. ജൂണ്‍ 21 മുതലാണ് രാഖിയെ കാണാതായത്. പിന്നീട് അമ്പൂരിയില്‍ അഖിലിന്റെ വീടിന് സമീപം മറവ് ചെയ്ത നിലയില്‍ ആയിരുന്നു രാഖിയുടെ മൃതദേഹം കണ്ടെത്തിയത്.
ഞെട്ടിക്കുന്ന വിവരം
അഖിലും രാഖിയും വിവാഹിതരായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം ആണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്. രണ്ട് പേരും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിച്ചുവരികയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം നടത്തിയത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ട്.
വിവാഹം നടന്നത് ഫെബ്രുവരിയില്‍
2019 ഫെബ്രുവരി 15 ന് ആയിരുന്നു രാഖിയും അഖിലും തമ്മിലുള്ള വിവാഹം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീട്ടുകാരെ അറിയിക്കാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നത്രെ താലികെട്ട്. ഈ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അഖില്‍ വേറെ വിവാഹത്തിന്
ഇതിനിടെ അഖില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചു. അണ്ടൂര്‍കോണം എന്ന സ്ഥലത്ത് നിന്നായിരുന്നു പെണ്‍കുട്ടി. ഈ വിവരം രാഖി അറിഞ്ഞതോടെ ആണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. രാഖി ഈ വിവാഹത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു.
കൊലപ്പെടുത്താനുള്ള തീരുമാനം
ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ അഖില്‍ പലതവണ നിര്‍ബന്ധിച്ചെങ്കിലും രാഖി തയ്യാറായില്ല. തുടര്‍ന്ന് അഖിലും രാഹുലും ആദര്‍ശും ചേര്‍ന്ന് രാഖിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അഖില്‍ ജോലി സ്ഥലത്ത് നിന്ന് മെയ് മാസം അവസാനം അവധിയ്ക്ക് വന്നപ്പോള്‍ ആയിരുന്നു ഇത്.
എല്ലാ തയ്യാറെടുപ്പുകളും
രാഖിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് പലതവണ ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം എന്ത് ചെയ്യണം എന്നതിലും തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം തന്നെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴി തയ്യാറാക്കിയിരുന്നു. കുഴിയില്‍ ഇടാന്‍ ഉപ്പും തയ്യാറാക്കി വച്ചിരുന്നു.
കൊലനടത്തിയത് കാറില്‍ വച്ച്?
പുതിയതായി നിര്‍മിക്കുന്ന വീട് കാണിച്ച് തരാം എന്ന് പറഞ്ഞായിരുന്നു നെയ്യാറ്റിന്‍കരയില്‍ നിന്ന് അഖില്‍, രാഖിയെ കാറില്‍ കൂട്ടിക്കൊണ്ടുവന്നത്. ഇതിന് ശേഷം വീട്ടിലെത്തിയപ്പോള്‍ രാഹുല്‍ കാറിന്റെ പിന്‍സീറ്റിലിരുന്ന്, മുന്‍സീറ്റിലിരുന്നിരുന്ന രാഖിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പങ്കില്ലെന്ന വാദം
അഖിലും രാഹുലും ചേര്‍ന്നാണ് രാഖിയെ കൊലപ്പെടുത്തിയത് എന്നാണ് ആദര്‍ശ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ രാഖിയുടെ കൊലപാതകത്തില്‍ തനിക്ക് ഒരു പങ്കും ഇല്ലെന്നായിരുന്നു അഖില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.