കാസർകോട് കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് രക്ഷാബന്ധൻ ആഘോഷം! പ്രതിഷേധം ഭയന്ന് വിസി പിന്മാറി..
കർണ്ണാടക മുൻ എംഎൽസിയും ആർഎസ്എസ് നേതാവുമായ പ്രൊഫസർ കെ ബാലകൃഷ്ണ ഭട്ട് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
കാസർകോട്: കേന്ദ്ര സർവകലാശാല ക്യാമ്പസിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാബന്ധൻ ചടങ്ങ് ഔദ്യോഗിക പരിപാടിയായെന്ന് ആക്ഷേപം. വിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച സർവകലാശാല ക്യാമ്പസിൽ രക്ഷാബന്ധൻ ദിനം വിപുലമായി ആഘോഷിച്ചത്.
രക്ഷാബന്ധൻ ചടങ്ങിന് സെമിനാർ ഹാൾ വിട്ടുനൽകിയതും വിവാദമായി. നേരത്തെ, വൈസ് ചാൻസലർ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് അവസാന നിമിഷം അദ്ദേഹം പിന്മാറി. വിസിക്ക് പകരം സ്റ്റുഡന്റ് വെൽഫയർ ഡീൻ അമൃത് ജി കുമാറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

കർണ്ണാടക മുൻ എംഎൽസിയും ആർഎസ്എസ് നേതാവുമായ പ്രൊഫസർ കെ ബാലകൃഷ്ണ ഭട്ട് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിചാര കേന്ദ്രം മുൻ വൈസ് പ്രസിഡന്റും സ്കൂൾ ഓഫ് കൾച്ചറൽ ഡീനുമായ കെ
ജയകുമാറാണ് ക്യാമ്പസിൽ രക്ഷാബന്ധൻ പരിപാടി നടത്താൻ മുൻകൈയെടുത്തത്.
നേരത്തെ, കേന്ദ്ര സർവകലാശാലയിലെ കാവിവത്ക്കരണത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ നന്ദിതാ നാരായണന് ക്യാമ്പസിൽ പ്രവേശനം നിഷേധിച്ചിരുന്നു. നന്ദിത ഇടത് അനുകൂലിയാണെന്ന് ആരോപിച്ചാണ് ക്യാമ്പസിൽ പ്രവേശനം നിഷേധിച്ചത്.
ഇതിനു പിന്നാലെയാണ് ആർഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് സർവകലാശാല പൂർണ്ണ പിന്തുണ നൽകിയ നടപടി വിവാദമായത്. ചടങ്ങിനെതിരെ ഒരുകൂട്ടം വിദ്യാർത്ഥികൾ വിസിയെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്താൽ കൂടുതൽ പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഭയന്നാണ് വിസി ജി ഗോപകുമാർ അവസാന നിമിഷം ചടങ്ങിൽ നിന്ന് പിന്മാറിയത്.












Click it and Unblock the Notifications