കേരള സർക്കാരിനെ പാഠം പഠിപ്പിക്കണം; ശബരിമലയിൽ കാണിക്കയിടരുതെന്ന് വീണ്ടും ആഹ്വാനം!!
മംഗളൂരു: വീണ്ടും ശബരിമലയിൽ കാണിക്കയിടരുതെന്ന് ആഹ്വാനം. ഉരാഖണ്ഡ് ഗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതിയാണ് ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ശബരിമലിൽ സ്ത്രീകളെ കയറ്റാമെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം കാണിക്കയിടരുതെന്ന ആഹ്വാനം ബിജെപി നേതൃത്വവും നൽകിയിരുന്നു. ആ വർഷം വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ സന്നിധാനത്തോ ശബരിമലയിലോ അക്രമ സംഭവങ്ങളോ പ്രതിഷേധങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വരുമാനമാണ് ശബരിമലയിൽ നിന്ന് ദേവസ്വംബോർഡിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളെല്ലാം ശാന്തമായി വരുന്ന സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ് ഗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതിയുടെ ആഹ്വാനം പുറത്ത് വരുന്നത്.
സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കാതെ അയ്യപ്പഭക്തര്‍ ഒരു രൂപ പോലും കാണിക്കയിടരുതെന്നാണ് രാമചന്ദ്ര ഭാരതി ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷിണ കന്നഡ അയപ്പസേവാസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അയ്യപ്പ ഭക്തരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് കപിലാശ്രമ മഠാധിപതി സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത്.
. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ കണ്ണ്. അതുകൊണ്ട് നമ്മള്‍ അയ്യപ്പ ഭക്തര്‍ കേരള സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം, കര്‍ണാടക ഉള്‍പ്പടെ കേരളത്തിന് പുറത്ത് നിന്ന് ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഒരു രൂപ പോലും കാണിക്കവഞ്ചിയിലിടരുതെന്ന് സ്വാമി രാമചന്ദ്ര ഭാരതി പറയുകയായിരുന്നു. ശബരിമല സ്ത്രീപ്രവശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ കഴിഞ്ഞ വര്‍ഷം 9000 ഭക്തരെയാണ് കേരള സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ശബരിയിൽ പോകാം. അപ്പവും അരവണയും വാങ്ങാം. എന്നാൽ സർക്കാരിലേക്ക് പണം പോകുന്ന ഭണ്ഡാരത്തിലേക്ക് കാശ് ഇടരുത്. നമ്മളെല്ലാവരും വിചാരിച്ചാല്‍ ഭണ്ടാരപ്പിരിവു വഴി ഖജനാവിലേക്ക് പോകുന്ന പണം നിയന്ത്രിക്കാനാവും. കേരളത്തിന് പുറത്ത് നിന്നാണ് കൂടുതൽ പേർ ശബരിമലയിൽ എത്തുന്നതെന്നും അദ്ദേഹം മംഗളൂരുവിൽ പറഞ്ഞു.