കോൺഗ്രസിലോ യുഡിഎഫിലോ ഭിന്നതയില്ല; മുല്ലപ്പള്ളി പറഞ്ഞതും ഉമ്മൻചാണ്ടി പറഞ്ഞതും ശരിയെന്ന് ചെന്നിത്തല!
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം എങ്ങിനെ വേണമെന്ന കാര്യത്തിൽ യുഡിഎഫിലോ കോൺഗ്രസിലോ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ബിജെപിക്കെതിരെ വളർന്നുവരുന്ന വികാരത്തെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. സമരത്തിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭൈദഗതിയെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ 29ന് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ യുഡിഎഫ് പങ്കെടുക്കും. യോഗത്തിൽ പങ്കെടുത്ത് പറയാനുള്ളതെല്ലാം പറയും. അതിന് ശേഷമുള്ള കാര്യങ്ങൾ ഇപ്പോൾ എങ്ങിനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചി. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്ന കെപിസിസി പ്രസിഡന്റിന്റേയും കെ മുരളീധരന്റെ വാദവും ശരിയാണ്.
കെപിസിസി പ്രസിഡന്റ് ആണ് കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്ക്. അദ്ദേഹവുമനായി ഒരു ആശയക്കുഴപ്പവുമില്ല. ഒരുമിച്ച് സമരം ചെയ്തതിനെ അനുകൂലിച്ചുകൊണ്ടുള്ള ഉമ്മൻചാണ്ടിയുടെ വാദവും ശരിയാണ്. സമരത്തിന്റെ ലക്ഷ്യത്തിന്റെ കാര്യത്തിൽ കോൺഗ്രസിലോ യുഡിഎഫിലോ അഭിപ്രായ ഭിന്നതയില്ല. അങ്ങിനെ ഉണ്ടെന്ന് വരുത്താൻ സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.