'ബിജെപിയോട് മുഖ്യമന്ത്രി പിണറായി വിജയൻ കടപ്പെട്ടിരിക്കുന്നു', വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ട എന്നതാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ തീരുമാനം. പ്രാദേശിക സഖ്യങ്ങൾ അതതിടങ്ങളിലെ സാഹചര്യമനുസരിച്ചെന്നും സിപിഎം തീരുമാനിച്ചിരിക്കുന്നു. സംഘപരിവാറിന് അകമ്പടി പാടുന്ന പ്രഖ്യാപനമാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സിപിഎം നടത്തിയത് എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ വീണ്ടും തെളിയുന്നത് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ' കേരളത്തിൽ പ്രതിപക്ഷ വോട്ടുകൾ ചിതറിയതാണ് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന് ഗുണകരമായത്. അങ്ങനെ നോക്കുമ്പോൾ ബി.ജെ.പിയോട് മുഖ്യമന്ത്രി പിണറായി വിജയൻ കടപ്പെട്ടിരിക്കുന്നു. സംഘപരിവാറിന് അകമ്പടി പാടുന്ന പ്രഖ്യാപനമാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സി.പി.എം നടത്തിയത്. ബി.ജെ.പിക്ക് ബദലായി രാജ്യത്ത് വിശ്വാസ്യതയുള്ള ഏക പാർട്ടി കോൺഗ്രസ് മാത്രമാണ്. ആ കോൺഗ്രസുമായി സഹകരണവും സഖ്യവും ഇല്ലെന്നാണ് പാർട്ടി കോൺഗ്രസ് സി.പി.എം പ്രഖ്യാപിച്ചത്.

കോൺഗ്രസിന് അയിത്തം കൽപ്പിച്ചു കൊണ്ട് രാജ്യത്ത് ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് സാമാന്യ രാഷ്ട്രീയബോധമുള്ള ആർക്കും അറിയാം. കേവല രാഷ്ട്രീയയുക്തിയെ തന്നെ കൊഞ്ഞനം കുത്തുന്ന പ്രഖ്യാപനത്തിനാണ് കണ്ണൂരിൽ സിപിഎം മുതിർന്നത്. കേരളത്തിൽ പ്രതിപക്ഷ വോട്ടുകൾ ചിതറിയത്താണ് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് ഗുണകരമായത്. ആ ഉപകാരസ്മരണയാണ് സി.പി.എം പ്രകടിപ്പിക്കുന്നത്. കോൺഗ്രസിനോട് ഒരുകാരണവശാലും സഖ്യം പാടില്ലെന്ന് കേരളത്തിലെ സി.പി.എം നേതാക്കളുടെ കടുംപിടുത്തത്തിന് മുന്നിൽ വഴങ്ങുക അല്ലാതെ സീതാറാം യെച്ചൂരിക്ക് വേറെ മാർഗ്ഗമില്ല.
കോൺഗ്രസ് വിരുദ്ധത മാത്രം പേറുന്ന കേരള ഘടകത്തിൻ്റെ നിയന്ത്രണത്തിൽ ആയിപോയി സി.പി.എം കേന്ദ്ര നേതൃത്വം എന്നത് രാജ്യത്ത് മതനിരപേക്ഷ- ജനാധിപത്യ വിരുദ്ധ ചേരി വളർത്തിക്കൊണ്ടു വരുന്നതിനു തന്നെ തടസ്സമായി മാറിയിരിക്കുന്നു. കോൺഗ്രസിന് പകരം അവസരവാദികളായ കുറെ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ കൂടെ കൂടുമെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. വിശ്വസിക്കാൻ കൊള്ളാത്ത വഞ്ചകരായി സി.പി.എം തന്നെ വിലയിരുത്തിയവരുമായി എങ്ങനെയാണ് ദേശീയ ബദൽ സ്ഥാപിക്കുന്നത് എന്ന് സിപിഎം വ്യക്തമാക്കണം. ഇടത് ഐക്യം എന്നു പറഞ്ഞ് പലസ്ഥലങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ചിതരിച്ച് അവരെ രാഷ്ട്രീയമായി സഹായിക്കുന്ന തുടർ പരിപാടിക്ക് പാർട്ടി കോൺഗ്രസ് കൂടി അംഗീകാരം നൽകി എന്നത് മാത്രമാണ് കണ്ണൂരിൻ്റെ ബാക്കിപത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ വീണ്ടും തെളിയുന്നത്''.












Click it and Unblock the Notifications