സർക്കാരിനും ഡിജിപിക്കുമെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല; 'വിജിലൻസിൽ നിയമനം നടത്തുന്നത് ബെഹ്റ'
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും ഡജിപി ലോക്നാഥ് ബെഹ്റയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തളര്‍ത്തിയിട്ടിരിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. വിജിലന്‍സിന്റെ വിശ്വാസ്യത തന്നെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഡിജിപിയാണ് വിജിലൻസിലെ നിയമനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
154 കോടിയുടെ പര്‍ചേസാണ് ലോക്നാഥ് ബെഹ്റ നടത്തിയത്. ഇത് മുഴുവനും തീവെട്ടിക്കൊള്ളയാണ്. കേന്ദ്ര ഫണ്ടാണ് പൊലീസ് മോഡേണൈസേഷന് വേണ്ടി അനുവദിച്ചത്. ഇത് വകമാറ്റി ചെലവഴിക്കാന്‍ പാടില്ലാത്തതാണ്. ഇതുപോലെ ധാരാളം വഴിവിട്ട നടപടികള്‍ നടന്നുവെന്ന് സിഎജി കണ്ടെത്തി. വെടിയുണ്ടകള്‍ നഷ്ടപ്പെട്ട കാര്യത്തിൽ എസ്ഐയുടെ അറസ്റ്റ് കൊണ്ട് ഒന്നും അവസാനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
വെടിയുണ്ട കാണാതായ സംഭവം തച്ചങ്കരി അന്വേഷിക്കുന്നത് കോഴിയെ കണ്ടെത്താൻ കുറുക്കൻ അന്വേഷണം നടത്തുന്നതുപോലെയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തെ നേതാക്കളെ വേട്ടയാടാൻ മാത്രമാണ് വിജിലന്‍സിനെ ഉപയോഗിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന്റെയും വിഎസ് ശിവകുമാറിന്റെയും കാര്യത്തില്‍ ഇതാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ബെഹ്റ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി പകരം വിജിലൻസ് ഡയറക്ടറായ അനില്‍ കാന്ത് പുനര്‍ നിയമനങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.