'പോലീസ് നോക്കുകുത്തിയായും സർക്കാർ കാഴ്ചക്കാരായും മാറിയപ്പോൾ നഷ്ടമായത് വിലപ്പെട്ട ജീവനാണ്'
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി സമരത്തിനിടെ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത ഒരു കാര്യമാണ് ഇന്ന് നടന്നതെന്ന് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. മരിച്ചയാളുടെ കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
തലസ്ഥാന നഗരിയിൽ ഇന്ന് 6 മണിക്കൂർ ഗതാഗതം സ്തംഭിച്ചത് മൂലം വിലപ്പെട്ട ഒരു ജീവനാണ് നഷ്ടമായത്.ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകളോളം ആളുകൾ ബസിൽ കുടുങ്ങികിടക്കുകയായിരുന്നു. പലരും മരുന്ന് പോലും കഴിക്കാൻ കഴിയാതെ തളർന്നു.
ആംബുലൻസിൽ സുരേന്ദ്രനെ കൊണ്ടുവരാൻ വളരെ വൈകി എന്നാണ് പോലീസ് പറയുന്നത്. പോലീസ് നോക്കുകുത്തിയായും സർക്കാർ കാഴ്ചക്കാരായും മാറിയപ്പോൾ നഷ്ടമായത് വിലപ്പെട്ട ജീവനാണ്. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഓടിക്കൊണ്ടിരുന്ന ബസുകൾ നിർത്തിയിട്ട് ബസ് ഡ്രൈവർമാർ ഇറങ്ങിപോവുകയായിരുന്നു. ബസ് സമരം എപ്പോൾ അവസാനിക്കുമെന്നറിയാതെ മണിക്കൂറുകളോളം ജനങ്ങൾ ബസിനുള്ളിൽ ബന്ദിയായി. ഞാൻ ഈ വിഷയം സഭയിൽ അവതരിപ്പിച്ചിപ്പോൾ കലക്ടറോട് റിപ്പോർട്ട് തേടിയെന്ന പല്ലവി.
ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത ഒരു കാര്യമാണ് ഇന്ന് നടന്നത്. എന്താണിതിന്റെ വസ്തുത? ആരുടെ ഭാഗത്താണ് തെറ്റ്? അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. മരിച്ചയാളുടെ കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം ഗവണ്മെന്റ് നൽകണം.ആദരാഞ്ജലികൾ.