'ഏമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും'; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: ലാവ്‍ലിൻ കേസിൽ പ്രതിയായ പിണറായി വിജയന് അഴിമതിക്കെതിരെ സംസാരിക്കാൻ എന്താണ് അവകാശമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം സ്വന്തം അഴിമതി അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും അഴിമതിക്ക് കുട പിടിക്കുന്ന മുഖ്യൻ ഭരിക്കുന്നിടത്തോളം ഉദ്യോഗസ്ഥർ അഴിമതിക്കാരാവുമെന്നും ചെന്നിത്തല പറഞ്ഞു.
'കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ. അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിക്ക് വില്ലേജ് അസിസ്റ്റന്റിന്റെ അഴിമതിയെ കുറിച്ച് പറയാൻ അർഹതയില്ല. ഏമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും. ഇവിടെ മുഖ്യമന്ത്രി വരെ അഴിമതി നടത്തുമ്പോൾ അത് കണ്ട് ആവേശം കൊണ്ടിട്ടാണ് വില്ലേജ് അസിസ്റ്റന്റ്മാർ വരെ അഴിമതി നടത്തുന്നത്. സംസ്ഥാനത്തെ അഴിമതി അവസാനിപ്പിക്കണമെങ്കിൽ പിണറായി വിജയൻ തന്റെ അഴിമതി അവസാനിപ്പിക്കണം.

ലാവ്ലിൽ കേസിലെ എട്ടാമത്തെ പ്രതിയായ പിണറായി വിജയന് അഴിമതിക്കെതിരെ സംസാരിക്കാൻ എന്ത് അവകാശമാണുള്ളത്. ആദ്യം തന്റേയും ഒപ്പമുള്ള മന്ത്രിമാരുടേയും അഴിമതി പിണറായി അവസാനിപ്പിക്കണം.എന്നിട്ട് വേണം മറ്റുള്ളവർക്ക് ഡോക്ടറേറ്റ് കൊടുക്കാൻ. ഡോക്ടറേറ്റ് കൊടുക്കാൻ ഏറ്റവും അർഹൻ പിണറായി തന്നെയാണെന്നതിലും സംശയമില്ല.
അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്നിടത്തോളം കേരളത്തിൽ അഴിമതി അല്ലാതെ മറ്റൊന്നും നടക്കാൻ പോകുന്നില്ല. കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിനെതിരെ ജനം ഒന്നിക്കണം', ചെന്നിത്തല പറഞ്ഞു.
പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിൽ നിന്ന് ലക്ഷങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തിലായിരുന്നു അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
'അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍വീസ് മേഖലയില്‍ എല്ലാവരും അഴിമതിക്കാരല്ല. എന്നാല്‍ ചിലര്‍ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. എങ്ങിനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരും സർവീസിലുണ്ട്. അഴിമതി നടത്തുന്നവര്‍ക്ക് എല്ലാക്കാലവും രക്ഷപ്പെട്ട് നടക്കാൻ കഴിയില്ല', എന്നായിരന്നു മുഖ്യമന്ത്രി പറഞ്ഞത്.
'അഴിമതിയിലൂടെ എത്രമാത്രം ദുഷ്പേര് വകുപ്പിനും സിവില്‍ സര്‍വീസിനും നാടിനും ഉണ്ടാകും എന്ന് ചിന്തിക്കണം. ചിലർ സാങ്കേതികമായി കെെക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം. എന്നാൽ കൂടെയുള്ളവർ അറിയാതെ അഴിമതി സാധ്യമാകുമോ? ഇന്നത്തെ കാലം ഒന്നും അതീവ രഹസ്യമല്ല. പിടികൂടിയാല്‍ അതിന്റേതായ പ്രയാസം അനുഭവിക്കേണ്ടിവരും', എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. .












Click it and Unblock the Notifications