ആഗോള ടെന്‍ഡര്‍ ഇല്ലാതെ 4500 മുടക്കി ഇ ബസുകള്‍ വാങ്ങുന്നു; നഗ്നമായ ജനവഞ്ചനയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൈവെച്ച മേഖലകളിലെല്ലാം അഴിമതിയുടെ പുതിയ കഥകൾ രചിച്ചു കൊണ്ടാണ് പിണറായി സർക്കാർ നാലര വർഷം പൂർത്തിയാക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരത്തിലൊരു ഗൂഢ പദ്ധതിയാണ് സ്വിസ്സ് കമ്പനിയായ എച്ച് ഇ എസ് എസിൽ നിന്നും 3000 ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. കേരളത്തിലെ എല്ലാ അഴിമതികൾക്കും ചുക്കാൻ പിടിച്ച മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കരന്റെ ഐടി വകുപ്പ് തന്നെയാണ് ഈ അഴിമതിയും ആസൂത്രണം ചെയ്തതെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കൈവെച്ച മേഖലകളിലെല്ലാം അഴിമതിയുടെ പുതിയ കഥകൾ രചിച്ചു കൊണ്ടാണ് പിണറായി സർക്കാർ നാലര വർഷം പൂർത്തിയാക്കുന്നത്. അത്തരത്തിലൊരു ഗൂഢ പദ്ധതിയാണ് സ്വിസ്സ് കമ്പനിയായ HESSൽ നിന്നും 3000 ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള നീക്കം. കേരളത്തിലെ എല്ലാ അഴിമതികൾക്കും ചുക്കാൻ പിടിച്ച മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കരന്റെ IT വകുപ്പ് തന്നെയാണ് ഈ അഴിമതിയും ആസൂത്രണം ചെയ്തത്. ഈ പദ്ധതിയെ ഒരു നിക്ഷേപപദ്ധതി ആയിട്ടാണ് പിണറായി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്.
എന്നാൽ അത് തെറ്റാണ്. തേവര കേന്ദ്രീകരിച്ച് ഇലക്ട്രിക് ബസുകൾ അസംബ്ളിങ് ചെയ്യുന്ന (നിർമ്മാണം അല്ല) ഒരു യൂണിറ്റ് സ്ഥാപിക്കാനാണ് സ്വിസ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. എന്നാൽ HESS കേരളത്തിൽ ബസ് അസംബ്ളിങ് ആരംഭിച്ചാൽ ബസ് ഒന്നിന് ഒന്നരക്കോടി രൂപ നിരക്കിൽ 3000 ബസുകൾ കേരള സർക്കാർ KSRTCയെക്കൊണ്ട് വാങ്ങിപ്പിച്ചു കൊള്ളാം എന്ന് മുൻകൂർ ഉറപ്പിന്മേൽ മാത്രമാണ് അവരിവിടെ യൂണിറ്റ് സ്ഥാപിക്കുന്നത് എന്ന കാര്യം സർക്കാർ പൊതു ജനങ്ങളിൽ നിന്നും മറച്ചു വെച്ചു. കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തു? ബസുകളുടെ വില ആര് തീരുമാനിച്ചു? എങ്ങനെ തീരുമാനിച്ചു?
ആഗോള ടെൻഡർ ഇല്ലാതെ എങ്ങനെ ഇത്രയും ബസുകൾ സർക്കാർ വാങ്ങിക്കും? പൊതുമേഖല സ്ഥാപനത്തിനു ന്യൂനപക്ഷ ഓഹരി മതിയെന്ന് ആരാണ് തീരുമാനിച്ചത്? ഈ ചോദ്യങ്ങൾ ചോദിച്ചത് ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരാണ്. ഇതിനൊന്നും മറുപടി പറയാതെ ഇതിലെ അഴിമതിയെ ചോദ്യം ചെയ്ത പ്രതിപക്ഷം നിക്ഷേപകരെ തുരത്തുന്നു എന്ന പച്ചകള്ളം പറയുകയായിരുന്നു പിണറായി വിജയൻ.
സാങ്കേതികമായും സങ്കീർണ്ണമായും അഴിമതി നടത്തി ജനങ്ങളെ എങ്ങനെ പറ്റിക്കാം എന്നാണ് സർക്കാർ നിരന്തരം ഗവേഷണം നടത്തുന്നത്. പിണറായി സർക്കാരിന്റെ ജനവഞ്ചന തുറന്നു കാട്ടാൻ നവംബർ ഒന്ന് UDF വഞ്ചനാ ദിനം ആയി ആചരിക്കുന്നു.
Recommended Video