'ഉപദ്രവിക്കരുത്'... ചെന്നിത്തലയും ഭാര്യയും വിളിച്ച് അപേക്ഷിച്ചെന്ന്; വീണ്ടും കുരുക്കിട്ട് ബിജു രമേശ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ബാര്‍ കോഴ കേസില്‍ ആണ്. കേസ് കത്തി നിന്നിരുന്ന കാലത്ത് പോലും ഇല്ലാതിരുന്ന ചെന്നിത്തലയുടെ പേര് ഇപ്പോള്‍ എടുത്ത് പുറത്തിട്ടത് ബിജു രമേശ് ആയിരുന്നു.
ചെന്നിത്തലയ്ക്ക് കൊടുത്തത് ഒരു കോടി, കെപിസിസി ഓഫീസിൽ 2 കോടി, കെ ബാബുവിന് 50 ലക്ഷം... വെളിപ്പെടുത്തൽ
ഇപ്പോള്‍ ചെന്നിത്തലയെ വീണ്ടും കുരുക്കിക്കൊണ്ടാണ് ബിജു രമേശിന്റെ അടുത്ത വെളിപ്പെടുത്തല്‍. ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനെ ശക്തനായ നേതാവിന്റെ അടുത്ത ബന്ധു കൂടിയാണ് ബിജു രമേശ്. ഇത് പാര്‍ട്ടിയ്ക്കുള്ളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...
ചെന്നിത്തലയുടെ ഭാര്യയുടെ അപേക്ഷ
ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയരുത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ അഭ്യര്‍ത്ഥിച്ചിരുന്നു എന്നാണ് ബിജു രമേശിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഫോണില്‍ വിളിച്ചായിരുന്നു അഭ്യര്‍ത്ഥന. അതുകൊണ്ടാണ് 164 മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നത് എന്നും ബിജു രമേശ് പറയുന്നു.
ഉപദ്രവിക്കല്ലേ...
ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും തന്നെ വിളിച്ചിരുന്നു എന്നാണ് ബിജു രമേശ് പറയുന്ന മറ്റൊരു കാര്യം. ഉപദ്രവിക്കരുത് എന്ന് ചെന്നിത്തല അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നത്രെ. എന്തായാലും പുതിയ വെളിപ്പെടുത്തല്‍ കേസിന്റെ ഗൗരവം കുറേ കൂടി വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.
ആരോപണങ്ങളില്‍ പിന്നോട്ടില്ല
ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്ന് ബിജു രമേശ് പറയുന്നു. തന്റെ കൈവശം കൂടുതല്‍ തെളിവുകളുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. ഈ കേസ് വിജിലന്‍സ് അന്വേഷിച്ചിട്ട് കാര്യമില്ല, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെടുന്നുണ്ട്.
അടൂര്‍ പ്രകാശിന്റെ അടുത്ത ബന്ധു
ഐ ഗ്രൂപ്പിന്റെ ശക്തനായ നേതാക്കളില്‍ ഒരാളാണ് അടൂര്‍ പ്രകാശ്. ബിജു രമേശിന്റെ മകളെയാണ് അടൂര്‍ പ്രകാശിന്റെ മകന് വിവാഹം ചെയ്തിരിക്കുന്നത്. 2016 ഡിസംബറില്‍ ആയിരുന്നു വിവാഹം. ബിജു രമേശ്- അടൂര്‍ പ്രകാശ് ബന്ധവും ബാര്‍ കോഴ കേസില്‍ മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി
ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ കെഎം മാണിയിലും എ ഗ്രൂപ്പ് നേതാക്കളിലും ആയിരുന്നു പ്രധാന ഫോക്കസ്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ ബാബു ആയിരുന്നു അന്ന് എക്സൈസ് മന്ത്രി. എ ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ പിന്നില്‍ ഐ ഗ്രൂപ്പാണെന്ന് അന്നേ ശക്തമായ ആരോപണം ഉണ്ടായിരുന്നു.
അടൂര്‍ പ്രകാശ് പിണങ്ങിയോ
അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയും പിണങ്ങിയോ എന്ന മട്ടിലും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അല്ലാത്ത പക്ഷം, ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ പേര് ഉയര്‍ന്നുവരേണ്ട സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ്സിനുള്ളില്‍ ഗ്രൂപ്പ് സമവാക്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്.
മുഖ്യമന്ത്രി മോഹം
അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആളാണ് രമേശ് ചെന്നിത്തല. ഇപ്പോഴുയരുന്ന ആരോപണങ്ങള്‍ ആ സാധ്യതയ്ക്കും മങ്ങലേല്‍പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു കോടി കോഴ
രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയാണ് കോഴയായി നൽകിയത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിട്ടുള്ളത്. കെപിസിസിയ്ക്കുള്ള രണ്ട് കോടി രൂപയും രമേശ് ചെന്നിത്തലയ്ക്കാണ് കൈമാറിയത് എന്നും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്.
പിണറായിക്കെതിരേയും
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ബിജു രമേശ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. കെഎം മാണി, പിണറായി വിജയനെ വീട്ടില്‍ ചെന്ന് കണ്ടതിന് ശേഷം ആണ് ബാര്‍ കോഴ കേസില്‍ അന്വേഷണം നിലച്ചത് എന്നാണ് ആരോപണം.
Recommended Video