തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്ന് ചെന്നിത്തല,വാളെടുത്ത് വേണുഗോപാലും; തരൂരിനെതിരെ കടുപ്പിച്ച് നേതാക്കൾ
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്നുമുള്ള ശശി തരൂരിന്റെ പരാമർശത്തിനെതിരെ കൂടുതൽ സംസ്ഥാന നേതാക്കൾ രംഗത്ത്.നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.പറയാനുള്ളത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നായിരുന്നു കെസി വേണുഗോപാൽ പറഞ്ഞത്.

'നാല് വർഷം കഴിഞ്ഞാൽ ഞാൻ ഇന്നതാകുമെന്ന് പറയാൻ ആരും നിൽക്കേണ്ടതില്ല. കാരണം നാല് വർഷം കഴിഞ്ഞ് എന്താണ് ഇന്ത്യയിലും കേരളത്തിലും സംഭവിക്കുന്നത് അറിയില്ല. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും കോട്ട് തയിച്ച് വെച്ചിട്ടുണ്ടെങ്കിൽ അതങ്ങ് അഴിച്ച് വെച്ച് ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ രക്ഷിക്കാൻ എല്ലാവരും ഇറങ്ങണമെന്നാണ് എനിക്ക് പറയാനുള്ളത്', ചെന്നിത്തല പറഞ്ഞു.

'കോൺഗ്രസിൽ ഒരു മാസത്തിനിടയിൽ മൂന്ന് യോഗം നടന്നു. എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവിടെയാണ് പറയേണ്ടത്, ചർച്ച ചെയ്യേണ്ടത്. ചർച്ചയ്ക്ക് സ്വാതന്ത്ര്യം നൽകുന്ന ഏറ്റവും കൂടുതൽ ജനാധിപത്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. കേരളത്തിലെ കോൺഗ്രസുകാരന്റെ മനസിലുള്ള സ്വപ്നത്തിന്റെ ഗോപുരം തച്ചുടക്കാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞാനടക്കമുള്ള കോൺഗ്രസുകാർക്ക് ഉണ്ട്. കോൺഗ്രസുകാർ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് ചർച്ച ചെയ്യാനുള്ള അവസരം കൊടുക്കുന്നത് ഒഴിവാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്',എന്നായിരുന്നു കെ സി വേണുഗോപാലിന്റെ വാക്കുകൾ.

പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടതെന്ന് കെ മുരളീധരനും വിമര്‍ശിച്ചു. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. ലോക്‌സഭ തെരഞ്ഞെടുപ്പാകണം ലക്ഷ്യമെന്നും ജയിച്ചില്ലെങ്കിൽ പിന്നെ തെരഞ്ഞടുപ്പിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും സ്ഥാനാർത്ഥി ചർച്ചകളെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു തരൂർ ഇന്ന് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

'2026 ലാണ് നിയമസഭ തിരഞ്ഞെടുപ്പ്. നിലവിലെ സർക്കാരിന് മികച്ച ഭൂരിപക്ഷമുണ്ട്. 26 ന് മുൻപ് ഇതിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. നിങ്ങൾ മുഖ്യമന്ത്രിയാകാൻ തയ്യാറല്ലേയെന്ന് ചോദിച്ചപ്പോൾ ഏത് ഉത്തരവാദിത്തം പാർട്ടി തന്നാലും അത് സ്വീകരിക്കുമെന്നാണ് ഞാൻ പറഞ്ഞത്. അതിൽ കൂടുതലൊന്നും പറഞ്ഞിട്ടില്ല.പക്ഷേ ഇതിനെ മാധ്യമങ്ങള് ഇത്ര വിവാദമാക്കേണ്ടതില്ല. അടുത്ത വർഷമാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്'

' നിയമസഭ തിരഞ്ഞെടുപ്പിന് ഇനിയും സമയം ഉണ്ട്. ഇപ്പോഴത്തെ പ്രസ്താവനകൾ വിവാദമാക്കേണ്ട കാര്യമില്ല. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് കൊണ്ടായിരിക്കാം മാധ്യമങ്ങളും മറ്റ് ചിലരും തന്നെ വേറെ കണ്ണ് കൊണ്ട് കാണുന്നത്. മുൻപും ഞാൻ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്'. ആരാണ് സ്വയം മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും തരൂർ മാധ്യമങ്ങളോട് ചോദിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോയെന്നുള്ള കാര്യവും ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടതെന്നും ശശി തരൂർ പറഞ്ഞു.












Click it and Unblock the Notifications