സ്പ്രിൻക്ലർ: മാധവൻ നായർ കമ്മറ്റി റിപ്പോർട്ട് കൈമാറാൻ നിർദേശിക്കണം, ചെന്നിത്തല ഹൈക്കോടതിയിൽ
കൊച്ചി: സ്പ്രിൻക്ലർ കരാറിനെക്കുറിച്ച് അന്വേഷിച്ച മാധവൻ നായർ കമ്മറ്റി റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് കൈമാറണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹൈക്കോടതിയിൽ രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുള്ള ആവശ്യം. സ്പ്രിൻക്ലർ ഇടപാടിന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വിദഗ്ധ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം സർക്കാർ അനധികൃതമായി സ്വകാര്യവിവരങ്ങൾ കൈമാറിയ സംഭവത്തിൽ രോഗികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നും ഹർജിയിൽ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാർ നടത്തിയ സ്പ്രിൻക്ലർ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു.
സ്പ്രിൻക്ലർ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തിയ മാധവൻ കമ്മറ്റിയുടെ കണ്ടെത്തലുകളിൽ പലതും സംസ്ഥാനത്തിന് അനുകൂലമല്ലെന്ന് ചൂണ്ടിക്കാണിച്ച രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ സ്പ്രിൻക്ലർ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയിൽ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സർക്കാരി നിന്ന് അനുകൂല തീരുമാനമുണ്ടാകാതെ വന്നതോടെയാണ് പ്രതിപക്ഷം ഹൈക്കോടതിയിലേക്ക് നീങ്ങിയിട്ടുള്ളത്. റിപ്പോർട്ട് പുറത്തുവിടാതെ റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ പുതിയ കമ്മറ്റിയെ നിയോഗിച്ച സംഭവത്തിലും പ്രതിപക്ഷം ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
മാധവൻ കമ്മറ്റി റിപ്പോർട്ടിൽ വ്യക്തമായ നിർദേശങ്ങൾ ഇല്ലാത്തതിനാലാണ് പുതിയ കമ്മറ്റിയെ നിയോഗിച്ചിട്ടുള്ളതെന്നാണ് മന്ത്രി ജയരാജൻ കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം. സ്പ്രിൻക്ലർ വിഷയത്തിൽ സംസ്ഥാന സർക്കാർ തെറ്റായ നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഇപി ജയരാജൻ സഭയെ അറിയിച്ചിരുന്നു.
Recommended Video