മൂന്ന് ഐ ഫോണ്‍ ചെന്നിത്തല കണ്ടെത്തി, ഒരു വാച്ചും... ഒരു ഐ ഫോൺ കിട്ടിയത് കോടിയേരിയുടെ മുൻ സ്റ്റാഫിന്
തിരുവനന്തപുരം: യുണിടാക് എംഡി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ച ഐ ഫോണ്‍ തനിക്ക് കിട്ടിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്ക് ഉള്‍പ്പെടെ നല്‍കുന്നതിനായി അഞ്ച് ഐ ഫോണുകള്‍ സ്വപ്‌ന സുരേഷിന് വാങ്ങി നല്‍കി എന്നായിരുന്നു യുണിടാക് എംഡിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ പങ്കെടുത്തു എന്ന് സമ്മതിച്ച ചെന്നിത്തല ലക്കി ഡ്രോയിലെ സമ്മാന വിതരണത്തിന്റെ കാര്യവും സമ്മതിച്ചിരുന്നു. എന്നാല്‍ ഐ ഫോണ്‍ തനിക്ക് കിട്ടിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. തന്റെ പേരില്‍ ആരെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടോ എന്ന് അറിയില്ലെന്ന് വരെ പറഞ്ഞു. എന്തായാലും അഞ്ച് ഐ ഫോണുകളില്‍ മൂന്നെണ്ണം എവിടെ പോയി എന്ന് കണ്ടെത്തിയാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. വിശദാംശങ്ങള്‍...

മൂന്ന് ഫോണുകള്‍ കണ്ടെത്തി
യുണിടാക് സ്വപ്‌നയ്ക്ക് നല്‍കി എന്ന് പറയുന്ന ഐ ഫോണുകള്‍ കിട്ടിയ മൂന്ന് പേരെ തന്റെ അന്വേഷണത്തില്‍ കണ്ടെത്തി എന്നാണ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഫോണ്‍ കിട്ടിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വിട്ടാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍.

കോടിയേരിയുടെ മുന്‍ സ്റ്റാഫ്
ഐഫോണ്‍ കിട്ടിയവരില്‍ ഒരാള്‍ കോടിയേരി ബാലകൃഷ്ണന്‍ മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന എപി രാജീവന്‍ ആണ് എന്നാണ് ചെന്നിത്തല പറയുന്നത്. രാജീവന്‍ ഇപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ആണെന്നും ചെന്നിത്തല പറഞ്ഞു.

അപരാധമേയല്ല
എംപി രാജീവന് നറുക്കെടുപ്പില്‍ മൊബൈല്‍ ഫോണ്‍ ലഭിച്ചത് വലിയ അപരാധമായി താന്‍ കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അവര്‍ അത് ചോദിച്ചുവാങ്ങിയതല്ല എന്നതുകൊണ്ടും നറുക്കെടുപ്പില്‍ കിട്ടിയതാണ് എന്നതുകൊണ്ടും ആണ് ചെന്നിത്തലയ്ക്ക് അത് അപരാധമായി തോന്നാത്തത്.

സ്വന്തം സ്റ്റാഫിനും കിട്ടി
നറുക്കെടുപ്പില്‍ തന്റെ സ്റ്റാഫ് അംഗമായ ഹബീബിനും സമ്മാനം കിട്ടിയെന്ന് ചെന്നിത്തല സമ്മതിക്കുന്നു. ഹബീബിന് കിട്ടിയത് ഒരു വാച്ച് ആണെന്നും സമ്മാനം കിട്ടിയ കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും ചെന്നിത്തല പറയുന്നു. മൊബൈല്‍ ഫോണ്‍, വാച്ച്, വിമാന ടിക്കറ്റ് തുടങ്ങി പലര്‍ക്കും പല സമ്മാനങ്ങളാണ് ലഭിച്ചത് എന്നും ചെന്നിത്തല പറയുന്നു.

പ്രോട്ടോകോള്‍ ലംഘനം പറയണ്ട
കോടിയേരി ബാലകൃഷ്ണനും ഇടതുപക്ഷവും ഉയര്‍ത്തിയ പ്രോട്ടോകോള്‍ ലംഘനത്തെ കുറിച്ചും ചെന്നിത്തലയ്ക്ക് പറയാനുണ്ട്. പ്രോട്ടോകോള്‍ ലംഘനം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ട അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറും ഈ പരിപാടിയില്‍ പങ്കെടുത്തില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ബാക്കി ഫോണുകള്‍ കണ്ടെത്തണം
താന്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചിട്ടാണ് മൂന്ന് ഫോണുകള്‍ ആര്‍ക്കൊക്കെ കിട്ടി എന്ന് കണ്ടെത്തിയത്. ബാക്കി ഫോണുകള്‍ ആര്‍ക്കൊക്കെ കിട്ടി എന്നത് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ഡിജിപിയ്ക്ക് കത്ത് കൊടുത്തിട്ടുണ്ടെന്നും നേരിട്ട് വിളിച്ച് ഇക്കാര്യം സംസാരിച്ചിട്ടുണ്ട് എന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications