അഹമ്മദ് പട്ടേൽ ഇനിയില്ല എന്ന വാർത്ത ഉൾകൊള്ളാൻ കഴിയുന്നില്ല, അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഹമ്മദ് പട്ടേല്‍ ഇനിയില്ല എന്ന വാര്‍ത്ത ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സഹോദരതുല്യ ബന്ധമാണ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു. എംപിയെന്ന നിലയിലും സംഘടന പ്രവര്‍ത്തനത്തിലും ഏറെ അടുത്തിടപഴകി.
ഡല്‍ഹി മദര്‍ തെരേസ ക്രസന്റ് റോഡിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഏത് നിമിഷവും കടന്ന് ചെല്ലാന്‍ കഴിയുമായിരുന്നു. ഒരു വലിയ പാഠപുസ്തകം കൂടിയായിരുന്നു അഹമ്മദ് പട്ടേല്‍. എല്ലാ പ്രശ്നങ്ങള്‍ക്കും ചെവി കൊടുക്കുകയും വലിപ്പ ചെറുപ്പമില്ലാതെ ഇടപെടുകയും ചെയ്തിരുന്ന ഈ നേതാവ് എന്നും പിന്നണിയില്‍ നില്‍ക്കാനാണ് ആഗ്രഹിച്ചത്. ജി.കെ മൂപ്പനാരുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം ഇക്കാര്യത്തില്‍ മൂപ്പനാരുടെ അതേ പാതയാണ് പിന്തുടര്ന്നത്.
സ്റ്റേജില്‍ കയറി ഇരിക്കാന്‍ ആഗ്രഹിക്കാതെ, കാര്യങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചു വിജയിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. വ്യത്യസ്ത അഭിപ്രായമുള്ളവരേയും ഒരുമിച്ചു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നും ഓര്‍മ്മിക്കപ്പെടും. മിക്കവാറും അദ്ദേഹത്തിന്റെ ഫോണ്‍ വിളികള്‍ എത്തിയിരുന്നത് രാത്രി 12 മണിക്കായിരുന്നു. ദീര്‍ഘനേരം സംഘടനാ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും അത്രയേറെ അടുപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും മതേതര പ്രസ്ഥാനങ്ങള്‍ക്കും വ്യക്തിപരമായി എനിക്കും ഏറെ നഷ്ടമാണ് അഹമ്മദ് പട്ടേലിന്റെ മരണം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.-രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
കൊറോണ രോഗവും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളുമായി കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു അഹമ്മദ് പട്ടേല്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അഹമ്മദ് പട്ടേല്‍. കഴിഞ്ഞ ദിവസം രോഗം മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി എന്ന് മകന് ഫൈസല്‍ പട്ടേല്‍ അറിയിച്ചിരുന്നു. ഈ മാസം ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊറോണ രോഗം ബാധിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരുന്നത്. പുലര്‍ച്ചെ 3.30നാണ് മരണം സംഭവിച്ചത്. കൊറോണ രോഗ ബാധിതനായതിനാല്‍ ആള്‍ക്കൂട്ട പ്രദര്‍ശനം ഉണ്ടാകില്ലെന്നും മകന് ഫൈസല്‍ അറിയിച്ചു.