'പുകഞ്ഞ കൊള്ളി പുറത്ത്'; ജോസിനെതിരെ നിലപാട് കടുപ്പിച്ച് ലീഗും, ചെന്നിത്തലയുമായി ചർച്ച നടത്തി
തിരുവനന്തപുരം; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച തർക്കമായിരുന്നു ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ നിന്ന് പുറത്താക്കാൻ കാരണമായത്. എന്നാൽ മുന്നണിയിൽ പുറത്തായ തൊട്ട് പിന്നാലെ ജോസ് കെ മാണി ഇടതുമുന്നണിയുമായി കൈകോർക്കാനുള്ള നീക്കങ്ങൾ സജീവമാക്കി.
ഇതോടെ യുഡിഎഫ് ജോസിനെതിരായ നിലപാട് മയപ്പെടുത്തി, ജോസ് പക്ഷത്തെ പുറത്താക്കുകയല്ല മറിച്ച് മാറ്റി നിർത്തുക മാത്രമായിരുന്നുവെന്നും നേതാക്കൾ പിന്നീട് വ്യക്തമാക്കിയത്. ജോസിനെ മടക്കിയെത്തിക്കാനുള്ള ചർച്ചകളും സജീവമാക്കി. എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പ്, അവിശ്വാസ പ്രമേയം എന്നീ വിഷയങ്ങളിൽ ജോസ് പക്ഷം സ്വീകരിച്ച നിലപാടോടെ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം. വിശദാംശങ്ങളിലേക്ക്
താത്പര്യം ഉണ്ടായിരുന്നില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് പക്ഷം എൽഡിഎഫുമായി കൈകോക്കുമെന്ന ഭീതിയായിരുന്നു പുറത്താക്കൽ നടപടിയ്ക്ക് പിന്നാലെ യുഡിഎഫ് നിലപാടിൽ നിന്ന് മലക്കം മറിയാൻ കാരണമായത്. മാത്രമല്ല ഹൈക്കമാന്റിനും ജോസ് വിഭാഗം മുന്നണി വിടുന്നതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. ജോസ് പക്ഷത്തെ എംപി സ്ഥാനങ്ങൾ നഷ്ടപ്പെടുത്തരുതെന്ന നിർദ്ദേശമായിരുന്നു കേരള ഘടകത്തോട് നേതൃത്വം ആവശ്യപ്പെട്ടത്. മാണി പക്ഷത്തെ രണ്ട് എംപിമാരാണ് യുപിഎയുടെ ഭാഗമായിട്ടുള്ളത്.
ഹൈക്കമാന്റ് ഇടപെടൽ
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ മുസ്ലീം ലീഗ് ഇടപെട്ട് ജോസ് പക്ഷവുമായി മധ്യസ്ഥ ചർച്ചകൾ നടത്താനും യുഡിഎഫ് ശ്രമിച്ചിരുന്നു. എന്നാൽ അവിശ്വാസ പ്രമേയത്തിലും രാജ്യസഭ തിരഞ്ഞെടുപ്പിലും ജോസ് വിഭാഗം സ്വീകരിച്ച നിലപാടോടെ പാർട്ടിക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.
മൃദുസമീപനം വേണ്ട
നിർണ്ണായക അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന ജോസിനോട് ഇനി സന്ധി ചെയ്യേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ലീഗും കോൺഗ്രസ് നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലെ വിവരം. ഇത് സംബന്ധിച്ച് പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്
അവസരം കളഞ്ഞ് കുളിച്ചു
മടങ്ങി വരവിന് അവസരം നൽകിയിട്ടും ജോസ് പക്ഷം ആ അവസരം കളഞ്ഞ് കുളിക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് നിലപാട്. മുസ്ലീം ലീഗും ഇനി ജോസിനോട് മൃദു സമീപനം സ്വീകരിക്കേണ്ടെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും സമാന നിലപാടായിരുന്നു ഉയർന്ന് വന്നത്.
അംഗീകരിക്കുന്നില്ലെന്ന്
അവിശ്വാസ പ്രമേയത്തെ പിന്തുണച്ചും രാജ്യസഭാ തിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്യണമെന്നും കാണിച്ച് യുഡിഎഫ് ജോസ് പക്ഷത്തിന് വിപ്പ് നൽകിയിരുന്നു. എന്നാൽ വിപ്പ് ലംഘിച്ച ജോസ് പക്ഷവുമായി ഇനി യാതൊരു ചർച്ചയുടേയും ആവശ്യമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. യുഡിഎഫ് നിർദ്ദേശം തള്ളിയത് തന്നെ ഇനി മുന്നണിയിൽ അവർക്ക് തുടരാൻ ആഗ്രഹമില്ലെന്നതിന്റെ സൂചനയാണെന്നാണ് യോഗം വിലയിരുത്തിയത്. അന്തിമതീരുമാനം സെപ്തംബർ മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും.
ശ്രമങ്ങൾ ഊർജ്ജിതമാക്കി എൽഡിഎഫ്
അതിനിടെ ജോസ് കെ മാണിയേയും കൂട്ടരേയും മുന്നണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ എൽഡിഎഫ് തീവ്രമാക്കിയെന്നതിന്റെ സൂചനയാണ് കോടിയേരിയുടെ ഇന്നത്തെ ദേശാഭിമാനി ലേഖനം.രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടു നിന്ന ജോസ് പക്ഷ നിലപാടിനെ പ്രശംസിക്കുന്നതായിരുന്നു കോടിയേരിയുടെ ലേഖനം. യുഡിഎഫിൽ നിന്ന് വിട്ടുവരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്നും ഈ വിഷയം ഇടതുമുന്നണി ചര്ച്ച ചെയ്യുമെന്നും ലേഖനത്തിൽ പറയുന്നു.
ചർച്ചകൾ മതിയെന്ന്
അതേസമയം ജോസ് പക്ഷം നിലപാട് വ്യക്തമാക്കിയതിന് ശേഷം മാത്രം ചർച്ചകൾ തുടങ്ങാമെന്നാണ് സിപിഎം നിലപാട്. ജോസിന്റെ വരവിനെതിരെ തുടക്കം മുതൽ തന്നെ സിപിഐ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയിലെടുക്കാതെ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഒരു കൂട്ടുകെട്ടിനാണ് സിപിഎം ആലോചിക്കുന്നത്.
ജോസ് പക്ഷ നിലപാട്
മരങ്ങാട്ട്പള്ളി പഞ്ചായത്തിൽ എൽഡിഎഫിനൊപ്പം ജോസ് പക്ഷത്തിലെ അംഗങ്ങൾ യുഡിഎഫ് ഭരണസമിതിക്കെതിരെ കത്ത് നൽകിയത് ഇതിന്റെ ഭാഗമായിട്ടാണ് വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ജോസ് പക്ഷം എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാരത്തിരുന്ന് കാണേണ്ടിവരും.
'നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല'