'വീണ്ടും യൂ ടേണ്‍ അടിച്ച് പിണറായിയും സര്‍ക്കാരും'; പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിയെ (പിഡബ്ല്യുസി) ഒഴിവാക്കിയതിലൂടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.റിപ്പോർട്ട് സമ്മർപ്പിക്കാത്തതാണ്പി ഡബ്ല്യു സിയുടെ കൺസൾട്ടൻസി റദ്ദാക്കാനുള്ള കാരണമായി സർക്കാർ പറയുന്നത്. ഏപ്രിലില്‍ തന്നെ പി ഡബ്ല്യു സിയെ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരും മുഖ്യമന്ത്രിയും വീണ്ടും യു ടേണ്‍ അടിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെട്ടു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സർക്കാർ പറയുന്നത്
പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്ന് കാലം തെളിയിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി ഡബ്ല്യു സി യുടെ കരാർ സർക്കാർ റദ്ദാക്കുന്നത്. റിപ്പോർട്ട് സമ്മർപ്പിക്കാത്തതാണ്പി ഡബ്ല്യു സിയുടെ കൺസൾട്ടൻസി റദ്ദാക്കാനുള്ള കാരണമായി സർക്കാർ പറയുന്നത്.

മാര്‍ച്ച് മാസം
17-02-2020ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പി ഡബ്ല്യു സി യോട് ആവശ്യപ്പെട്ടത്. അത് നടക്കാതെ വന്നപ്പോള്‍ ഏപ്രിലില്‍ തന്നെ പി ഡബ്ല്യു സിയെ ഒഴിവാക്കേണ്ടതായിരുന്നു.

ന്യായീകരിക്കുകയാണ് ചെയ്‌തത്
ജൂൺ 28ന് ഞാൻ പത്രസമ്മേളനം നടത്തുന്നത് വരെ ഇക്കാര്യത്തിൽ സർക്കാർ ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, മുഖ്യമന്ത്രിയടക്കമുള്ളവർ പി ഡബ്ല്യു സി യെ ന്യായീകരിക്കുകയാണ് ചെയ്‌തത്. എന്നിട്ട് ആഗസ്റ്റ് 13നാണ് റിപ്പോർട്ട് നൽകിയില്ല എന്ന പേരിൽ പി ഡബ്ല്യു സിയെ ഒഴിവാക്കുന്നത്. ടെൻഡർ ഇല്ലാതെ കൺസൾട്ടൻസി വെച്ചതും അതിനെ ന്യായീകരിക്കുകയും ചെയ്‌ത സർക്കാരാണ് ഇപ്പോൾ സ്വന്തം മുഖം രക്ഷിക്കാൻ വീണ്ടും യൂ-ടേൺ എടുത്തത്.

28-ാം സ്ഥാനത്ത് ആണ്
ഇതേ ആവശ്യത്തിന് കെ.പി.എം.ജിയെ വ്യവസായ വകുപ്പ് നിയോഗിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ 21ആം സ്ഥാനത്തായിരുന്ന കേരളം കെപിഎംജിയെ വച്ചതിന് ശേഷം 28-ാം സ്ഥാനത്ത് ആണ്. ഇങ്ങനെ താഴേക്ക് പോകാനാണെങ്കിൽ ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ പ്രസക്തി എന്താണ്? സ്വാർത്ഥലാഭത്തിനായി തീരുമാനങ്ങളെടുക്കുന്ന ഈ സർക്കാരിൽ ജനങ്ങളുടെ വിശ്വാസം നഷ്ട്ടപെട്ടിരിക്കുന്നു.












Click it and Unblock the Notifications