Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദിനെ വെട്ടിയത് എസ്ഡിപിഐ 'കില്ലര്‍ ഗ്രൂപ്പ്': പോലീസിന് വന്‍ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല

തൃശ്ശൂര്‍: ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിന്‍റെ കൊലപാതകം എസ്ഡിപിഐ നേതൃത്വത്തില്‍ നടന്ന ആസൂത്രിത കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൗഷാദിനെതിരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിയുയര്‍ത്തിയിട്ടും പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിന്‍റേത് വലിയ വീഴ്ചയെന്നും അഭിമന്യൂ കേസിലേത് പോലെ ഈ കേസും മാറുമെന്നും ചെന്നിത്തല ആരോപിച്ചു.

കൊല്ലാനായി പ്രത്യേക പരിശീലനം ലഭിച്ചവരെ ഇറക്കിയാണ് എസ് ഡി പി ഐ ക്രൂരകൃത്യം ചെയ്‌തത്‌. സാമൂഹ്യമാധ്യമങ്ങളിൽ നൗഷാദിനെതിരെ കൊലവിളിയും ഭീഷണിയും ഉണ്ടായിട്ടും സ്‌പെഷൽ ബ്രാഞ്ചിന് എന്ത് കൊണ്ട് തടയാൻ കഴിഞ്ഞില്ലെന്നും നൗഷാദിന്‍റെ ചാവക്കാട്ടെ വീട് സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എസ് ഡി പി ഐ കില്ലർഗ്രൂപ്പിന്റെ വെട്ടേറ്റു മരിച്ച കോൺഗ്രസ്‌ ബൂത്ത് പ്രസിഡന്റ്‌ നൗഷാദിന്റെ വീട്ടിൽ എത്തുമ്പോൾ ആ പ്രദേശത്തെ നടുക്കം വിട്ടുമാറിയിരുന്നില്ല. നൗഷാദ് നാട്ടുകാർക്ക് എത്രയും പ്രിയപ്പെട്ടവനാണ് എന്ന് ഇന്നലെ നടന്ന വിലാപയാത്രയിലെ വൻജനാവലി വ്യക്‌തമാക്കി. നൗഷാദിന്റെ കൊലപാതകത്തിൽ ഉമ്മ സൈനബ ഇപ്പോഴും വിറങ്ങലിച്ചിരിക്കുകയാണ്.മകൾ ദിക്റായെ ആശ്വസിപ്പിക്കാനാകാതെ എല്ലാവരും കുഴങ്ങി.

chavakkadu

സ്വന്തം വീട് പോലും പണയപ്പെടുത്തി പാവപ്പെട്ടവരുടെ ചികിത്സ, വിവാഹം എന്നിവയ്ക്കായി പണം കണ്ടെത്തിയിരുന്ന രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു നൗഷാദ് എന്ന് നാട്ടുകാർ പറഞ്ഞു. നൗഷാദിന്റെ വീട് ഗുരുവായൂർ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയിലാണ്. പാലിയേറ്റിവ് കെയറിലും ഏറെ ശ്രദ്ധ നൽകിയ സാമൂഹ്യ പ്രവർത്തകനായിരുന്നു നൗഷാദ്.

സമൂഹത്തിൽ ഇത്രയേറെ സ്വാധീനമുള്ള നൗഷാദിനെ ഇല്ലാതാക്കുക എന്നത് എസ് ഡി പി ഐ യുടെ അജണ്ട ആയിരുന്നു. കൊല്ലാനായി പ്രത്യേക പരിശീലനം ലഭിച്ചവരെ ഇറക്കിയാണ് എസ് ഡി പി ഐ ക്രൂരകൃത്യം ചെയ്‌തത്‌. സാമൂഹ്യമാധ്യമങ്ങളിൽ നൗഷാദിനെതിരെ കൊലവിളിയും ഭീഷണിയും ഉണ്ടായിട്ടും സ്‌പെഷൽ ബ്രാഞ്ചിന് എന്ത് കൊണ്ട് തടയാൻ കഴിഞ്ഞില്ല?

കൊലപാതകം നടന്നിട്ട് രണ്ട് ദിവസമായിട്ടും യഥാർത്ഥപ്രതികളെ പിടികൂടിയിട്ടില്ല. ഡമ്മി പ്രതികൾക്കായി പോലീസ് കാത്തിരിക്കുകയാണ്‌. കൊലപാതകം നടന്ന ഉടനെ ഞാൻ ഡിജിപിയെയും ഐജിയെയും ബന്ധപ്പെട്ടിരുന്നു. പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. കനൽ വീണ സ്ഥലമാണ്. നീതി നടപ്പായില്ലെങ്കിൽ സ്ഥിതി വഷളാകും.

പ്രതികൾ എസ് ഡി പി ഐ കാരാകുമ്പോൾ സർക്കാരിന് ഒരു ശുഷ്‌കാന്തിക്കുറവുണ്ട്. മഹാരാജാസിലെ അഭിമന്യുവിനെ കൊലചെയ്‌ത കേസിലെ ഒന്നാം പ്രതിയെ ഒരു വർഷം കഴിഞ്ഞിട്ടും പിടികൂടിയിട്ടില്ല. എസ് ഡി പി ഐയും ആർ എസ് എസും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണ്. ഈ സംഘടനകൾ നടത്തുന്ന അക്രമങ്ങൾ നാടിന്റെ സമാധാനമാണ് ഇല്ലാതാക്കുന്നത്. അഭിമന്യു കേസിൽ സംഭവിച്ച വീഴ്‌ച ആവർത്തിക്കരുത്. എസ് ഡി പി ഐ കാരായ ഗുണ്ടകളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.

നൗഷാദിന്റെ ഒപ്പം എസ് ഡി പി ഐ കില്ലർ ഗ്രൂപ്പിന്റെ അക്രമത്തിൽ പരുക്കേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവരെ ആശുപത്രിയിൽ സന്ദർശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+