സോളാറിലെ സിബിഐ തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, രാഷ്ട്രീയ ഗൂഢലക്ഷ്യം, പ്രതികരിച്ച് ചെന്നിത്തല
തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്.
വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത് എന്ന് ചെന്നിത്തല പറഞ്ഞു. ജസ്റ്റിസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയതാണ്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രതികരണം വായിക്കാം: ' വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് നയിക്കും എന്ന തീരുമാനം ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികളും ആ തീരുമാനത്തെ സ്വാഗതം ചെയ്തു. അത് സിപിഎം ക്യാമ്പുകളിൽ ഉണ്ടാക്കിയ അങ്കലാപ്പും വെപ്രാളവുമാണ് ഇപ്പോൾ കാണുന്നത്.
സോളാറിന്റെ പേരിൽ ഉമ്മൻ ചാണ്ടിയേയും കോൺഗ്രസ്സ് നേതാക്കളെയും അഴി എണ്ണിക്കും എന്ന് വീമ്പിളക്കിയിട്ട് 5 വർഷം കഴിഞ്ഞിട്ടും പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നിട്ടിപ്പോ തിരഞ്ഞെടുപ്പിന്റെ മുഹൂർത്തത്തിൽ സിബിഐ അന്വേഷണം. കേന്ദ്ര ഏജൻസികളെ വച്ച് ഇടതു സർക്കാരിനെ വേട്ടയാടുന്നു എന്ന് നാഴികക്ക് നൽപ്പത് വട്ടം വിലപിക്കുന്ന പിണറായി തന്നെ സിബിഐ അന്വേഷണത്തിനു ഉത്തരവിടുമ്പോൾ കൂടുതൽ തെളിമയോടെ പുറത്തു വരികയാണ് സിപിഎം - ബിജെപി ബന്ധം. ബാക്കി നമ്മുക്ക് തിരഞ്ഞെടുപ്പിൽ കാണാം..'