ചക്കയാണേൽ ചുഴിഞ്ഞ് നോക്കാമായിരുന്നു, സെൻകുമാറിനെ ഡിജിപിയാക്കിയതിൽ പശ്ചാത്തപിച്ച് ചെന്നിത്തല
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പശ്ചാത്താപം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചത്. ആ തീരുമാനം മഹാ അപരാധമായിപ്പോയെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വടക്കേ ഇന്ത്യയില്‍ നിന്നുളള മറ്റൊരു ഉദ്യോഗസ്ഥന്‍ ആയിരുന്നു സീനിയോറിറ്റി പ്രകാരം ഡിജിപി ആകേണ്ടിയിരുന്നത്. എന്നാല്‍ ഒരു മലയാളി ഉദ്യോഗസ്ഥന്‍ ഡിജിപിയാകട്ടെ എന്ന് കരുതിയാണ് സെന്‍കുമാറിനെ നിയമിച്ചത് എന്നും ചെന്നിത്തല പറഞ്ഞു. എന്ത് ചെയ്യാനാണ്, ചക്കയാണേല്‍ ചുഴിഞ്ഞ് നോക്കാമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ ടിപി സെന്‍കുമാറിനെ നിരന്തരം പിന്തുണച്ച് സംസാരിച്ചിരുന്ന നേതാവാണ് ചെന്നിത്തല. അടുത്ത കാലത്തായി സെന്‍കുമാര്‍ ബിജെപിക്ക് അനുകൂല നിലപാട് എടുക്കുന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പശ്ചാത്താപം. അതേസമയം ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയുമായി സെന്‍കുമാര്‍ രംഗത്ത് എത്തി.
രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം നേതാക്കളുടെ വാക്കുകളോട് പ്രതിപത്തി കാണിക്കേണ്ടതില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. പൗരത്വ നിയമത്തെ കുറിച്ച് ആദ്യം തെറ്റിദ്ദാരണ പരത്തിയത് ചെന്നിത്തലയാണ്. മുസ്ലീംകള്‍ക്ക് പൗരത്വം നഷ്ടപ്പെടും എന്ന് പറഞ്ഞ് ഹിന്ദുക്കളേയും മുസ്ലീംകളേയും വര്‍ഗീയമായി തമ്മിലടിപ്പിക്കാനുളള ശ്രമം തുടങ്ങിയത് ചെന്നിത്തലയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ചെന്നിത്തലയെ വിമര്‍ശിച്ചതിന്റെ പേരിലാണ് തന്നെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് എന്നും സെന്‍കുമാര്‍ പറഞ്ഞു.