ആന്തൂര്‍ ആത്മഹത്യയില്‍ പ്രതിഷേധം; രമേശ് ചെന്നിത്തല ലോക കേരള സഭ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലോക കേരള സഭ ഉപാധ്യക്ഷ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. പ്രവസികളോടുള്ള കേരള സര്‍ക്കാരിന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് തന്‍റെ രാജിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ലോകകേരള സഭയിൽ ഇനി തുടരുന്നതിൽ അർത്ഥമില്ല.സാജന്റെ മരണത്തിനു ഉത്തരവാദിയായ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി അടക്കമുള്ളവർ സ്വീകരിക്കുന്നത്. പ്രവാസി സംരംഭകരോട് ഈ സർക്കാർ പുലർത്തുന്ന സമീപനം അധാർമികമാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ആന്തൂര്‍ സംഭവത്തില്‍ രാവിലെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കെഎം ഷാജി വിമര്‍ശനം ഉന്നയിച്ചത്. ഒരോ ഫയലിലും ഒരോ ജീവിതമുണ്ടെന്നാണ് അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഒരോ ജീവിതവും ഒരോ ഫയലാണെന്നും കെഎം ഷാജി കുറ്റപ്പെടുത്തി.
പി ജയരാജനോട് ലോഹ്യം കൂടിയാലും കൊല്ലപ്പെടും ജയരാജനെ എതിര്‍ത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥ എന്നും കെഎം ഷാജി ആരോപിച്ചു. കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി തേടി സാജന്‍ പി ജയരാജനുമായി സംസാരിച്ചിരുന്നു. ഇതാണ് നഗരസഭാധ്യക്ഷക്ക് സാജനോടുള്ള വൈരാഗ്യത്തിന്‍റെ കാരണം. സാജന്‍റെ മരത്തില്‍ ഒന്നാംപ്രതി നഗരസഭാധ്യക്ഷയായ പികെ ശ്യാമളയാണ്. അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
പി ജയരാജനെ ബിംബമാക്കി സിപിഎമ്മിനെ കുറ്റപ്പെടുത്തണ്ടെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിന് മറുപടി നല്‍കിയത് രമേശ് ചെന്നിത്തലയായിരുന്നു. പി ജയരാജനല്ല, പിണറായി വിജയന്‍ തന്നെ ബിംബമായി മാറിയെന്നായിരുന്നു മുഖ്യമന്ത്രിക്കുള്ള രമേശ് ചെന്നിത്തലയുടെ മറുപടി. വിഗ്രഹങ്ങള്‍ ആരാണെന്നും, വിഗ്രഹ ഭഞ്ജകള്‍ ആരാണെന്നും ജനങ്ങള്‍ക്ക് നല്ലപോലെ അറിയാമെന്നും രമേശ് ചെന്നിത്തല കുട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications