പിണറായി സർക്കാരിന് ധൈര്യമില്ല; തള്ളിയത് ഗവര്‍ണര്‍മാര്‍ക്ക് പാഠമാകേണ്ട പ്രമേയമെന്ന് ചെന്നിത്തല!
തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പ്രമേയം തള്ളിയതിന് പിന്നാലെ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന്റെ നോട്ടിസ് നിയമസഭ കാര്യോപദേശക സമിതിയാണ് തള്ളിയത്. തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജിപ്പ് രേഖപ്പെടുത്തി. മന്ത്രി ബാലൻ ചോദ്യം ചെയ്യുന്നത് സ്പീക്കറെയെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ തിരിച്ചു വിളിക്കുന്നത് നിയമത്തിലോ ചട്ടത്തിലോ ഇല്ലെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞിരുന്നു. അങ്ങനെയൊരു വിഷയത്തിലെ പ്രമേയം നിയമസഭയിൽ അനുവദിക്കാനാകില്ല. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നത്തെ രൂക്ഷമാക്കി ഭരണ സ്തംഭനമുണ്ടാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്പീക്കറെ തള്ളിക്കളയുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പ്രമേയം ചട്ടപ്രകാരം അനുവദനീയം എന്നായിരുന്നു സ്പീക്കറുടെ നിലപാട്.
തിങ്കളാഴ്ച വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഗവര്‍ണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് പിണറായി വിജയൻ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കീഴ്വഴക്കം ഇല്ലെന്ന സര്‍ക്കാര്‍ വാദത്തേയും പ്രതിപക്ഷ നേതാവ് പുച്ഛിച്ച് തള്ളുകയായിരുന്നു. പ്രമേയം പാസായാൽ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന സര്‍ക്കാര്‍ വാദം വിചിത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.