ശിവശങ്കറിന്റെ വിദേശ യാത്രകൾ എന്തിനായിരുന്നുവെന്ന് പിണറായി വിജയന് അറിയുമായിരിക്കാം: ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് കോടതി തളളിയത്. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ശിവശങ്കറിന് ജാമ്യം നിഷേധിച്ചത്. കള്ളക്കടത്തില്‍ എം ശിവശങ്കറിന്റെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ശിവശങ്കറിന് ജാമ്യം നിഷേധിച്ചതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുകയാണ്.
ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്: '' സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി മൂന്നു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സർവാധികാരിയുമായിരുന്ന എം.ശിവശങ്കരന് ജാമ്യം കിട്ടിയിട്ടില്ല. സ്വപ്നയുമായി നടത്തിയ ഏഴു വിദേശയാത്രകൾ ചൂണ്ടിക്കാട്ടിയാണ് കോടതി ശിവശങ്കരന് ഇന്ന് വീണ്ടും ജാമ്യം നിഷേധിച്ചത്. ഔദ്യോഗിക ആവശ്യത്തിനല്ല മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി യാത്ര ചെയ്തത്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിദേശ യാത്രകൾ എന്തിനായിരുന്നുവെന്ന് പിണറായി വിജയന് അറിയുമായിരിക്കാം.
സത്യപ്രതിജ്ഞയ്ക്കു മുൻപേ ശിവശങ്കരനെയും കൂടെക്കൂട്ടിയാണ് പിണറായി വിജയൻ ഗവർണറെ കാണാൻ പോയത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചത് ഈ ഉദ്യോഗസ്ഥനായിരുന്നു. കള്ളക്കടത്തുകാരുടെയും, മാഫിയകളുടെയും, കൺസൾട്ടൻസി തട്ടിപ്പുകാരുടെയും കേന്ദ്രമായി മാറി കേരള മുഖ്യമന്ത്രിയുടെ ഓഫീസ്. നാലരവർഷമായി ഈ കൊള്ള സംഘം കേരളത്തെ കട്ടുമുടിക്കുകയായിരുന്നു.
ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയിൽ ഈ കൊള്ളകൾ ചൂണ്ടിക്കാണിക്കുമ്പോൾ ശിവശങ്കരനെയും, തട്ടിപ്പുകളെയും ന്യായീകരിക്കുകയായിരുന്നു പിണറായി വിജയൻ ചെയ്തത്. തട്ടിപ്പുകളും, അഴിമതികളും കൊണ്ട് മുഖം നഷ്ടപ്പെട്ട ഇടതു സർക്കാരിനു വേണ്ടി അവസാന അടവായിട്ടാണ് മുഖ്യമന്ത്രി തന്നെ വർഗീയത ഇളക്കി വിടുന്നത്''.