മുഖ്യമന്ത്രിയുടെ സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാന്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം; കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ കെ.സി ജോസഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം നടക്കാനിരിക്കെ മുഖ്യമന്ത്രി നടത്തിയ ഈ പ്രഖ്യാപനം വോട്ടർമാരെ സ്വാധീനിക്കാനാണ് എന്നത് പകൽ പോലെ വ്യക്തമാണ്. കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഇതിനുമുൻപ് വാഗ്ദാനം ചെയ്തത് ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആയിരുന്നു. കടുത്ത പെരുമാറ്റച്ചട്ടലംഘനമാണ് ഇതെന്നായിരുന്നു സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചുരിയുടെ നിലപാട്. കൊവിഡ് വാക്സിൻ സൗജന്യമായി നൽകുന്നതിന് പ്രതിപക്ഷം എതിരല്ല.എന്നാൽ അത് തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാനുള്ള സൂത്രവിദ്യയാക്കുന്ന നടപടി മുഖ്യമന്ത്രിയെ പോലൊരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു.ഇപ്പോഴും കൊവിഡ് വാക്സിൻ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയില്ലെന്നിരിക്കെയാണ് ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കൊവിഡ് വാക്സിൻ എന്ന് ലഭ്യമാകുമെന്നോ, സൗജന്യമായിട്ട് നൽകാൻ സാധിക്കുമോ എന്നും കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച യാതൊരു ക്രമീകരണവും ഇതുവരെ ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിൽ കോവിഡ് വാക്സിൻ പ്രഖ്യാപനം നടത്തിയത് തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഗുരുതരമായ ഈ ചട്ടലംഘത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications