'ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്'; നെയ്യാറ്റിൻകര ആത്മഹത്യയിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടെ മരിച്ച ദമ്പതികളുടെ മകന്‍ അച്ഛനെ അടക്കാന്‍ കുഴിയെടുക്കുന്ന ദൃശ്യം കേരളത്തെ മുറിവേല്‍പ്പിക്കുകയാണ്. തടയാന്‍ ശ്രമിക്കുന്ന പോലീസുകാരോട്, ''നിങ്ങളെല്ലാവരും കൂടെയാണ് കൊന്നതെന്നും ഇനി അടക്കാനും പറ്റൂലെന്നോ'' എന്ന് മകന്‍ ചോദിക്കുന്നുണ്ട്. രാജന്റെയും അമ്പിളിയുടേയും മക്കളായ രാഹുലിനും രഞ്ജിത്തിനും നീതി വേണമെന്നും കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്: '' ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കൾ പറയുന്നത്. മേൽക്കോടതി നടപടിക്ക് വേണ്ടി കാത്ത് നിൽക്കാതെയാണ് മൂന്ന് സെന്റിൽ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാൻ പോലീസ് വ്യഗ്രത കാട്ടിയത്. മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുമ്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു?
Recommended Video
അഗതികളായ 20 പേർക്കെങ്കിലും ആഹാരം നൽകിയ ശേഷമാണ് രാജൻ ജോലി ആരംഭിച്ചിരുന്നത്. തകരയുടേയും പ്ലാസ്റ്റിക് ഷീറ്റിന്റെയും മേൽക്കൂരയ്ക്ക് താഴെ കഴിഞ്ഞിരുന്ന മരപ്പണിക്കാരനായ രാജൻ സഹജീവികളോട് കാട്ടിയ സഹാനുഭൂതി ഒരിക്കലും തിരികെ കിട്ടിയില്ല. രാജനും അമ്പിളിയും മാത്രമല്ല ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്. ഈ ദൃശ്യങ്ങൾ കാണുന്ന ആരുടേയും ഉള്ളുപൊള്ളുകയാണ്. രാഹുലിനും രഞ്ജിത്തിനും നീതി വേണം. കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണം. രഞ്ജിത്തിന്റെ ചൂണ്ടുവിരൽ ഇപ്പോഴും പോലീസിന് നേരെ നീണ്ടുനിൽക്കുകയാണ്''.
കുട്ടികൾക്കു വേണ്ട എല്ലാ പിന്തുണയും കോൺഗ്രസ് നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. '' പൊലീസിന്റെ മനുഷ്യത്വ രഹിതമായ ഇടപെടലിന്റെ ഇരകളായ നെയ്യാറ്റിൻകരയിലെ രാജൻ - അമ്പിളി ദമ്പതികളുടെ മക്കളുമായി ഫോണിൽ സംസാരിച്ചു. ക്വാറന്റൈലിനായതിനാൽ അവരെ സന്ദർശിക്കാൻ കഴിയാത്തതിന്റെ വിഷമവും അറിയിച്ചു. അനാഥരായ ഈ കുട്ടികൾക്ക് വീട് നൽകാൻ തീരുമാനിച്ച യൂത്ത് കോൺഗ്രസിനെ അഭിനന്ദിക്കുന്നു. അഛനെയും അമ്മയെയും നഷ്ടമായ രാഹുലിനും രഞ്ജിത്തിനും അവരുടെ ഓർമകൾ നിലനിൽക്കുന്ന, ഇപ്പോൾ താമസിക്കുന്ന പുരയിടം തന്നെ വേണമെന്നാണ് സംസാരിച്ചതിൽ നിന്നു മനസിലായത്. ഈ വിഷയത്തിൽ കുട്ടികൾക്ക് അനുകൂലമായി ഉടൻ സർക്കാർ ഇടപെടണം. കേരളത്തിന്റെ മന:സാക്ഷി ഈ കുഞ്ഞുങ്ങളോടൊപ്പമാണ്. ഈ കുട്ടികൾക്കുണ്ടായ നഷ്ടം നികത്താവില്ലെങ്കിലും കണ്ണീരൊപ്പാനെങ്കിലും സർക്കാരിന് കഴിയണം''.