ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് കാവിയുടുത്ത പോലീസ്.. വാ തുറക്കാത്ത മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. വിഡി സതീശനും സ്ഥലത്തെ പ്രദേശിക നേതാക്കള്‍ക്കും ഒപ്പമായിരുന്നു ചെന്നിത്തലയുടെ സന്ദര്‍ശനം. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. രാത്രിയില്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികളൊക്കെ ലംഘിച്ച് കൊണ്ടാണ് പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് എന്നും അത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല ഫേസ്ബുക്കിലിട്ട കുറിപ്പ് വായിക്കാം:
കാവിമുണ്ട് ഉടുത്തു മഫ്ടിയിൽ വന്ന പോലീസ് ആണ് ഉറങ്ങിക്കിടന്ന ശ്രീജിത്തിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. രാത്രിയിൽ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങളും ചട്ടങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയിൽ ഒരു വ്യക്തിയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമ്പോൾ സി ഐ അല്ലെങ്കിൽ ഡിവൈഎസ് പി റാങ്കിലെ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യം ഉണ്ടാകണം. ഇത്തരം മാർഗ നിർദേശങ്ങൾ കാറ്റിൽ പറത്തി വീട്ടിൽ നിന്ന് തന്നെ മർദ്ദനം ആരംഭിച്ചു. റൂറൽ എസ് പിയുടെ കീഴിലുള്ള മൂവാറ്റുപുഴയിലെ ടൈഗർ ഫോഴ്സ് വാരാപ്പുഴയിൽ എത്തി നടപടി ക്രമങ്ങൾ തെറ്റിച്ച് എന്തിനു അറസ്റ്റ് ചെയ്തു?
മൊഴി തുടർച്ചയായി തിരുത്തപ്പെടുകയാണ്. പോലീസ് അടിച്ചു കൊന്നതിനെക്കുറിച്ചു പോലീസ് അന്വേഷിക്കുമെന്നാണ് പറയുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. സിറ്റിംഗ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലെ ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടത്. ശ്രീജിത്തിന്റെ മരണത്തോടെ 25 കാരി വിധവയായി. പ്രായമുള്ള മാതാപിതാക്കൾ സങ്കടക്കടലിലാണ്. ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണം. 25 ലക്ഷം രൂപ ഈ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകണം.
നാടിനെ നടുക്കിയ ഈ ദുരന്തം നടന്നിട്ട് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വാ തുറന്നു ഒരക്ഷരം ഉരിയാടുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. ശ്രീജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദിയാകളായ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും അവരെ സർവീസിൽ നിന്നും നീക്കം ചെയ്യുകയും വേണം. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പ്രതിചേർക്കാനുള്ള സിപിഎം നീക്കത്തിന്റെ ചുവട് പിടിച്ചു ആളുകളെ അറസ്റ്റ് ചെയ്ത്തിന്റെ ദുരന്തഫലമാണിത്. ആരെങ്കിലും പറയുന്നത് കേട്ടിട്ട് അതേക്കുറിച്ചു അന്വേഷിക്കാതെ രാത്രി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത പോലീസ് തുടർച്ചയായ നിയമലംഘനം ആണ് നടത്തിയത്. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം മാത്രമാണ് ഏകമാർഗം എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
മണിയെ അധിക്ഷേപിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്.. മണിയുടെ കുടുംബം നിയമനടപടിക്ക്!
ശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യം!