ആഴക്കടൽ മത്സ്യബന്ധന വിവാദം: പൂന്തുറയിൽ വ്യാഴാഴ്ച രമേശ് ചെന്നിത്തല സത്യാഗ്രഹമിരിക്കും
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പൂന്തുറയിൽ വ്യാഴാഴ്ച സത്യാഗ്രഹം നടത്താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും വിദേശ കുത്തകകൾക്ക് കൈമാറാൻ സാധ്യമായതെല്ലാം പിണറായി സർക്കാർ ചെയ്തു കഴിഞ്ഞു. കളവ് കയ്യോടെ പിടിച്ചപ്പോൾ ഇപ്പോൾ തലയൂരാനാണ് ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യം പ്രശ്നങ്ങളുടെ ശാശ്വതമായ പരിഹാരമാണ്.
ആഴക്കടലിൽ വിദേശ കമ്പനികൾക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന ഫിഷറീസ് നയം തിരുത്തുക, കടൽ വിൽപന ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ രാജി വെക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് തിരുവനന്തപുരത്തെ കടലോര മേഖലയായ പൂന്തുറയിൽ നാളെ രാവിലെ 9 മണി മുതൽ സത്യാഗ്രഹം അനുഷ്ഠിക്കുന്നു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമാപന യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസാരിക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പൂർണമായും മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നതുവരെ യു. ഡി.എഫ് പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
മേഴ്സിക്കുട്ടിയമ്മയ്ക്ക് ഫിഷറീസ് വകുപ്പ് മന്ത്രിയായി ഇരിക്കാനുള്ള യോഗ്യത പൂർണമായും നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. മന്ത്രി രാജി വെക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിനു വേണ്ട എല്ലാ ഒത്താശയും ഒരു അമേരിക്കൻ കമ്പനിയ്ക്ക് നൽകിയിട്ട് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്ന് പറയുന്നത് പരിഹാസ്യമാണ് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി..
ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍