എംജി സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാനം: നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാന സംഭവത്തില്‍ ഗവർണർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംജി സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാന സംഭവത്തില്‍ വീണ്ടും കള്ളക്കളി നടത്തിയ സിന്റിക്കേറ്റിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്.
അനധികൃതമായി 116 ബി.ടെക് വിദ്യാര്‍ത്ഥികളെ മാര്‍ക്ക് കൂട്ടി നല്‍കി വിജയിപ്പിച്ച സംഭവം വന്‍ വിവാദം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് 2019 ഒക്ടോബര്‍ 24ന് സര്‍വ്വകലാശാല സിന്റിക്കേറ്റ് ആ തീരുമാനം റദ്ദ് ചെയ്യുകയും അനധികൃതമായി നല്‍കിയ ബിരുദങ്ങള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വ്വകലാശാല നിയമം അനുസരിച്ച് ഒരിക്കല്‍ നല്‍കിയ ബിരുദം റദ്ദാക്കാന്‍ ഗവര്‍ണര്‍ കൂടിയായ ചാന്‍സലര്‍ക്കേ അധികാരമുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഇതറിഞ്ഞു കൊണ്ടു തന്നെയാണ് കുട്ടികള്‍ക്ക് പിന്നീട് കോടതിയില്‍ പോകാനുള്ള പഴുത് ഇട്ടുകൊണ്ട് സിന്റിക്കേറ്റ് ഈ കള്ളക്കളി നടത്തിയത്. അന്ന് തന്നെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രതീക്ഷിച്ചതു പോലെ തന്നെ കുട്ടികള്‍ ഹൈക്കോടതിയില്‍ പോവുകയും ഇല്ലാത്ത അധികാരമാണ് സിന്റിക്കേറ്റ് പ്രയോഗിച്ചത് എന്നതിനാല്‍ ബിരുദങ്ങള്‍ പിന്‍വലിക്കാനെടുത്ത സിന്റിക്കേറ്റിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തു. തോറ്റ കുട്ടികളെ സഹായിക്കാന്‍ സിന്റിക്കേറ്റ് ആസൂത്രിതമായി കള്ളക്കളി നടത്തിയതിനാലാണ് ഇത് സംഭവിച്ചത്. സര്‍വ്വകലാശാലാ പരീക്ഷകളുടെ ഉന്നത മുല്യവും പവിത്രതയും ഔന്നത്യവും നിലനിര്‍ത്തുന്നതിനുള്ള കര്‍ശന നടപടികള്‍ ചാൻസലറായ ഗവർണർ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.