ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് രമ്യ ഹരിദാസ്, പക്ഷേ ആചാരം ലംഘിക്കാൻ താൽപര്യം ഇല്ല!
കോഴിക്കോട്: ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് നിയുക്ത ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവേയാണ് രമ്യ ഹരിദാസ് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന കാര്യം തുറന്ന് പറഞ്ഞത്. എന്നാല്‍ ശബരിമലയിലെ ആചാരം ലംഘിക്കാന്‍ താല്‍പര്യം ഇല്ലെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ താന്‍ യുഡിഎഫ് നിലപാടിന് ഒപ്പമാണ്.
അയ്യപ്പനെ തൊഴാന്‍ ശബരിമലയില്‍ തന്നെ പോകണം എന്നില്ല. അതിനായി മറ്റ് പല ക്ഷേത്രങ്ങളും ഉണ്ടല്ലോ എന്നും രമ്യ ഹരിദാസ് പറഞ്ഞു. ശബരിമലയിലെ ആചാരം സ്ത്രീ വിവേചനമായി കാണുന്നില്ലെന്നും രമ്യ ഹരിദാസ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സ്ത്രീകളാണ് തനിക്ക് കൂടുതല്‍ പിന്തുണ നല്‍കിയത്. പാര്‍ലമെന്റില്‍ ആ സ്ത്രീകളുടെ പ്രതിനിധിയായിരിക്കും താനെന്നും രമ്യ ഹരിദാസ് പറഞ്ഞു. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് തനിക്കെതിരെ നടത്തിയ പരാമര്‍ശം ബാധിച്ചില്ലെന്നും രമ്യ പറഞ്ഞു. ദീപ നിശാന്ത് നടത്തിയ ആലത്തൂരിലെ ജനങ്ങള്‍ തളളിക്കളഞ്ഞതോടെ അത് മനസ്സില്‍ നിന്ന് പോയി.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വേദനിപ്പിച്ചുവെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഒന്നിലേറെ തവണ അത്തരം പരാമര്‍ശം ആവര്‍ത്തിച്ചത് കൊണ്ടാണ് നിയമസഹായം തേടിയത്. പാട്ട് തനിക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുളള വഴിയായിരുന്നു. ജനങ്ങളുടെ ജീവിതത്തിന്റെ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിട്ടുണ്ടെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.