എന്തുകൊണ്ട് തനിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കാറ് വേണ്ട; നിലപാട് വ്യക്തമാക്കി രമ്യ ഹരിദാസ്
Recommended Video
പാലക്കാട്: പണപ്പിരിവ് നടത്തി യൂത്ത് കോണ്‍ഗ്രസ് തനിക്കാന്‍ കാര്‍ വാങ്ങിത്തരേണ്ടെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കാറിനായി പണപ്പിരിവ് നടത്തുന്നത് ശരിയല്ലെന്ന നിലപാടുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തിയതോടെയാണ് നേരത്തെ സ്വീകരിച്ച നിലപാട് തിരുത്തി എംപി രംഗത്ത് എത്തിയത്. രമ്യയുടെ സ്ഥാനത്ത് താനാണെങ്കില്‍ അത് സ്വീകരിക്കില്ലെന്നും എംപിമാര്‍ക്ക് കാര്‍ വാങ്ങാനുള്ള വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
കര്‍ണാടകയില്‍ രണ്ടിലൊന്ന് ഇന്ന് അറിയാം: അവസാനവട്ട തന്ത്രങ്ങളുമായി ഇരുപക്ഷവും
ഇതിന് പിന്നാലെ കാര്‍ വാങ്ങി നല്‍കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തി. രമ്യ ഹരിദാസിനു ബാങ്കിൽ നിന്നു വായ്പ ലഭിക്കാൻ സാധ്യത ഇല്ലാത്തിനാലാണ് സംഘടനക്കുള്ളിൽ പിരിവ് നടത്തിയതെന്നായിരുന്നു അനിൽ അക്കര എംഎൽഎ വിശദീകരിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് രമ്യക്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7 ലക്ഷത്തിന്റെ റവന്യു റിക്കവറി നിലനിന്നിരുന്നു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രമ്യയുടെ ഈ ബാധ്യത അടച്ചു തീര്‍ത്തത്. റവന്യു റിക്കവറി എന്ന നിലക്ക് രമ്യക്ക് ബാങ്ക ലോണ്‍ ലഭിക്കാന്‍ പ്രയാസമുണ്ടെന്നും അനില്‍ അക്കര വ്യക്തമാക്കി. എന്നാല്‍ മുല്ലപ്പള്ളി നിലപാടില്‍ ഉറച്ച് നിന്നതോടെ യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് തനിക്ക് കാര്‍ വാങ്ങിത്തരേണ്ടെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് എംപി തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നെ ഞാനാക്കിയ എന്റെ പാർട്ടി
എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസമെന്നാണ് രമ്യ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഞാൻ കെപിസിസി പ്രസിഡണ്ടിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല.
പൊതു ജീവിതം സുതാര്യമായിരിക്കണം
നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും അശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിൽ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ രമ്യ ഹരിദാസ് വ്യക്തമാക്കുന്നു.
1000 രൂപയുടെ രസീത്
യൂത്ത് കോണ്‍ഗ്രസ് ആലത്തൂല്‍ പാര്‍ലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1000 രൂപയുടെ രസീത് അടിച്ച് പിരിവ് നടത്തിയാണ് കാറിന്റെ വിലലായ 14 ലക്ഷം രൂപ സ്വരൂപിക്കാനായിരുന്നു തീരുമാനം. വിഷയം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായപ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് പിരിവ് നടത്താതെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്ന് പാര്‍ലമെന്റ് കമ്മറ്റി നിര്‍ദ്ദേശിച്ചു. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം ഒരാഴ്ച്ചക്കുള്ളില്‍ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും ഇതിനായി 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് അറിയിക്കുകയും ചെയ്തു.
ആദ്യം സ്വാഗതം ചെയ്തു
അടുത്തമാസം ഒമ്പതിന് നടക്കുന്ന പൊതുപരിപാടിയില്‍ രമേശ് ചെന്നിത്തല രമ്യ ഹരിദാസിന് വാഹനം കൈമാറാനായിരുന്നു തീരുമാനം. യൂത്ത് കോണ്‍ഗ്രസ് കാര്‍ വാങ്ങി നല്‍കുന്നതിനെ രമ്യ ഹരിദാസും നേരത്തെ സ്വാഗതം ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസിനുളളില്‍ സുതാര്യതയോടെ നടത്തുന്ന പിരിവാണെന്നും പ്രവര്‍ത്തകര്‍ തരുന്ന സമ്മാനം സ്വീകരിക്കുമെന്നുമായിരുന്നു രമ്യ ഹരിദാസ് കഴിഞ്ഞ ദിവസം പറഞ്ഞത്.
നിലപാടില്‍ ഉറച്ച് മുല്ലപ്പള്ളി
ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ ഈ പണപ്പിരിവില്‍ തനിക്ക് അഭിമാനമുണ്ടെന്നും രമ്യ അഭിപ്രായപ്പെട്ടു. ഞാന്‍ സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിയായത്. ഒരു പൈസയും കയ്യിലില്ലാതെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. മൂന്ന് ജോടി വസ്ത്രം മാത്രമേയുള്ളൂ. അതിപ്പോള്‍ 66 ജോടി ആയി. ഈ വസ്ത്രങ്ങള്‍ ആലത്തൂരുകാര് തന്നതാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. എന്നാല്‍ കാറിനായി പണപ്പിരിവ് നടത്തുന്ന ശരിയല്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ച് നിന്നതോടെ കാറ് വാങ്ങിത്തരേണ്ടതില്ലെന്ന് രമ്യ വ്യക്തമാക്കുകയായിരുന്നു.