എംടിയോട് ക്ഷമ ചോദിച്ചു; രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ
Recommended Video

കോഴിക്കോട്: പ്രഖ്യാപിച്ചതുമുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു രണ്ടാംമൂഴം സിനിമയാകുന്നത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ രണ്ടാമൂഴവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. ചിത്രം വൈകുന്നതിൽ പ്രതിഷേധിച്ച് എംടി വാസുദേവൻ നായർ തിരക്കഥ തിരികെ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങളും തുടങ്ങിയത്.
തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ നിയമനടപടികളേക്കും പോയിരുന്നു. എംടി വാസുദേവൻ നായരെ അനുനയിപ്പിക്കാനായി സംവിധായകൻ ശ്രീകുമാർ മേനോൻ എം ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. മഞ്ഞുരുകിത്തുടങ്ങുന്നുവെന്ന പ്രതീക്ഷയാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സംവിധായകൻ പങ്കുവയ്ക്കുന്നത്.

വാക്ക് നിറവേറ്റും
ആശങ്കകൾക്ക് വിരാമമായി എന്ന ശുഭാപ്തി വിശ്വാസമാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഒന്നര മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രകടിപ്പിച്ചത്. എംടി വാസുദേവൻ നായരോട് ക്ഷമ ചോദിച്ചു, അദ്ദേഹത്തിന് കൊടുത്ത വാക്ക് നിറവേറ്റുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ചിത്രത്തിന്റെ പുരോഗതി എംടിയെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നായിരുന്നു വിവാദങ്ങളോട് ശ്രീകുമാർ മേനോൻ പ്രതികരിച്ചത്

നിയമയുദ്ധമില്ല
രണ്ടാമൂഴം നിയമയുദ്ധത്തിലേക്കില്ല. ചിത്രം എന്ന് വെള്ളിത്തിരയിൽ എത്തുമെന്നായിരുന്നു എംടിയുടെ ആശങ്ക. ഇത്തരം ആശങ്കകൾ പരിഹരിക്കാൻ തനിക്ക് സാധിച്ചുവെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി. ഒടിയൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് എംടിയെ പുരോഗതി അറിയിക്കുന്നതിൽ വീഴ്ച പറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസുമായി രണ്ടാമൂഴത്തെ കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു, അത്തരക്കാർ വെറുതെ സമയം പാഴാക്കുകയാമെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി. എം ടിയുടെ പിന്മാറ്റത്തിന് പിന്നിൽ മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഇടപെടലുകളാണെന്ന തരത്തിൽ മുൻപ് വാർത്തകൾ വന്നിരുന്നു.

കാലാവധി കഴിഞ്ഞതിനാൽ
കഴിഞ്ഞ ഒക്ടോബർ 11നാണ് തിരക്കഥ തിരികെ വേണമെന്ന് എംടി വാസുദേവൻ നായർ ആവശ്യപ്പെട്ടത്. 4 വർഷം മുമ്പായിരുന്നു ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കുന്നത്. മൂന്ന് വർഷത്തിനകം സിനിമ തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒരു വർഷം കൂടി സമയം നീട്ടി നൽകിയിട്ടും ചിത്രീകരണം തുടങ്ങിയില്ല. ഇതാണ് എംടി പിന്തിരിയാൻ കാരണം. കോഴിക്കോട് മുൻസിഫ് കോടതിയിൽ തടസഹർജിയും നൽകിയിരുന്നു.

2020ൽ
2020ൽ ചിത്രത്തിന്റെ ആദ്യഭാഗം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. രണ്ടാം ഭാഗം 2021 ഏപ്രിലിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അവസാനഘട്ടത്തിലാണെന്നാണ് സംവിധായകൻ അറിയിക്കുന്നത്. ആയിരം കോടി മുതൽ മുടക്കിലുള്ള ചിത്രത്തിൽ പ്രധാനവേഷത്തിൽ മോഹൻലാലാണ് എത്തുന്നത്.

നിർമാതാവിന്റെ നിലപാട്
അതേസമയം കേരളത്തിൽ നടക്കുന്ന വിവാദങ്ങളെ പറ്റി അറിയില്ലെന്നാണ് നിർമാതാവ് ബിആർ ഷെട്ടി പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതം സിനിമയാകണം. തിരക്കഥ ആരുടേതാണെന്നോ ആരു സംവിധാനം ചെയ്യുമെന്നതോ പ്രശ്മനമല്ല. ശ്രീകുമാർ മേനോൻ തന്നെയാണോ സംവിധായകൻ എന്ന ചോദ്യത്തിന് അതിപ്പോൾ പറയാൻ സാധിക്കില്ലെന്നായിരുന്നു ബിആർ ഷെട്ടിയുടെ പ്രതികരണം.












Click it and Unblock the Notifications