ഇന്നസെന്റിനെതിരെ വനിത കമ്മീഷനിൽ പരാതി; സ്ത്രീ വിരുദ്ധ പരാമർശം ഞെട്ടിച്ചു, പരാതി കൊടുത്തത്...
കൊച്ചി: താര സംഘടനയായാ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ കേസ്. ഇന്നസെന്റ്സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. നടി രജ്ഞിനിയാണ് വനിത കമ്മീഷനിലും പോലീസിലും പരാതി നൽകിയിരിക്കുന്നത്. ഒരു രാഷ്ട്രീയക്കാരനുവേണ്ട ഗുണങ്ങൾ എംപിയും നടനുമായ ഇന്നസെന്റിനില്ലെന്ന് അവർ പറയുന്നു.
ഇന്നസെന്റ് നടത്തിയ പരാമർശം തന്നെ കരയിച്ചെന്നും ദേഷ്യവും ഞെട്ടലുമാണ് തനിക്കുണ്ടായതെന്നും രജ്ഞിനി വ്യക്തമാക്കി. പാർലമെന്ററി വേളകളിൽ അദ്ദേഹം എന്ത് ചിന്തിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഓരോ മലയാളിയും കേട്ടത്. ഇത് അദ്ദേഹം അഭിനയിക്കുന്ന കോമഡി രംഗമല്ലെന്നും രഞ്ജിനി പരിഹസിച്ചു. എംപി സ്ഥാനത്തു നിന്നും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെക്കാൻ അദ്ദേഹം തയ്യാറാവണമെന്നും അവർ വ്യക്തമാക്കി.
മോശം സ്ത്രീകള്‍ സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടുമെന്നാണ് ഇന്നസെന്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ പലരും രംഗത്ത് വന്നിരുന്നു. സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നില്ല. സ്ത്രീകളോട് മോശമായി സംസാരിച്ചാല്‍ മാധ്യമങ്ങളും പൊതുജനവും അതറിയും. എന്നാല്‍ ചില മോശം നടിമാര്‍ അവസരത്തിനായി കിടക്ക പങ്കിടാറുണ്ട് എന്നായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന. എന്നാൽ താൻ പറഞ്ഞ സന്ദർഭം മറ്റൊന്നായിരുന്നെന്നും മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും ഇന്നസെന്റ് പിന്നീട് വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ മുകേഷും ഗണേഷും അപമര്യാദയായി പെരുമാറിയതില്‍ ഇന്നസെന്റ് മാപ്പ് പറഞ്ഞു. അവര്‍ക്ക് ആവേശം കൂടിപ്പോയി. തനിക്ക് അവരെ തടയാനും കഴിഞ്ഞില്ല. മാപ്പു പറയുന്നു. ആക്രമണത്തിനിരയായ നടിക്കൊപ്പമാണ് തങ്ങള്‍. അവരെ സഹായിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്നാണ് ദിലീപ് പറഞ്ഞത് എന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ ഇന്നസെന്റ് വിശദീകരിച്ചത്.