ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി രഞ്ജിനി ഹരിദാസ്; ഞാനൊരു ഹിന്ദുവാണ്
കൊച്ചി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതിന് പിന്നാലെ പലവിധത്തിലുള്ള പ്രതികരണമാണ് സമൂഹത്തിൽ നിന്ന് ഉയർന്നു കേട്ടത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരലംഘനമല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ആചാരങ്ങൾ അതേപടി തുടരണമെന്നാണ് മറ്റൊരു വിഭാഗം വാദിച്ചത്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഒരുപോലെ വിമർശനങ്ങൾക്ക് വിധേയരായി.
ശബരിമല വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ശബരിമലയിലെ സുപ്രീം കോടതി വിധിയേക്കുറിച്ചും മീടു ക്യാംപെയിനേ കുറിച്ചും ജാമേഷ് ഷോ എന്ന ചാറ്റ് ഷോയിലാണ് രഞ്ജിനി മനസ് തുറന്നത്.
ശബരിമല വിധിയിൽ എന്താണ് അഭിപ്രായം
ശബരിമല വിഷയത്തിൽ അഭിപ്രായം പറയാനില്ലെന്നാണ് രഞ്ജനി പറയുന്നത്. രാജ്യത്തെ ഒരു പൗരയെന്ന നിലയിൽ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ മതവും നിയമവും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നാണ് കരുതുന്നത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രഞ്ജിനി വ്യക്തമാക്കി.
ആശയക്കുഴപ്പമുണ്ട്
ശബരിമല വിഷയത്തിൽ എനിക്ക് ആശയക്കുഴപ്പമുണ്ട്. മതവും കോടതി വിധിയും ഒന്നിച്ച് കൊണ്ടുപോകാൻ പറ്റില്ല. പക്ഷേ രാജ്യത്തെ ഒരു പൗരയെന്ന നിലയ്ക്ക് സുപ്രീം കോടതി വിധിയെ അനുസരിക്കും, അത് എന്റെ അഭിപ്രായമാണ്. എങ്കിലും ഞാനൊരു ഹിന്ദുവാണ്. ഞാൻ വളർന്നുവന്ന രീതികളും എന്റെ ഉള്ളിലുള്ള അഭിപ്രായങ്ങളുമുണ്ട്. ഞാനെന്ന പൗരയും ഞാനെന്ന ഹിന്ദും തമ്മിൽ ഒത്തുപോകുന്നില്ല. അവിടെയാണ് പ്രശ്നങ്ങളെന്നും രഞ്ജിനി പറയുന്നു.
പുരോഗമനവാദിയാണോ?
ഞാനെന്ന വ്യക്തിയെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിലയിരുത്തുന്നത്. ഞാനൊരു പുരോഗമനവാദിയോണോ പരമ്പരാഗത ചിന്താഗതിക്കാരിയാണോ എന്ന കാര്യത്തിൽ എനിക്ക് തന്നെ ഇപ്പോൾ സംശയം തോന്നിത്തുടങ്ങി. പുറത്ത് നിന്ന് നോക്കുമ്പോൾ പുരോഗമനവാദിയായി തോന്നും. പക്ഷെ അകത്ത് ഞാൻ തനി നാടനാണ് . പ്രായം കൂടുമ്പോഴാണ് ഇതൊക്കെ മനസിലാക്കുന്നതെന്നും രഞ്ജിനി പറയുന്നു.
ഇതല്ല ഫെമിനിസം
ഇന്നത്തെ കാലഘട്ടത്തിൽ ഫെമിനിസം എന്ന വാക്കിന്റെ അർത്ഥം വളച്ചൊടിച്ചിരിക്കുകയാണ്. ഫെമിനിസത്തിന്റെ ആശയം പുരുഷവിരുദ്ധമല്ല. പുരുഷനെയും സ്ത്രീയേയും താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണ്. സ്ത്രീകൾക്ക് വോട്ടവകാശം പോലും ഇല്ലാത്ത കാലത്ത് തുടങ്ങിയ ഒരു ശക്തമായ മൂവ്മെന്റായിരുന്നു ഫെമിനിസം.
സ്ത്രീയും പുരുഷനും
പുരുഷനേക്കാൾ മികച്ചതാണ് സ്ത്രീയെന്ന് പറയാൻ കഴിയില്ല. രണ്ട് പേർക്കും അവരവരുടേതായ സവിശേഷതകളുണ്ട്. പുരുഷന്റെയത്രയും ശാരീരിക കരുത്ത് സ്ത്രീയ്ക്ക് ഉണ്ടാകില്ല. നൂറിൽ ഒരാൾക്ക് ചിലപ്പോൾ അതുണ്ടാകാം. മറുവശച്ച് അമ്മയാകാനുള്ള കഴിവ് സ്ത്രീകൾക്ക് മാത്രമാണുള്ളത്. അങ്ങനെയാണ് നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീയേയും പുരുഷനേയും താരതമ്യം ചെയ്യുന്നത് വിഢ്ഡിത്തമാണെന്ന് രഞ്ജിനി പറയുന്നു. ഫെമിനിസ്റ്റാണ് എന്ന് പറയാൻ പോലും പലരും ഭയക്കുന്ന കാലമാണിതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
മീ ടു
മോശം അനുഭവം ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ പ്രതികരിക്കാതെ ഇരിക്കുമ്പോഴാണ് മീടു ഉണ്ടാകുന്നത്. അപ്പോൾ തന്നെ പ്രതികരിച്ചാൽ മീടു ഉണ്ടാകില്ല, മോശം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കാൻ എനിക്ക് സാധിക്കും. പക്ഷേ പലർക്കും അതിനുള്ള സാഹചര്യം ഉണ്ടായിരിക്കില്ല. അതുകൊണ്ടാണ് അവർ പിന്നീട് പ്രതികരിക്കുന്നത്. മീടു ക്യാംപെയിൻ നല്ലതാണെന്നും എന്നാൽ അതിനെ ദുരുപയോഗം ചെയ്യരുതെന്നും രഞ്ജിനി പറയുന്നു.
ദുരുപയോഗം ചെയ്യരുത്
പേര് പറയാതെ മീടു വെളിപ്പെടുത്തൽ നടത്തുന്നതിനോട് താൽപര്യമില്ല. ഒരു വെളിപ്പെടുത്തൽ നടത്തുമ്പോൾ സമൂഹത്തിൽ അതിനൊരു മാറ്റം കൊണ്ടുവരാൻ സാധിക്കണം. മോശമായി പെരുമാറിയ വ്യക്തികളുടെ പേര് വെളിപ്പെടുത്തിയാൽ മാത്രമെ നടപടിയുണ്ടാകു. ഈ ലോകത്ത് ചിലർ വിട്ടുവീഴ്ചകൾക്ക് തയാറായിട്ടുള്ളവരാണ്. അപ്പോൾ തയാറല്ലാത്തവരുടെ അടുത്തും ഇത്തരക്കാർ പോകും. അതിനോട് നോ പറയാൻ പറ്റാതെ വരുമ്പോഴാണ് മീടു ഒക്കെ ഉണ്ടാകുന്നതെന്നും രഞ്ജിനി പറയുന്നു.
വീഡിയോ
രഞ്ജിനിയുടെ അഭിമുഖത്തിന്റെ പൂർണരൂപം
മഹാരാഷ്ട്രയിൽ ബിജെപിയെ വെട്ടിലാക്കി സംസ്ഥാന അധ്യക്ഷൻ; വീഡിയോ വൈറൽ, എതിരാളി ശിവസേനയിൽ