തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്
കോഴിക്കോട്: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായ വിഷയം തിലകനെ പണ്ട് അമ്മ പുറത്താക്കിയ വിഷയമായിരുന്നു. മരിക്കുന്നത് വരെ തിലകനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നില്ല എന്നതായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം ഷമ്മി തിലകന്‍ അമ്മയുടെ മുന്‍ നേതൃത്വത്തിനെതിരെയും മമ്മൂട്ടിക്കെതിരെയും ഈ വിഷയത്തില്‍ രംഗത്ത് വന്നിരുന്നു. ഇതോടെ ഈ വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്.
തന്റെ സിനിമയുടെ സെറ്റില്‍ നിന്ന് തിലകനോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. രഞ്ജിത്ത് ചിത്രം ഇന്ത്യന്‍ റുപ്പിയിലൂടെയായിരുന്നു തിലകന്‍ സിനിമയിലേക്ക് തിരിച്ചുവന്നത്. ഇക്കാര്യം ഓര്‍മിപ്പിച്ചാണ് പണ്ട് താനും തിലകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി രഞ്ജിത്ത് വ്യക്തമാക്കുന്നത്. ഇത് ഷമ്മി തിലകനുള്ള മറുപടിയായും സൂചിപ്പിക്കേണ്ടതുണ്ട്.
സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ പറഞ്ഞു
തിലകന്‍ ചേട്ടനുമായി ആദ്യ കാലത്ത് നല്ല ബന്ധമായിരുന്നു ഉണ്ടായത്. എന്നാല്‍ പിന്നീട് തെറ്റിയെന്നും രഞ്ജിത്ത് പറഞ്ഞു. എന്റെ സിനിമയുടെ സെറ്റില്‍ വച്ച് തിലകന്‍ ചേട്ടനോട് ഇറങ്ങിപ്പോകാന്‍ പറയേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹസംവിധായകനെ പരസ്യമായി അധിക്ഷേപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അവിടെ നിന്ന് ഒഴിവാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. മാതൃഭൂമി പത്രത്തിലെ കുറിപ്പിലാണ് രഞ്ജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
എക്കാലത്തെയും മികച്ച നടന്‍
മലയാള സിനിമ ഇന്നോളം കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് തിലകന്‍ ചേട്ടന്‍. വിടവാങ്ങി ഇത്രവര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ തലപൊക്കിയ സാഹചര്യത്തില്‍ ചിലതെല്ലാം പറയാതെ വയ്യ എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ് എന്ന് രഞ്ജിത്ത് പറയുന്നു. കലാകാരന്‍മാര്‍ പൊതുവേ കാര്യങ്ങളെ വൈകാരികമായി കാണുന്നവരാണ്. സംഭവങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന രീതിയാണ് അവര്‍ക്ക്. എനിക്ക് അറിയാവുന്ന തിലകന്‍ ചേട്ടനും സമാനസ്വാഭാവമുള്ളയാളാണ്. അദ്ദേഹവും സിനിമാസംഘടനകളും തമ്മിലുള്ള തര്‍ക്കങ്ങളും ഇത്തരം വൈകാരിക സമീപനങ്ങള്‍ കൊണ്ട് സംഭവിച്ച ചില പരിഭവങ്ങള്‍ മാത്രമായിരുന്നു എന്നതാണ് തന്റെ അനുഭവമെന്നും രഞ്ജിത്ത് പറയുന്നു.
ഡബ്ബിങിന് വിളിച്ചപ്പോള്‍ വന്നു
തിലകനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ സിനിമയുടെ ഡബ്ബിങ്ങിന് അദ്ദേഹത്തെ വിളിച്ചപ്പോള്‍ സംവിധായകനായ ഞാന്‍ സ്റ്റുഡിയോയില്‍ ഇല്ലെങ്കില്‍ മാത്രം വരാം എന്നായിരുന്നു പ്രതികരണം. തിലകനെന്ന നടനില്‍ എനിക്ക് പൂര്‍ണ വിശ്വാസമുള്ളത് കൊണ്ട് തന്നെ മാറിനില്‍ക്കാന്‍ ഞാന്‍ തയ്യാറായെന്നും രഞ്ജിത്ത് പറഞ്ഞു. പിന്നീട് കാലങ്ങളോളം അദ്ദേഹവുമായി എനിക്ക് ഒരു അടുപ്പവുമുണ്ടായിരുന്നില്ല. ആ സമയത്താണ് അദ്ദേഹം സിനിമയിലെ സംഘടനകളുമായി ഇടയുന്നതും വിലക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതും.
ഇന്ത്യന്‍ റുപ്പിയിലേക്ക് തിരിച്ചുവിളിച്ചു
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ റുപ്പി എന്ന സിനിമ തുടങ്ങുമ്പോള്‍ അതിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിലകനല്ലാതെ വേറൊരു നടനും എന്റെ മുന്നിലുണ്ടായിരുന്നില്ലെന്നും രഞ്ജിത് പറയുന്നു. ഞാന്‍ വിളിച്ചാല്‍ അദ്ദേഹം വരുമോയെന്നായിരുന്നു സംശയം. നിര്‍മാതാവ് ഷാജി നടേശന്‍ അദ്ദേഹത്തെ നേരില്‍ പോയികണ്ട് ആവശ്യം അറിയിച്ച് ഫോണ്‍ കൊടുക്കുകയായിരുന്നു. ഒരു മടിയും കൂടാതെ പ്രശ്‌നങ്ങളൊന്നുമില്ലാതെ തിലകന്‍ ചേട്ടന്‍ വന്ന് ഇന്ത്യന്‍ റുപ്പിയില്‍ ശക്തമായൊരു വേഷം ചെയ്തു. വിലക്കുകള്‍ പ്രശ്‌നമാകുമോയെന്ന സംശയം അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്നെ അദ്ദേഹം ഉന്നയിച്ചിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.
സിനിമാ സംഘടനകളുമായി സംസാരിച്ചു
ഇന്ത്യന്‍ റുപ്പ് തുടങ്ങുന്നതിന് മുമ്പ് മുംബൈയിലെ ഒരു ചടങ്ങില്‍ വെച്ച് സിനിമാ സംഘടനകളുടെ ഭാരവാഹികളായിരുന്ന ബി ഉണ്ണികൃഷ്ണനെയും ഇന്നസെന്റിനെയും കണ്ടപ്പോള്‍ താന്‍ അവരോട് പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞതെന്നും പൃഥ്വിരാജും തിലകനുമാണ് പ്രധാന വേഷങ്ങളിലെന്നും എന്തോ വിലക്കിനെ കുറിച്ചൊക്കെ തിലകന്‍ ചേട്ടന്‍ പറഞ്ഞിരുന്നുവെന്നും താന്‍ സൂചിപ്പിച്ചപ്പോള്‍ ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞത് വിലക്കുകളൊന്നുമില്ലെന്നും ധൈര്യമായി തിലകനെ വിളിക്കാമെന്നുമായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു.
ധൈര്യക്കുറവൊന്നുമില്ല....
തിലകനെ അഭിനയിപ്പിക്കുന്നതില്‍ തനിക്ക് ധൈര്യക്കുറവൊന്നുമില്ല, നാളെയൊരു ചോദ്യവുായി എന്റെയടുത്ത് വരരുതെന്ന് പറഞ്ഞപ്പോള്‍ ഒരിക്കലുമില്ല, സംഘടനയ്ക്ക് ഒരു പ്രശ്‌നവുമില്ല എന്ന് തന്നെയാണ് അവര്‍ പറഞ്ഞത്. ചിത്രീകരണത്തിന്റെ ഒരു ഘട്ടത്തിലും വിലക്കുമായി ആരും എത്തിയിരുന്നില്ല. അതിനു ശേഷം അദ്ദേഹം എന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു തരത്തിലുള്ള പ്രതിഷേധവും ആ സമയത്തൊന്നും സിനിമാ സംഘടനകളില്‍ നിന്ന് എനിക്കോ തിലകന്‍ ചേട്ടനോ നേരിടേണ്ടിയും വന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ഷമ്മിയുടെ ആരോപണം
തിലകനെ വിലക്കിയ സംഭവത്തില്‍ അമ്മ മാപ്പുപറയണമെന്നാണ് ഷമ്മി തിലകന്‍ ആവശ്യപ്പെട്ടത്. തിലകന്‍ നല്‍കിയ വിശദീകരണ കുറിപ്പ് അമ്മ ഭാരവാഹികളാണ് ഇടവേള ബാബു അടക്കമുള്ളവരാണ് പൂഴ്ത്തിയത്. തിലകന്‍-ദിലീപ് വിഷയങ്ങള്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ഷമ്മി പറഞ്ഞു. ദിലീപിനെ സംഘടന പുറത്താക്കിയിട്ടില്ല. അത്തരത്തില്‍ പ്രസ്താവന നടത്തിയ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ചില ആളുകള്‍ അമ്മയെ മാഫിയയാക്കിയെന്നും ഷമ്മി ആരോപിച്ചു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ വിശ്വാസമുണ്ടെന്നും ഷമി പറഞ്ഞു.
മൈ സ്റ്റോറിക്ക് നെഗറ്റീവ് റേറ്റിങ്.... അടുത്തിറങ്ങിയ വലിയ ദുരന്തമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്
ദിലീപിനെ ഒതുക്കാൻ അനുവദിക്കില്ലെന്ന സൂചനയുമായി ബി ഉണ്ണിക്കൃഷ്ണൻ.. ദിലീപിനൊപ്പം സിനിമ ചെയ്യും!